പേജുകള്‍‌

ബുധനാഴ്‌ച, ഡിസംബർ 31, 2008

പുതുവല്‍സരാശംസകള്‍



എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ഒരു പുതുവല്‍സരം ആശംസിച്ചുകൊള്ളുന്നു......

ചൊവ്വാഴ്ച, ഡിസംബർ 23, 2008

ക്രിസ്തുമസ് ആശംസകള്‍

“അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം”
എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിച്ചുകൊള്ളുന്നു....

വെള്ളിയാഴ്‌ച, ഡിസംബർ 05, 2008

നല്ല എക്സ്പീരിയന്‍സ്!

അയ്യോ ഈ ബസ്സ്‌ എവിടെ പോയി കിടക്കുവാ ? കൃത്യ സമയതിനു തന്നെ ട്രെയിന്‍ മാറ്റി ബസ്സ്‌ ആക്കുകേം ചെയ്തു! ഇനി അനുഭവിച്ചല്ലാ പറ്റു...

ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നു ഇങ്ങനെ ഒക്കെ ചിന്തിച്ചു കൊണ്ടു നിന്നപ്പോളാണു ഒരു പഴയ കൂട്ടുകാരന്‍ ഒരു ബാഗും തൂക്കി അതുവഴി വരുന്നതു കണ്ടത്. കുറെ നാളായി അവന്‍ നാട്ടില്‍ തന്നെ ഉണ്ടെന്നു കേട്ടിരുന്നു.

അവനും ബാംഗ്ലൂരിനു പോവാന്‍ നില്‍ക്കുകയാണെന്ന് കുശല പ്രശ്നത്തില്‍ മനസ്സിലായി.
വെറുതെ നിന്നു ബോറടിക്കണ്ട എന്ന് കരുതി മാത്രം ഞാന്‍ ജിഞ്ഞാസ മൂത്തു ചോദിച്ചു : “എന്തിനാടാ ഇപ്പോ കെട്ടി ഒരുങ്ങി അങ്ങോട്ടു പോവുന്നത്‌? നിനക്കു കേരളം ജീവിച്ചു മടുത്തൊ?”

അറിയാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, വെറുതെ എന്തെങ്കിലും ഒക്കെ ചോദിക്കണ്ടേ. പക്ഷെ അതു പുലിവാലായി.

"ഓ ഇവിടെ നാട്ടുകാരുടെ വല്യ ശല്യമാന്നെ... എല്ലാരും കണ്ടാ ചോദിക്കുന്ന ഒരേ ഒരു ചോദ്യം നിനക്കു ജോലി ഒന്നും ആയില്ലെ എന്നാ... ബാംഗ്ലൂരില്‍ ഒത്തിരി ജോലി ഒക്കെ ഉണ്ടെന്നു കേട്ടു. ഇനി ഞാന്‍ നോക്കാഞ്ഞിട്ടു ജോലി കിട്ടിയില്ലാ എന്നു ആരും പറയരുതല്ലോ. നിനക്കു വല്ലൊം ശരി ആക്കാന്‍ പറ്റുമോ?" അവന്‍ എന്റെ നല്ല മനസ്സ് ഓര്‍ത്താണോ എന്തോ, എന്തായാലും ചോദിച്ചു.

പഠിത്തം ഒക്കെ കഴിഞ്ഞിട്ടു വര്‍ഷങ്ങള്‍ ആയി, ഇപ്പൊഴാ അവനു ബോധോദയം ഉണ്ടയതു.! പിന്നെ ജോലി മേടിച്ചു കൊടുക്കാന്‍ ഞാന്‍ എന്താ കമ്പനി തുടങ്ങി വെച്ചിരിക്കുന്നോ! അതും എല്ലാടത്തും സാമ്പത്തിക മാന്ദ്യം മാറാല പിടിച്ചു കിടക്കുമ്പോള്‍!ഇവന്‍ ഈ ലോകത്തൊന്നും അല്ലെ ജീവിക്കുന്നത്?
എന്തായാലും അവനെ വെറുപ്പികണ്ട എന്ന് കരുതി ഇപ്പൊ തന്നെ ജോലി കൊടുക്കാം എന്ന ഭാവത്തില്‍ ഞാന്‍ ചോദിച്ചു:
"ഇത്രെം നാളു നീ എന്താ ചെയ്തെ? എക്സ്പീരിയന്‍സ്‌ വല്ലോം ഉണ്ടെങ്കില്‍ എളുപ്പമാ...”
അവന്‍ അല്പം അഭിമാനത്തോടെ പറഞ്ഞു: “ഞാന്‍ ഇത്രെം നാള്‍ അച്ഛനെ സഹായിച്ചു കൊണ്ടിരിക്കുവായിരുന്നു..”

അച്ഛന്റെ വല്ലോ ബിസ്സിനെസ്സിലും ആയിരിക്കും, ഞാന്‍ മനസ്സില്‍ ഓര്‍ത്തു, എന്തായാലും അവന്‍ വെറുതെ സമയം വേസ്റ്റ് ആക്കി കളഞ്ഞില്ലലോ...നല്ല കാര്യം.

“ആഹാ അതു നല്ല കാര്യമല്ലേ..ആട്ടെ അഛ്ചന്‍ എന്താ ചെയ്യുന്നേ?”ഞാന്‍ ചോദിച്ചു.

അവന്‍ ഒരു ചിരി ഒക്കെ ചിരിച്ചു, എന്നിട്ട് പറഞ്ഞു:

“ഓ അഛ്ചന്‍ ഒന്നും ചെയ്യുന്നില്ല..വീട്ടില്‍ ഇരുന്നു ടി വി ഒക്കെ കണ്ടങ്ങനെ...”

ഞാന്‍ പിന്നെ അധികം ചോദിക്കാനും പറയാനും ഒന്നും നിന്നില്ലാ... അവിടുന്നു മുങ്ങി ആദ്യം കണ്ട ബസ്സില്‍ കേറി ബാംഗ്ലൂരിനു വിട്ടു.

ബുധനാഴ്‌ച, ഡിസംബർ 03, 2008

ചില ചിത്രങ്ങള്‍

ചില ചിത്രങ്ങള്‍ എന്റെ ക്യാമറയില്‍ പതിഞ്ഞത്...
I
II
III
IV
V
VI
VII
VIII
IX
X
XI
XII
XIII

ചൊവ്വാഴ്ച, നവംബർ 25, 2008

ഐ.ടി. തൊഴിലാളികള്‍ - ഗൂഗിള്‍ ടോക്ക്, ഒരു പഠനം

Satish: ഹായ് അളിയാ...
Ranjith: ഹലോ മച്ചാ,എന്നാ ഉണ്ട് വിശേഷം?
Satish:ഓ എന്നാ പറയാനാ...ഇന്നു രാവിലെ കൂടി ഒരു മീറ്റിങ്ങ് ഉണ്ടായിരുന്നു.
Ranjith:അന്നോ?

Satish:അതെ, വല്യ കഷ്ടമാ..

Ranjith:എന്താ കാര്യം?

Satish:ഇവിടെ ഒരു ചെറിയ ലേ ഓഫ് ഒക്കെ ഉണ്ടായിരുന്നു.
Ranjith:അയ്യോ, ശരിക്കും?

Satish:ചെന്നൈ ഓഫീസ് അടച്ചു പൂട്ടി.
Ranjith:ദൈവമേ...

Satish:അവിടെ 200 പേര്‍ ഉണ്ടായിരുന്നു, അതില്‍ 150 പേര്‍ക്കും 'പിങ്ക് സ്ലിപ്പ്'!
Ranjith:എല്ലാവരും ബെഞ്ചില്‍ ആയിരുന്നിരിക്കും,അല്ലെ?

Satish:ഏയ് അങ്ങനെ ഒന്നും ഇല്ല. കണ്ടവരെ ഒക്കെ അങ്ങ് പിടിച്ചു പുറത്താക്കി. അല്ലാതെ എന്താ! കുറെ ആള്‍ക്കാരുണ്ടായിരുന്നു, എല്ലാവരും ഇപ്പൊ പുറത്താ!
Ranjith:ഓ.ക്കേ.

Satish:ഞങ്ങളുടെ കാര്യത്തില്‍ ഇതുവരെ കുഴപ്പം ഒന്നും ഇല്ല. എന്നാണാവോ...

Ranjith:ശരി, അവിടെ എന്തോ പ്രശനങ്ങള്‍ ഉണ്ടായിരുന്നു അല്ലെ? ആരൊക്കെയോ പറയുന്നതു കേട്ടു.

Satish:അതെ ലാഭം എല്ലാം കുറഞ്ഞു കുറഞ്ഞു ഇരിക്കുവാ. അതുകൊണ്ട് കുറെ മുകളിലുള്ള ആള്‍ക്കാരെ പറഞ്ഞു വിടുകയാ.
Ranjith:അപ്പോ നിങ്ങള്‍ക്ക് കുഴപ്പം ഒന്നും വരാന്‍ സാധ്യത ഇല്ലാലോ.

Satish:ഹാ..ഇതു വരെ കുഴപ്പം ഒന്നും ഇല്ല.പക്ഷെ ഇതല്ലേ കോര്‍പ്പറേറ്റ് ലോകം! എപ്പോ എന്താ സംഭവിക്കുക എന്ന് ആര്‍ക്കാ അറിയാവുന്നേ !
Ranjith:അത് ശരിയാ.

Satish:പിന്നെ നിന്‍റെ കമ്പനി എങ്ങനെ ഉണ്ട്? അവിടെ കുഴപ്പം ഒന്നും ഇല്ലെന്നു വിശ്വസിക്കുന്നു.
Ranjith:ഏയ് ഇല്ല, ഇവിടെ അങ്ങനെ ഒരു പരിപാടിയേ ഇല്ല. അതുകൊണ്ട് ഇവിടെ ആര്‍ക്കും പേടിയും ഇല്ല. എന്തൊക്കെ ആയാലും ഇവിടെ മാത്രമല്ലേ ഇങ്ങനെ ബെഞ്ചില്‍ ഇരുന്നു സുഖിക്കാന്‍ പറ്റു!

Satish:അതെ അതെ, പക്ഷേ എന്തായാലും എനിക്ക് വല്യ ടെന്‍ഷന്‍ ആയിരുന്നു. എന്‍റെ കൂടെ ഉള്ള കുറെ പേരെയും പറഞ്ഞു വിട്ടു.അതും കുറെ മാനേജഴ്സിനെ ഒക്കെ പുറത്താക്കി.

Ranjith:വല്ലോ പെര്‍ഫോമന്സും നോക്കി ആയിരിക്കും...
Satish:ഒരാള്‍ ഇവിടുത്തെ റീജ്യണല്‍ മാനേജര്‍ ആയിരുന്നു.

Ranjith:ഓഹോ,അപ്പോ നല്ല പോലെ ചിക്കിലി കിട്ടുന്നവരായിരിക്കും

Satish:അത് ശരിയാ, 10-15 ലക്ഷം ഒക്കെ മേടിച്ചിരുന്നവരാ.

Ranjith:ആഹാ!

Satish:ഇപ്പോ വല്ലപ്പോഴും ഇങ്ങനെ ചാറ്റ് ചെയ്യുന്നതാ ആകെ ഒരു ആശ്വാസം.

Ranjith:ഹി ഹി...ഇവിടെ അത് തന്നെ എപ്പോഴും ഒരു ആശ്വാസം!

Satish:നിന്‍റെ ഒരു സമയം!

Ranjith:പക്ഷേ ചായ കുടിച്ചു എത്ര നേരം ഇരിക്കും? പിന്നെ വല്ലപ്പോഴും പോയി ടി.വി. കാണും, അത് മാത്രമാ ഒരു entertainment! പിന്നെ ഇടക്കിടെ ഒന്നു മയങ്ങും...

Satish:സുഖിച്ചോടാ സുഖിച്ചോ! മറ്റുള്ളവര്‍ ഒക്കെ കഷ്ടപെടുമ്പോള്‍ അവന്‍റെ ഒരു അഹങ്കാരം കണ്ടോ! നിങ്ങളുടെ അവിടെ കുഴപ്പം ഒന്നും വരില്ലേ?
Ranjith:എന്ത് കുഴപ്പം! അല്ലാ അത് വന്നാ തന്നെ എനിക്കെന്തു കുഴപ്പം!

Satish:എടാ നിങ്ങടെ അവിടെ ഒഴിവു വല്ലോം ഉണ്ടെങ്കില്‍ ഒന്നു പറയണേ...അങ്ങോട്ട് ഒന്നു ശ്രമിക്കാം. ങ്ങാ, പിന്നെ നമ്മുടെ കൂടെ ഉണ്ടായിരുന്ന രാജീവിന്‍റെ കാര്യം നിയറിഞ്ഞോ? അവന്‍റെ ജോലി പോയി.
Ranjith:ഹും, അവന്‍റെ ഒരു അഹങ്കാരം കണ്ടപ്പോളേ ഞാന്‍ വിചാരിച്ചതാ ഇതു അധിക നാള്‍ ഇല്ലെന്നു. എന്നിട്ട് ഇപ്പൊ എന്തായി? ഞാന്‍ അന്നേ അവനോടു പറഞ്ഞതാ മനുഷ്യരായാല്‍ നിലത്തു നില്‍ക്കണമെന്ന്.

Satish:എന്നാലും കഷ്ടമായി പോയി...അവന് കെട്ടി രണ്ടു പിള്ളാരും ഉള്ളതാ.
Ranjith:അവന്‍റെ കെട്ടിയോള്‍ക്ക് ജോലി ഇല്ലേ, അത് വെച്ചു കുറെ നാള്‍ അഡ്ജസ്റ്റ് ചെയ്യട്ടെ...ആ പിന്നെ നമ്മുടെ ശരത് ഉണ്ടല്ലോ, അവന്‍ അമേരിക്കക്ക് പോയി. ഇനി അവന്‍റെയും ജാഡ കാണണം!

Satish:ഒന്നുമില്ലേലും അവന്‍റെ കുടുംബം ഒന്നു രക്ഷപെടട്ടെടാ...

Ranjith:പിന്നെ ഒരു കുടുംബം. ഒന്നു പോടാ...

Satish:ശരി ശരി...

Ranjith:അളിയാ ഞാന്‍ ഇപ്പൊ വരാം, എന്‍റെ മാനേജര്‍ വിളിക്കുന്നു. എന്തോ ഒരു അത്യാവശ്യ മീറ്റിങ്ങ് ഉണ്ടെന്നു.

Satish:ഒന്നു നിക്കെടാ, കാര്യങ്ങള്‍ ഒക്കെ ചോദിച്ചു വരുന്നതല്ലാ ഉള്ളു..

Ranjith:അതല്ലട, എന്തോ urgent ആണെന്ന്. ഡാ പിന്നെ കാണാം, ബൈ... [X]

Satish:ഡാ..ഡാ...


Ranjith is offline. You can still send this person messages and they will receive them the next time they are online. [X]

മാനേജര്‍ ഒരു പിങ്ക് നിറത്തിലെ പേപ്പര്‍ കൊണ്ടു ഡിസ്കഷന്‍ റൂമില്‍ കാത്തിരിന്നു...

വ്യാഴാഴ്‌ച, നവംബർ 20, 2008

ഒരു സോഫ്റ്റ്‌വെയര്‍ വിലാപം

വളരെ സന്തോഷത്തോടെയാണ് ടിന്‍റുമോന്‍ തനിക്ക് കിട്ടിയ പ്രൊജെക്ടിലെക്കു പോയത്. ഇത്രെയും നാള്‍ ബെഞ്ചിലിരുന്നു കഷ്ടപ്പെടുക ആയിരുന്നു, എത്ര ചോദിച്ചെന്നോ ഒരു പ്രൊജക്റ്റ്‌ കിട്ടാന്‍. പക്ഷേ അധികാരികള്‍ ഇതുവരെ മൈന്‍ഡ് ചെയ്തിരുന്നില്ല. അവസാനം അവന്‍റെ മാവും പൂത്തു.

അങ്ങനെ വളരയേറെ പ്രതീക്ഷകള്‍ തോളിലും പുറത്തും ഒക്കെ ഏറ്റി അവന്‍ തന്‍റെ പുതിയ പ്രൊജെക്ടില്‍ എത്തി. ടിന്‍റുമോന്‍ ഉള്‍പടെ വെറും 3 പേര്‍ അടങ്ങുന്ന ടീം. ബാക്കി രണ്ട് ആണുങ്ങളും.

"കണ്ട മണ്ണ് പണിക്കാരെ ഒക്കെ വിട്ടിരിക്കുന്നു, ഹും ഇവന്മാര്‍ക്ക് ഈ പ്രൊജെക്ടില്‍ മാത്രമെ വരാന്‍ കണ്ടൊള്ളോ? വേറെ എത്രയോ നല്ല പ്രൊജെക്ടുകള്‍, എത്രയോ നല്ല പെണ്‍കുട്ടികള്‍! എന്നിട്ടും എനിക്ക് ഇതു തന്നെ ഗതി!" ടിന്‍റുമോന്‍ മനസ്സില്‍ ചിന്തിച്ചു.

പക്ഷേ അതിനൊന്നും അവന്‍റെ സന്തോഷത്തെ തകര്‍ക്കാനായില്ല, കാരണം അവന്‍ ബെഞ്ചില്‍ ഇരുന്നു ഒരുപാടു കരഞ്ഞിരുന്നു. ദൈവം അവന്‍റെ കരച്ചില്‍ കണ്ടു മനസ്സലിഞ്ഞു അവന് നല്‍കിയതാണ് ആ പ്രൊജക്റ്റ്‌.

"ഞാന്‍ ഈ പ്രൊജെക്ടില്‍ പണിഞ്ഞു പണിഞ്ഞു ഒരു താജ് മഹാള് തന്നെ പണിയും" ടിന്‍റുമോന്‍ ഇടക്കിടെ പറയാറുള്ള ഡയലോഗ് വീണ്ടും വീണ്ടും മനസ്സില്‍ ആവര്‍ത്തിച്ചു.

അങ്ങനെ ടിന്‍റുമോന്‍ പ്രൊജെക്ടില്‍ ചെന്നു പണിയാന്‍ ആരംഭിച്ചു. ഉളിയും കൊട്ടുവടിയും ഒക്കെ നല്ലതുപോലെ പ്രയോഗിച്ചു അവന്‍ സോഫ്റ്റ്വെയറുകള്‍ മിനുക്കിയെടുത്തു. കുഴപ്പങ്ങള്‍ ഉള്ള ഇടങ്ങള്‍ അവന്‍ ചാന്ത് കുഴച്ചുവെച്ചു അഡ്ജസ്റ്റ് ചെയ്തു. ക്ലയന്‍റ്, ബഗ്ഗുകള്‍ കണ്ടുപിടിച്ചപ്പോള്‍ അവന്‍ അതു‌ മറച്ചു പെയിന്റ് ചെയ്തു വൃത്തിയാക്കി. അവസാനം അവന്‍ ഒരു കൊച്ചു താജ് മഹാള്‍ തന്നെ പണിഞ്ഞെടുത്തു.

അധികാരികള്‍ എല്ലാവര്‍ക്കും സന്തോഷമായി. "ഇനിയും ഇനിയും വലുതാക്കണം ഈ പ്രൊജക്റ്റ്‌" അവര്‍ ടിന്‍റുമോനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. അവനു തന്‍റെ പണിയില്‍ അഭിമാനം തോന്നി.
അങ്ങനെ ഇരിക്കെയാണ് അധികാരികള്‍ ടിന്‍റുമോനേ വിളിച്ചു ഒരു കാര്യം പറഞ്ഞതു: "ടിന്‍റു മേശിരി, നിന്‍റെ പണി ഒക്കെ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അതുകൊണ്ട് നിന്‍റെ ജോലി ഭാരം കുറയ്ക്കാനായി ഒരു പുതിയ പണിക്കാരിയെ കൂടി നിന്നെ സഹായിക്കാന്‍ അയക്കുന്നു".

ടിന്‍റുമോന്‍ സന്തോഷം കൊണ്ടു സല്‍സ നൃത്തം ചവുട്ടി. അത് കണ്ടു കൂടെ ഉള്ളവര്‍ അടക്കം പറഞ്ഞു "പാവം, ജോലി ചെയ്തു വട്ടായതാണ്. പണിഞ്ഞുകൊണ്ടിരുന്നപ്പോള്‍ വല്ലോ ഹാര്‍ഡ്വെയറും തലയില്‍ വീണു കാണും".

പക്ഷേ അതിനൊന്നും വീണ്ടും ടിന്‍റുമോനെ തളര്‍ത്താനായില്ല. കാരണം ഇതായിരുന്നു അവനെ മുന്നോട്ടു നയിച്ച പ്രതീക്ഷ, എന്നെങ്കിലും ഒരു പെണ്‍കുട്ടി കൂടെ ജോലി ചെയ്യാന്‍ വരുമെന്ന പ്രതീക്ഷ. അവന്‍റെ താജ് മഹാളിനു വേണ്ടി ഒരു പണിക്കാരിയെ കൊടുത്തതിനു അവന്‍ പുണ്യാളന്മാര്‍ക്ക് പെട്ടി കണക്കിന് മെഴുകുതിരി കത്തിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി. ടിന്‍റുമോന്‍ തന്‍റെ പുതിയ പണിക്കാരിക്കായി കാത്തിരുന്നു. അവസാനം അവള്‍ വന്നു. 'അനിത', ടിന്‍റുമോന്‍റെ സങ്കല്പത്തിലെ അതെ രൂപം.

ടിന്‍റുമോന്‍ പ്രൊജെക്ടിന്ടെ ബാലപാഠങ്ങള്‍ അനിതയ്ക്ക് പറഞ്ഞുകൊടുത്തു. എത്ര ചട്ടി സിമന്റ്‌, എത്ര ചട്ടി മണല്‍ എന്നൊക്കെ വളരെ വിശദമായി അവന്‍ അവള്‍ക്കു മനസ്സിലാക്കി കൊടുത്തു. ഉളി പിടിക്കാനും, ചാന്ത് കുഴക്കാനും ഒക്കെ അവന്‍ അവളെ പഠിപ്പിച്ചു. ക്രമേണ അവര്‍ തമ്മില്‍ അടുത്തു‌, അല്ലെങ്കില്‍ ടിന്‍റുമോന് അങ്ങനെ തോന്നിപോയി. കാരണം അവളും ടിന്‍റുമോനോട് വളരെ അടുത്തിടപഴകി. അവര്‍ തമ്മില്‍ മെറ്റലും ചരലും ഒക്കെ കൈമാറി.

വിരോധാഭാസം എന്ന് പറയട്ടെ, അവന്‍ തന്‍റെ മനസ്സിലെ ഇഷ്ടം അവളോട്‌ തുറന്നു പറഞ്ഞില്ല. അങ്ങനെ പ്രൊജെക്ടിന്ടെ പണി എല്ലാം കഴിയാറായി, ഇനി അല്പം മിനുക്ക്‌ പണികള്‍ മാത്രം. "ഇന്നു തന്നെ മനസ്സിലെ ഇഷ്ടം അവളോട്‌ തുറന്നു പറയണം" ടിന്‍റുമോന്‍ മനസ്സില്‍ പ്രതിഞ്ഞ എടുത്തു, "അല്ലെങ്കില്‍ താമസിച്ചു പോയാലോ?". അവനു ചെറിയ ഒരു ആശങ്കയും ഉണ്ടായി.

ടിന്‍റുമോന്‍ തന്‍റെ സ്നേഹം പ്രകടിപ്പിക്കാനായി തങ്ങള്‍ പണിഞ്ഞ താജ് മഹാളിനു മുകളില്‍ കയറി, എന്നിട്ട് ഉളി എടുത്തു അവന്‍ കൊത്താന്‍ ആരംഭിച്ചു.

"അ...നി...താ" അവന്‍ മനസ്സില്‍ പതിഞ്ഞത് പോലെ തന്നെ അവിടെ കൊത്തിവെച്ചു.

പെട്ടെന്നാണ് അനിത വേറെ ഒരു പ്രൊജെക്ടിലെ ഒരു പണിക്കാരനുമായി ടിന്‍റുമോന്‍റെ മുന്നില്‍ വന്നത്.

"ടിന്‍റുമോനേ, ഞാന്‍ കുറെ നാളായി പറയണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു, നല്ല സമയം വരട്ടെ എന്ന് കരുതി". അനിത പറഞ്ഞു.

ടിന്‍റുമോന്റെ ഉള്ളൊന്നു പിടച്ചു. ഉള്ളില്‍ എന്ത് ചെയ്യണം എന്ന് അറിയാന്‍ വയ്യാത്ത ഒരു അവസ്ഥ ആയിരുന്നു. എങ്കിലും അവന്‍ മനസ്സാനിധ്യം വീണ്ടെടുത്തു. "അവള്‍ തന്‍റെ സ്നേഹം തുറന്നു പറയാന്‍ വന്നിരിക്കുന്നു, അതും അവളുടെ ഏറ്റവും നല്ല സുഹൃത്തിനെ കൂടി കൂട്ടിയിരിക്കുന്നു, ധൈര്യത്തിനായിരിക്കും". ടിന്‍റുമോന്‍റെ ചിന്തകള്‍ കാടു കയറി.

"അത്..അത്.. " അനിതയുടെ ശബ്ദം ഇടറി.

"മടിക്കാതെ പറഞ്ഞോളു..." ടിന്‍റുമോന്‍ അവള്‍ക്കു ധൈര്യം പകര്‍ന്നു.

അനിത അടുത്തുനിന്ന പണിക്കാരനെ ചൂണ്ടി കാണിച്ചു പറഞ്ഞു "ഇതാണ് എന്‍റെ കല്യാണം നിശ്ചയിക്കപ്പെട്ട പണിക്കാരന്‍...!"

ഒരു നിമിഷം, അത് മാത്രമേ ടിന്‍റുമോന്‍ കണ്ടുള്ളൂ. അവന്‍റെ കയ്യില്‍ ഇരുന്ന ഉളി ഉയര്‍ന്നുപൊങ്ങി.


"ആ..."

(The End)

ചൊവ്വാഴ്ച, നവംബർ 18, 2008

മഴയത്തെ പൂക്കള്‍...

ഇതു എന്‍റെ വീട്ടിലെ ചില പൂക്കള്‍, ഒരു മഴയത്ത് ഞാന്‍ തന്നെ ക്ലിക് ചെയ്ത ചില ഫോട്ടോകള്‍..



വ്യാഴാഴ്‌ച, നവംബർ 13, 2008

ഹരികൃഷ്ണന്റെ കഥ

വര്‍ഷം 2010. പാലക്കടുത്തുള്ള പാറമേല്‍ ഗവണ്‍‌മെന്റ് ഭ്രാന്താശുപത്രി.
"അയ്യോ...അവര്‍ എന്നെ കൊല്ലാന്‍ വരുന്നേ..! എനിക്ക് വീട്ടി പോണേ..." സെല്ലിന്‍റെ കതകു തുറന്നു വന്ന നേഴ്സിനെ തള്ളി വീഴ്ത്തി പുറത്തുകടക്കാന്‍ ശ്രമിച്ചുകൊണ്ട് ഹരികൃഷ്ണന്‍ നിലവിളിച്ചു.
"എന്‍റെ കര്‍ത്താവേ, ഈ പ്രാന്തനെ ആരേലും ഒന്നു പിടിച്ചു നിറുത്തണേ" താഴെ വീണ നേഴ്സ് വിളിച്ചു പറഞ്ഞു. വാതില്‍ക്കല്‍ നിന്ന രണ്ടു തടിമാടന്‍ അറ്റെന്‍ഡര്‍മാര്‍ ഓടി വന്നു ഹരികൃഷ്ണനെ പിടിച്ചു നിറുത്തി. അവരുടെ കരാള ഹസ്തങ്ങളില്‍ നിന്നും ഹരികൃഷ്ണന്‍ കുതറി നോക്കി. എവിടെ രക്ഷ! ആറടിയുള്ള മുട്ടാളന്മാരുടെ മുന്നില്‍ എലുമ്പനായ ഹരികൃഷ്ണന്‍ എന്ത് ആവാന്‍.
"ഹും ഇവനെ ഷോക്ക് റൂമിലേക്ക്‌ കൊണ്ടുപോകൂ" നേഴ്സ് അലറി.
ഉടനെ തന്നെ ആ മുട്ടാളന്മാര്‍ ഹരികൃഷ്ണനെ പൊക്കി എടുത്തു ഷോക്ക് റൂമിലേക്ക്‌ കൊണ്ടു പോയി. 110 വാട്ട് കറന്റ് അവന്‍റെ സിരകളിലൂടെ കടന്നു പോയപ്പോള്‍ ഹരികൃഷ്ണന് എന്തോ ഒരു ആശ്വാസം തോന്നി. അവന്‍ പതുക്കെ ഒരു മയക്കത്തിലേക്ക് വഴുതി വീണു.
ആശുപത്രിയിലെ അന്തേവാസികള്‍ക്ക് ഇത് ഒരു സ്ഥിരം കാഴ്ച ആയിരുന്നു. വെറും ആറു മാസങ്ങള്‍ക്കു മുന്‍പാണ് ഹരികൃഷ്ണനെ അവിടെ അഡ്മിറ്റ് ചെയ്തത്. പക്ഷേ അന്ന് തൊട്ടിന്നുവരെ ചികില്‍സിച്ചിട്ടും ഒരു മാറ്റവും ഇല്ല. ഇടയ്ക്ക് വല്ലപ്പോഴും ഒരു വിഭ്രാന്തി, അല്ലാത്തപ്പോള്‍ ഏതോ ലോകത്ത് ചിന്തയില്‍ ആണ്ടങ്ങനെ ഇരിക്കും. എല്ലാവരുടെയും ചോദ്യങ്ങള്‍ക്ക് കുറെ ഉത്തരങ്ങള്‍ ഉള്ളിലൊതുക്കി ഒരു നോട്ടം മാത്രം സമ്മാനിക്കും. വിഭ്രാന്തിയുടെ സമയങ്ങളില്‍ കണ്ണില്‍ കാണുന്നതൊക്കെ എറിഞ്ഞുടക്കും, അല്ലാത്തപ്പോള്‍ വെറും പാവത്തിനെ പോലെ പെരുമാറും. അവിടെ ഡോക്ടര്‍ ആയിരുന്ന സുധീഷിനു ഹരികൃഷ്ണനെ ചികില്‍സിച്ചു ഭേദമാക്കണം എന്ന് വളരെ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എന്ത് ചെയ്യാന്‍. എന്ത് ചോദിച്ചാലും ഒരു പുഞ്ചിരി മാത്രം സമ്മാനിച്ച്‌ അവന്‍ ആര്‍ക്കും പിടികൊടുക്കാതെ അങ്ങനെ നടക്കും.
അങ്ങനെ ഇരിക്കുമ്പോളാണ് സുധീഷിനു സ്ഥലം മാറ്റം വന്നത്. ദീര്‍ഖ നാളായി അവിടെ സേവനം ചെയ്തുവന്ന സുധീഷിനെ പിരിയാന്‍ അവിടുത്തെ അന്തേവാസികള്‍ക്ക് വല്യ വിഷമം ആയിരുന്നു. പക്ഷേ വിധിയുടെ വിളയാട്ടതിനു വഴങ്ങി അല്ലാ പറ്റു.അങ്ങനെ അവരുടെ ഒക്കെ യാത്ര അയപ്പ് സ്വീകരിച്ചു സുധീഷ്‌ യാത്ര ആയി.
പകരമായി അങ്ങോട്ട് വന്നത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു. പേരു സംഗീത. അവിടുത്തെ നേഴ്സുമാര്‍ക്ക് ഒന്നും സംഗീതയെ പിടിച്ചില്ല. കാരണം കാഴ്ചയില്‍ അവരെകാളൊക്കെ സുന്ദരിയായിരുന്നു അവള്‍. "ഹും അവളുടെ ഒരു നടത്തം കണ്ടില്ലേ" സംഗീത ഇല്ലാത്തപ്പോള്‍ നേഴ്സുമാര്‍ അവളെക്കുറിച്ച് പിറുപിറുത്തു.
സംഗീത വന്നു ജോലി ഒക്കെ ഏറ്റെടുത്ത ശേഷം അവള്‍ അവിടുത്തെ അന്തേവാസികളുടെ ഫയല്‍ ഒക്കെ പരിശോദിച്ചു. എല്ലാം സാധാരണ ഭ്രാന്തന്‍മാര്‍ മാത്രം. ജീവിതത്തിന്‍റെ ഏതോ നിസഹായ അവസ്ഥയില്‍ മനസ്സിന്‍റെ താളം തെറ്റിയവര്‍. പക്ഷേ അതില്‍ ഒന്നില്‍ അവളുടെ കണ്ണ് ഉടക്കി നിന്നു.
പേരു :ഹരികൃഷ്ണന്‍.
വയസ്സ് :31
രോഗ കാരണം : അവ്യക്തം.
"അത്ഭുതം ആയിരിക്കുന്നു" അവള്‍ മനസ്സില്‍ ഓര്‍ത്തു. "ഒരു കാരണവും ഇല്ലാതെ ഒരാള്‍ ഭ്രാന്തന്‍ ആവുക! ഇതില്‍ എന്തോ നിഗൂടത ഉണ്ട്".
സംഗീത ഹരികൃഷ്ണനെ കുറിച്ചു കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അവിടെ ഉള്ള നേഴ്സുമാരോടും അറ്റെന്‍ഡര്‍മാരോടും ഒക്കെ അവനെ പറ്റി അന്വേഷിച്ചു. ആര്‍ക്കും കൂടുതല്‍ ഒന്നും അറിയില്ല. വഴിയില്‍ അലഞ്ഞു നടന്ന ഹരികൃഷ്ണനെ ആരോ നാട്ടുകാര്‍ ചേര്‍ന്നു ആശുപത്രിയില്‍ എത്തിച്ചതാണത്രേ. സംഗീത അവന്‍റെ പഴയ ഫയല്‍ ഒക്കെ വീണ്ടും പരിശോദിച്ചു. ഇടക്ക് അര്‍ത്ഥമില്ലാതെ ഓരോ പുലമ്പലുകള്‍ - ബ്ലോഗ് എഴുതണം ബ്ലോഗ് വായിക്കണം, അവനെ തകര്‍ക്കണം എന്നൊക്കെ, പക്ഷേ അതാരും കാര്യമാക്കി ഇല്ല.
പക്ഷേ സംഗീതയ്ക്ക് അതില്‍ എന്തോ പന്തികേട് തോന്നി. അവള്‍ ഹരികൃഷ്ണനോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ വീണ്ടും പഴയ ആ ചിരി മാത്രം. അപ്പോഴാണ് സംഗീത താന്‍ MBBS നു സെക്കന്‍ഡ്‌ ലാംഗ്വേജ് ആയി പഠിച്ച ഹിപ്നോട്ടിസത്തെ പറ്റി ഓര്‍മ്മിച്ചത്. "യസ്, അത് തന്നെ! അതൊന്നു പരീക്ഷിച്ചു കളയാം..." അവള്‍ മനസ്സില്‍ പറഞ്ഞു.
അങ്ങനെ സംഗീത ഹരികൃഷ്ണനെ ഹിപ്നോട്ടിസത്തിനു വിധേയനാക്കി .അതോടെ രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞു. അവന്‍ അഭ്യസ്ത വിധ്യന്‍ ആയിരുന്നു. ഏതോ നല്ല കോളേജില്‍ നിന്നും M.Tech ബിരുദം നേടിയിട്ടുണ്ട്. നല്ല ജോലി, നല്ല കുടുംബം. അങ്ങനെ ഇരിക്കുമ്പോളാണ് അവന് ബ്ലോഗ് എഴുതുന്നതില്‍ കമ്പം കയറിയത്. ആദ്യമൊക്കെ എല്ലായിടത്തുനിന്നും നല്ല പ്രതികരണം ആയിരുന്നു. ആരാധകര്‍ പെരുകി, എല്ലാവരും അവനെ വാനോളം പുകഴ്ത്തി. പെണ്‍കുട്ടികള്‍ അവന്‍റെ ഫോട്ടോ അവരുടെ മുറിയില്‍ പ്രതിഷ്ടിച്ചു. ലോകര്‍ അവനെ ബ്ലോഗിന്‍റെ ഗുരുവായി വാഴ്ത്തി. ബ്ലോഗ് എഴുതുന്നതില്‍ അവന് എതിരാളികള്‍ ഇല്ലായിരുന്നു.

അങ്ങനെ അവന്‍ അശ്വമേധം നടത്തികൊണ്ടിരുന്നപ്പോള്‍ ആണ് ഒരു പാവം ബ്ലോഗ്ഗര്‍ കായംകുളത്തുനിന്നു എത്തിയത്. അവനെ എല്ലാവരും സ്നേഹത്തോടെ 'കുഞ്ഞാട്' എന്ന് വിളിച്ചു. അവനും ബ്ലോഗുകള്‍ എഴുതി തുടങ്ങി. പക്ഷേ ഹരികൃഷ്ണന് അതൊന്നും പിടിച്ചില്ല. അവന്‍ കുഞ്ഞാടിനെ തകര്‍ക്കാന്‍ കുപ്രചരണങ്ങള്‍ തുടങ്ങി. കുഞ്ഞാട് എഴുതുന്നത് ബ്ലോഗ് പാരമ്പര്യത്തിന്റെ നീതിക്ക് നിരക്കാത്തതാണെന്ന് അവന്‍ പ്രചരിപ്പിച്ചു. കുഞ്ഞാടിനെതിരെ അവന്‍ ബ്ലോഗുകള്‍ എഴുതി. പക്ഷേ അതിനൊന്നും കുഞ്ഞാടിനെ തടഞ്ഞു നിറുത്താന്‍ ആയില്ല. നാട്ടുകാര്‍ ഹരികൃഷ്ണനെ വിട്ടു കുഞ്ഞാടിനെ വാഴ്ത്താന്‍ ആരംഭിച്ചു.
ഇതു സഹിക്കാന്‍ വയ്യാതെ ഹരികൃഷ്ണന്‍ കുഞ്ഞാടിനെ വകവരുത്താന്‍ തീരുമാനിച്ചു. രാത്രിയില്‍ പതിയിരുന്നു ആക്രമിക്കണം. ഹരികൃഷ്ണന്‍ മനസ്സില്‍ ഉറപ്പിച്ചു.അങ്ങനെ രാത്രി കുഞ്ഞാട് ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയില്‍ ഹരികൃഷ്ണന്‍ പതിയിരുന്നു. കുഞ്ഞാട് മൂളിപാട്ടൊക്കെ പാടി വന്നപ്പോള്‍ ഹരികൃഷ്ണന്‍ അവനെ പുറകില്‍ നിന്നും ആക്രമിച്ചു. പക്ഷേ ആയോധന കലകളില്‍ നിപുണനായ കുഞ്ഞാടുണ്ടോ വിടുന്നു. കുങ് ഫു‌, കരാട്ടേ, കളരി പയറ്റ്, ഇതെല്ലം കുഞ്ഞാട് ഹരികൃഷ്ണന് കാണിച്ചു കൊടുത്തു. അവന്‍ ഹരികൃഷ്ണനെ അടിച്ച് നിലമ്പരിശാക്കി കളഞ്ഞു. ഇടയില്‍ എപ്പോളോ ഒരു അടി സ്ഥാനം തെറ്റി ഹരികൃഷ്ണന്റെ തലയ്ക്കു കൊണ്ടു.

"ഞാന്‍ എവിടെയാ" ഹരികൃഷ്ണന്‍ ഹിപ്നോടിക് നിദ്രയില്‍ നിന്നും ഞെട്ടി ഉണര്‍ന്നു. സംഗീതയെ കണ്ട അവന്‍ പരിഭ്രമിച്ചു. "ഞാന്‍ എവിടെയാ?" അവന്‍ അസ്വസ്ഥനായി ചോദിച്ചു.
"പേടിക്കണ്ട" സംഗീത പറഞ്ഞു."ഹരികൃഷ്ണന്റെ ബ്ലോഗുകള്‍ ഇന്നും ജനങ്ങള്‍ വായിക്കുന്നുണ്ട്."
"സത്യമാണോ?" ആശ്ചര്യത്തോടെ ഹരികൃഷ്ണന്‍ ചോദിച്ചു.
സംഗീത ഇന്‍റര്‍നെറ്റില്‍ കയറി ഹരികൃഷ്ണന്റെ ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ് ഒക്കെ കാണിച്ചു കൊടുത്തു. ശരിയാണ് ആളുകള്‍ വയിക്കുകേം കമന്റ് ഇടുകേം ഒക്കെ ചെയ്തിട്ടുണ്ട്. ഹരികൃഷ്ണന് ഒരു സന്തോഷം തോന്നി."അപ്പോം കുഞാടോ?" അവന്‍ അല്പം ദേഷ്യത്തോടെ ചോദിച്ചു."കുഞ്ഞാടിന്റെ ബ്ലോഗുകളും ആളുകള്‍ വായിക്കുന്നുണ്ട്, കമന്റുകള്‍ ഇടുകേം ചെയ്യുന്നു. പക്ഷേ നിന്‍റെ ബ്ലോഗ് ആരാധകര്‍ ആരും നിന്നെ വിട്ടു പോയിട്ടില്ല..."സംഗീത ഹരികൃഷ്ണനോട് ആ സത്യങ്ങള്‍ തുറന്നു പറഞ്ഞു. അവന്‍റെ മനസ്സില്‍ കൊണ്ടു നടന്ന ഒരു അഗ്നി പര്‍വതം ഇറക്കി വെച്ച ഒരു അനുഭവം ഹരികൃഷ്ണന് ഉണ്ടായി."പിന്നെ ഞാന്‍ ഇത്ര നാളും ഈ വിദ്വേഷം മനസ്സില്‍ വെച്ചു ഭ്രാന്തനായി നടന്നതെന്തിനു?" ഹരികൃഷ്ണന്‍ ആരോടെന്നില്ലാതെ ചോദിച്ചു പോയി.
അവന്‍ പതിയെ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ബ്ലോഗുകള്‍ അവന്‍ വീണ്ടും എഴുതി, നാട്ടുകാര്‍ കമന്റും ഇട്ടു. അവന്‍റെ ജിവിതത്തിന്റെ താളം കണ്ടെത്താന്‍ സഹായിച്ച ഡോക്ടറോട് അവന് ഒരു ബഹുമാനവും ആരാധനയും ഒക്കെ തോന്നി പോയി. അത് പ്രേമമായി വളര്‍ന്നു.
അവന് ആശുപത്രിയില്‍ നിന്നും പോകുവാനുള്ള സമയം വന്നു. പോകുന്നതിനു മുന്‍പ് അവന്‍ സംഗീതയോട് ചോദിച്ചു"ഡോക്ടര്‍ എനിക്ക് ഇനി ഒരു ആഗ്രഹം കൂടി ഉണ്ട്, എനിക്ക് ഡോക്ടറെ കല്യാണം കഴിക്കണം."
സംഗീത അതിന് മറുപടിയായി ഒന്നു പുഞ്ചിരിച്ചു, എന്നിട്ട് പറഞ്ഞു:
"ഈ ജീവിതത്തില്‍ എനിക്ക് ഒരു വിവാഹം ഉണ്ടെങ്കില്‍ അത് കുഞ്ഞാടും ഒത്തായിരിക്കും..."

(ശുഭം... എന്ന് വിശ്വസിക്കുന്നു...)

ചൊവ്വാഴ്ച, നവംബർ 11, 2008

പാപി ചെല്ലുന്നിടം...

"ഛേ! ഈ നശിച്ച കറണ്ട് കട്ട് കാരണം ഒന്നും ചെയ്യാന്‍ പറ്റിലല്ലോ!" ബാബുമോന്‍ വല്യവായില്‍ പറഞ്ഞു.

"അതിന് നിനക്കിനി എന്തോന്ന് ചെയ്യാനാ? നി ഓഫീസില്‍ പോയാ പിന്നെ ഇവിടെ കറണ്ട് ഉണ്ടെലെന്താ ഇല്ലേലെന്താ?" കൊച്ചേട്ടന്‍ സംശയം മൂത്ത് ചോദിച്ചു.

"ഓ കറണ്ട് ഉണ്ടേല്‍ ഒരു സിനിമ ഒക്കെ കണ്ടിട്ട് പോവാമായിരുന്നു." ബാബുമോന്‍ മുഖം ഒക്കെ വീര്‍പ്പിച്ചു പറഞ്ഞു.

"ഇന്നും ചൂടുവെള്ളം ഇല്ല! അല്ലേല്‍ ഒന്നു കുളിക്കാമായിരുന്നു". ടിന്റുമോന്‍ ഉടുപ്പൊക്കെ പെട്ടെന്ന് വലിച്ചു കേറ്റികൊണ്ട് പറഞ്ഞു. "ശോ നേരത്തെ ഏക്കണമാരുന്നു. ഇനി എന്തായാലും ലേറ്റ് ആവും".

"ഇതു തന്നെ അല്ലെടാ നി എന്നും പറയുന്നതു. എന്നിട്ട് ഒരു ദിവസം എങ്കിലും നേരത്തെ എഴുന്നെല്‍ക്കുന്നുണ്ടോ? അതും ഇല്ല, ഇനി ഈ കാര്യം പറഞ്ഞാ കുനിച്ചു നിറുത്തി നിന്നെ ഇടിക്കും!" ടോണി മോന്‍ പുച്ഛത്തോടെ ടിന്റുമോനെ ഇടിക്കാന്‍ ഓങ്ങി, പക്ഷേ ബാബുമോന്‍ സമയത്തിന് ചാടി വീണത്‌ കൊണ്ടു അപകടം ഒന്നും സംഭവിച്ചില്ല.

ഇതു ഞങ്ങടെ വീടിലെ സ്ഥിരം പരിപാടി ആയിരുന്നു. എന്നും രാവിലെ ഓഫീസില്‍ പോവാന്‍ നോക്കുമ്പോള്‍ കറണ്ട് കാണില്ല. എത്ര നേരത്തെ എഴുന്നേറ്റാലും എത്ര താമസിച്ചു എഴുന്നേറ്റാലും ഇതു തന്നെ സ്ഥിതി.

രാവിലെ ഒരു സെറ്റ് പോയി കഴിഞ്ഞിട്ടാണ് ഞാന്‍ ഒക്കെ ഓഫീസില്‍ പോവുന്നത്. എന്നും ഒരു പത്തു മണി ഒക്കെ ആവുമ്പോള്‍ വീട്ടില്‍ നിന്നു ഇറങ്ങും. പക്ഷേ അന്നേരവും കറണ്ട് കാണില്ല. കറണ്ട് ഉണ്ടെങ്കില്‍ സൂര്യയില്‍ ഉള്ള പടം ഒക്കെ കണ്ടുതീര്‍ത്തിട്ടെ പോവാറുള്ളൂ.

അവന്‍മാര്‍ നമ്മളെ ഒക്കെ ഉദ്ദേശിച്ചല്ലേ ഇതൊക്കെ കാണിക്കുന്നത്. പക്ഷേ അത് വല്ലപ്പോഴും മാത്രം, മിക്കവാറും നിരാശയായിരിക്കും ഫലം. രാവിലെ 7 മണിക്ക് വല്ലോം എഴുന്നേറ്റു Heater ഓണ്‍ ചെയ്താല്‍ 1-2 പേര്‍ക്ക് കുളിക്കാനുള്ള ചൂടുവെള്ളം ആവും. അപ്പോഴേക്കും കറണ്ട് പോവുകേം ചെയ്യും. പിന്നെ ഉള്ള ചൂടുവെള്ളത്തിനായി ഒരു കടി പിടി തന്നെ ആണ്. ആദ്യം എഴുന്നെല്‍കുന്നവര്‍ക്ക് ചൂടുവെള്ളത്തില്‍ കുളിക്കാം, ബാക്കി എല്ലാര്‍ക്കും നല്ല തണുത്തുറഞ്ഞ വെള്ളം തന്നെ ശരണം.

ഇതില്‍ മനം നൊന്തു ഞങ്ങള്‍ അടുത്തുള്ള സ്ഥലങ്ങളില്‍ ഒക്കെ ഒന്നു അന്വേഷിച്ചു. അവിടെ ഒക്കെ കറണ്ട് ഉണ്ട്, പോയാല്‍ ഒരു 5 മിനിട്ട്, അതിനകം തന്നെ വരുകേം ചെയ്യും.പക്ഷേ ഞങ്ങടെ അവിടുത്തെ സ്ഥിതി കണ്ടാല്‍ തോന്നും ഞങ്ങടെ കറണ്ട് എടുത്തിട്ടാ ബാംഗ്ലൂര്‍ മുഴുവനും ഓടുന്നത് എന്ന്!

ഇങ്ങനെ ഒക്കെ ദുഖിച്ച് ഇരുന്നപ്പോളാണ് ഓണര്‍ അമ്മച്ചി വന്നിട്ട് വീട് മാറണമെന്ന കാര്യം പറഞ്ഞത്. എന്തായാലും ഇതു തന്നെ തക്കം, ഞങ്ങള്‍ വിചാരിച്ചു. ഈ നശിച്ച സ്ഥലത്തുനിന്നും മാറി വേറെ നല്ല സ്ഥലത്തു വല്ലോം പോവാം!

ഞങ്ങള്‍ മെഴുകുതിരി വെട്ടത്തു പ്രതിജ്ഞ എടുത്തു, കാരണം അപ്പോഴും കറണ്ട് ഇല്ലായിരുന്നു."ഇനി പോവുന്നത് എപ്പോളും കറണ്ട് ഉള്ള സ്ഥലം തന്നെ ആയിരിക്കും. വാടക അല്പം അധികം ആയാലും വേണ്ട"

അങ്ങനെ അന്വേഷിച്ച് അന്വേഷിച്ച് ഞങ്ങള്‍ ഒരു നല്ല സ്ഥലം കണ്ടെത്തി. അവിടെ വര്‍ഷങ്ങളായി താമസ്സിക്കുന്നവരോട് ചോദിച്ചു "ചേട്ടാ ഇവിടെ കറണ്ട് കട്ട് വല്ലോം ഉണ്ടോ?" "കറണ്ട് കട്ടോ അതെന്താ??" അവര്‍ പറഞ്ഞതു കെട്ട് ഞങ്ങള്‍ അറിയാതെ തുള്ളിച്ചാടി പോയി. അവര്‍ കറണ്ട് കട്ടിനെ കുറിച്ച് കേട്ടിട്ട് പോലും ഇല്ല!!! ഇതു തന്നെ പറ്റിയ സ്ഥലം. ഞങ്ങളുടെ തുള്ളിച്ചാട്ടം കണ്ടു അവര്‍ കന്നടയില്‍ "ഇവര്‍ എല്ലാ ഉച്ചരു" എന്നൊക്കെ പറഞ്ഞു കൊണ്ടു കേറി കതകടച്ചു. ഞങ്ങള്‍ വിചാരിച്ചു ഞങ്ങളെ പോലെ ഉള്ള മഹാന്‍മാര്‍ അവിടെ താമസ്സിക്കാന്‍ ചെന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചതായിരിക്കും എന്ന്. പിന്നെ ആരോടോ ചോദിച്ചപ്പോള്‍ മനസ്സിലായി "വേഷം കണ്ടാല്‍ പറയില്ല, ഭ്രാന്തന്മാരാണെന്നു തോന്നുന്നു" എന്ന് പറഞ്ഞാണത്രേ അവര്‍ കതകു അടച്ചത്.

പിന്നേ...ഞങ്ങള്‍ അവരുടെ വീട്ടില്‍ ഒന്നും അല്ലല്ലോ താമസിക്കാന്‍ പോകുന്നത്. വേണേ സഹിച്ചാ മതി! അല്ല പിന്നേ!

അങ്ങനെ ആറ്റുനോറ്റിരുന്നു ഞങ്ങള്‍ വീട് മാറുന്ന ദിവസം വന്നെത്തി."അങ്ങനെ ഈ പൊട്ട സ്ഥലത്തിനോട് വിട...വിട...വിടാ..." ബാബുമോന്‍ വിതുമ്പികൊണ്ട്‌ പറഞ്ഞു, എന്തൊക്കെയായാലും ഞങ്ങള്‍ 2 വര്‍ഷം അവിടെ താമസിച്ചതല്ലേ, കരഞ്ഞില്ലെങ്കിലെ കുറ്റമുള്ളു. താക്കോല്‍ കൊടുത്തപ്പോള്‍ ഞങ്ങള്‍ അമ്മച്ചിയോട്‌ വീമ്പിളക്കി. "ഈ വൃത്തികെട്ട സ്ഥലം ഒക്കെ മാറി നല്ല കിടിലന്‍ സ്ഥലതോട്ടാ ഞങ്ങള്‍ മാറുന്നത്, ഇനി കറണ്ട് ഇല്ലാതിരിക്കുന്ന പ്രശ്നം ഇല്ല! "

അങ്ങനെ മുഹൂര്‍ത്തം ഒക്കെ നോക്കി ഞങ്ങള്‍ പുതിയ വീട്ടില്‍ വലതു കാല്‍ വെച്ചു കയറി.

"അയ്യോ...കറണ്ട് ഇല്ലെടാ.." ടിന്റുമോന്‍ നിലവിളിച്ചു പോയി.

"ഡാ ഒരു മംഗള കര്‍മ്മം നടക്കുമ്പോള്‍ ആശുഭങ്ങളായിട്ടുള്ള കാര്യങ്ങള്‍ ഒന്നും പറയാതെ" കൊച്ചേട്ടന്‍ പറഞ്ഞു.

"പിന്നേ കറണ്ട് ഇല്ലാത്തതല്ലേ അശുഭം! ഒന്നു പോടാ.." ടിന്റുമോന്‍ പ്രതിഷേധം പ്രകടിപ്പിച്ചു.

"എന്നാ വാ നമുക്കു പാല് കാച്ചാം" ഞാന്‍ പറഞ്ഞു.

"ഓ 5 മിനിട്ട് കൊണ്ടു കറണ്ട് വരുമായിരിക്കും, അത് കഴിഞ്ഞു നമുക്ക് പാല് കാച്ചാം. അത്രേം നേരം നമുക്ക് സാധനങ്ങള്‍ ഒക്കെ അടുക്കി വെക്കാം " ടോണി മോന്‍ പറഞ്ഞു.
അങ്ങനെ സാധനങ്ങള്‍ ഒക്കെ വാരി അടുക്കി വെച്ചു, അതെ എല്ലാം കൂടി വാരി കൂട്ടി ഇടുന്നതിനു ഞങ്ങടെ ഭാഷയില്‍ അടുക്കി വെക്കുക എന്ന് തന്നെയാ പറയുന്നേ! എല്ലാം കഴിഞ്ഞപ്പോള്‍ ഒരു 2 മണിക്കൂര്‍ ആയി. എന്നിട്ടും കറണ്ട് കിടന്നിടത്ത് ഒരു പൂട പോലും ഇല്ല എന്ന അവസ്ഥ.

ഗതി കെട്ട് ഞങ്ങള്‍ പാല് കാച്ചി ഒരു കാപ്പി ഒക്കെ ഇട്ടങ്ങു കുടിച്ചു. എന്നിട്ടും നോ രക്ഷ!

"എടാ ചിലപ്പോ ഇവിടെ വല്ലോ repair നടക്കുന്നതായിരിക്കും. അല്ലെ ഇത്ര വല്യ കട്ട് ഇവിടെ വരാത്തതല്ലെ" കൊച്ചേട്ടന്‍ പറഞ്ഞു.
"പിന്നേ അവന്മാര്‍ക്ക് നമ്മള് വരുന്ന ദിവസം തന്നെ വേണമല്ലേ repair ചെയ്യാന്‍" ടോണിമോന്‍ കോപാക്രാന്തനായി.
"എടാ സമാധാനിക്കു, ഇന്നു ഒരു ദിവസം മാത്രമെ ഇങ്ങനെ കാണു. നാളെ തൊട്ടു നോക്കിക്കോ, കറണ്ട് കട്ട് ഇല്ലാത്ത ഒരു സംസ്ഥാനം..., ഒരു രാജ്യം..., ഒരു ലോകം...! അഹാഹാ..." ടിന്റുമോന്‍ ഏതോ ഒരു സ്വപ്നലോകത്തില്‍ ലയിച്ചു ചേര്‍ന്നു.
"എന്തായാലും താന്‍ പാതി ദൈവം പാതി എന്നല്ലേ, നമ്മളു ചെയ്യാനുള്ള പണി നമുക്ക് ചെയ്യാം, കേബിള്‍ കണക്ഷന്‍ ഒക്കെ റെഡി ആക്കി വെക്കാം, കറണ്ട് വരുമ്പോ കണ്ടു തുടങ്ങാമല്ലോ." ബാബുമോന്‍ അല്പം വിവേകത്തോടെ സംസാരിച്ചു.അങ്ങനെ ഞങ്ങള്‍ എല്ലാ ജോലികളും ഭംഗിയായി നിര്‍വഹിച്ചു.
സന്ധ്യയായി, ഉഷസ്സുമായി,രണ്ടാം ദിവസം.
ബാബുമോന്‍ അതിരാവിലെ തന്നെ ചാടി എഴുന്നേറ്റു. "എടാ കറണ്ട് ഉണ്ടെടാ...!!! ഹു ഹു ഹാ ഹാ!!!" ബാബുമോന്‍ കുളിക്കാനുള്ള ആഗ്രഹം മൂത്ത് ഓടിച്ചെന്നു ഹീറ്റര്‍ ഓണ്‍ ചെയ്തു.
അധികം താമസിച്ചില്ല "ഠിം!" ദാ കിടക്കുന്നു, വീണ്ടും കറണ്ട് പോയി.
"ദൈവമേ, ചതിച്ചല്ലോ, ഇനി എങ്ങനെ കുളിക്കും!"
- - - - - - -
അങ്ങനെ സ്ഥിരം കലാ പരിപാടികളുമായി ഒരാഴ്ച കഴിഞ്ഞു. ഒരു ശനിയാഴ്ച ഞങ്ങള്‍ എല്ലാം കൂടി കറണ്ട് ഇല്ലാത്തതിന്‍റെ മുഷിപ്പു മാറ്റാന്‍ ഒന്നു കറങ്ങാന്‍ ഇറങ്ങി. കറക്കം ഒക്കെ കഴിഞ്ഞു ഞങ്ങളുടെ അടുത്തുള്ള ഒരു കടയില്‍ ഊണു കഴിക്കാന്‍ കയറി. വെറുതെ ഒരു അന്വേഷണ ത്വരയോടെ കടക്കാരനോട് ചോദിച്ചു.
"ചേട്ടാ, കറണ്ട് ഉണ്ടോ?"
"ഹും! കറണ്ട് , അതിന്റെ പേരു ഇവിടെ മിണ്ടി പോവരുത്, കഴിഞ്ഞ ആഴ്ച വരെ ഒരു കുഴപ്പവും ഇല്ലാതെ ഇരുന്ന സ്ഥലമാ, ഇപ്പൊ ഇവിടെ കറണ്ട് ഉള്ളത് ആകെ ഒന്നോ രണ്ടോ മണിക്കൂറാ. അന്വേഷിച്ചപ്പോ അവര് പറയുവാ, ഏതോ സബ് സ്റ്റേഷന്‍ അടിച്ച് പോയത്രേ! ഇനി കുറേ നാള്‍ ഇതു തന്നെ ആയിരിക്കും സ്ഥിതി...!
അവിടെ ഇരുന്നു ചിരിക്കണോ കരയണോ എന്ന് അറിയാന്‍ വയ്യാതെ വിളമ്പിവെച്ച ചോറ് മുഴുവനും അകത്താക്കി വീട്ടിലേക്ക് നടന്നു....

വെള്ളിയാഴ്‌ച, നവംബർ 07, 2008

കള്ളന്‍മാരുടെ കാവല്‍

ഇതു ഒരു പരീക്ഷ കാലത്തിന്‍റെ കഥയാണ്. ഞാനും, പുഞ്ചിരിയും, മോളും ശ്രീക്കുട്ടനും ഒക്കെ കൂടി ഒരു സുനിത ചേച്ചിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന സമയം. സ്റ്റഡി ലീവ് ഓടിക്കൊണ്ടിരുന്നു. സാധാരണ സ്റ്റഡി ലീവ് ആയാല്‍ ഒരാഴ്ച വീട്ടില്‍ പോയി നിന്നിട്ട് പരീക്ഷ തുടങ്ങുന്നതിനു ഒരു 5 ദിവസം മുന്‍പ് തിരിച്ചു കോളേജില്‍ വരും. 5 മൊഡ്യൂള്‍ ഉള്ളത് 5 ദിവസം കൊണ്ടു തീര്‍ക്കണം എന്നുള്ളതാണു ഉദ്ദേശം. പക്ഷേ എല്ലാ പ്രാവശ്യവും അത് തലേദിവസം 5 മണിക്കൂര്‍ കൊണ്ടു തീര്‍ക്കാറാണു പതിവ്.
അങ്ങനെ ആ സ്റ്റഡി ലീവിനും പഠിക്കാനുള്ള ആഗ്രഹവും പേറിക്കൊണ്ടു പതിവു പോലെ വീട്ടില്‍നിന്നു താമസ്സിക്കുന്നിടത്തെയ്ക്ക് വണ്ടി കയറി.
സുനിത ചേച്ചിയും, ഭര്‍ത്താവും, അമ്മയും ഒക്കെ താഴത്തെ നിലയില്‍ ആണ് താമസിച്ചിരുന്നത്‌. ഞങ്ങള്‍ മുകളിലത്തെ നിലയിലും. ഞങ്ങള്‍ വല്ലപ്പോഴും ഒക്കെ അവിടെ പോയി വയറു നിറച്ചു കഴിക്കുമായിരുന്നു. അങ്ങനെ ഇരുന്നപ്പോഴാണ് അവര്‍ എല്ലാം കൂടി ഒരു തീര്‍ഥ യാത്രക്ക് പോവാന്‍ തീരുമാനിച്ചത്. ഒരു അഞ്ചാറു ദിവസത്തെ പരിപാടി. പോവുന്നതിനു മുന്‍പ് സുനിതചേച്ചി വന്നു ഞങ്ങളോട് കാര്യം പറഞ്ഞു. "മക്കളെ ഞങ്ങള്‍ എല്ലാവരും കുറെ ദിവസത്തേക്ക് ഒരു യാത്രക്ക് പോവാ, താഴെ ആരും ഉണ്ടാവില്ല. വീടൊക്കെ ഒന്നു നോക്കിക്കോണേ. കള്ളന്‍മാരുടെ ശല്യം ഒക്കെ ഉള്ള സ്ഥലമാ..."
അങ്ങനെ വീടൊക്കെ ഞങ്ങളെ വിശ്വസിച്ച് ഏല്‍പ്പിച്ചിട്ട് അവര്‍ യാത്ര ആയി. വിശ്വസിച്ച് ഏല്‍പ്പിച്ചെന്നു പറഞ്ഞാല്‍, അത്ര വിശ്വാസം ഒന്നും ഇല്ലാത്തതു കൊണ്ടു മുറി ഒക്കെ പൂട്ടി താക്കോല്‍ ഒന്നും തരാതെയാണ് പോയത്. രണ്ടു നിലയുടെയും ഇടയില്‍ ഒരു വാതില്‍ ഉണ്ടായിരുന്നു. എപ്പോഴും അത് താഴെ നിന്നു പൂട്ടിയിരിക്കും. അത് തുറന്നാല്‍ നേരെ ചെല്ലുന്നത് താഴത്തെ ഹാളില്‍ ആണ്.
രാത്രി ഒരു 9 മണി ആയി കാണും. എല്ലാവരും പഠിച്ചു പഠിച്ചു മയങ്ങികൊണ്ടിരുന്നപ്പോള്‍ മോള്‍ ഒരു ആഗ്രഹം പറഞ്ഞു. "എടാ നമുക്ക് ഇവിടെ ടി.വി. ഒന്നും ഇല്ലാലോ, താഴെ ആണെങ്കില്‍ ടി.വിയും സി.ഡി. പ്ലെയറും ഒക്കെ ഇരുപ്പുണ്ട്‌...ആരും ഇല്ല താനും. നമുക്ക് കുറച്ചു നേരം പോയി ടി.വി. ഒക്കെ കണ്ടിട്ട് വരാം."
അത് ശരിയാണ്, ഞങ്ങള്‍ കുഞ്ഞുക്കുട്ടി പരാധീനക്കാര്‍ക്ക് എവിടുന്നാ ടി.വി. ഒക്കെ! ഒരിക്കല്‍ മേടിക്കാന്‍ ഒരു ശ്രമം നടത്തി, പക്ഷേ സാമ്പത്തിക ബാധ്യത മൂലം അത് ചീറ്റിപോയി.
"അതിന് താഴെ എല്ലാം പൂട്ടി ഇട്ടേച്ചു പോയേക്കുവല്ലേ...എങ്ങനെ അകത്തു കയറും?" ഞാന്‍ ചോദിച്ചു.
"ഓ അതിനാന്നോ പാട്! ആ ഇടക്കലത്തെ വാതില്‍ ഉണ്ടല്ലോ, അത് തുറക്കാന്‍ വളരെ എളുപ്പമാ, ഒരു 4 സ്ക്രൂ ഉരേണ്ട കാര്യമേ ഉള്ളു... " ചുണ്ടില്‍ ഒരു ചിരി ഒക്കെ ഫിറ്റ് ചെയ്തു അവന്‍ തന്നെ പറഞ്ഞു.
"ആഹാ എന്നാ ഒന്നു നോക്കിയിട്ട് തന്നെ കാര്യം" പുഞ്ചിരി പുസ്തകം ഒക്കെ മടക്കി വെച്ചിട്ട് പറഞ്ഞു "ബോബനും മോളിയും ഒക്കെ ഇനി പിന്നെ വായിക്കാം".
"ശരി എന്നാ ടി.വി. കണ്ടിട്ട് തന്നെ കാര്യം." ഞാനും ശ്രീകുട്ടനും കൂടെ ഉറപ്പിച്ചു പറഞ്ഞു.
അങ്ങനെ എവിടുന്നോ ഒരു സ്ക്രൂ ഡ്രൈവര്‍ ഒക്കെ തപ്പി പിടിച്ചു കൊണ്ടു വന്നു ഞങ്ങള്‍ പണി ആരംഭിച്ചു. ഒരു 5 മിനിട്ട് കഴിഞ്ഞപ്പോ അതാ ആ വാതില്‍ ഞങ്ങള്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടു. വേഗം തന്നെ ഓടി താഴെ ചെന്നു. എല്ലാ മുറികളും വീണ്ടും പൂട്ടിയിരിക്കുന്നു. ഞങ്ങളെ അവര്‍ക്ക് നന്നായി അറിയാവുന്നത് കൊണ്ടാണെന്ന് തോന്നിപോയി. ആകെ തുറന്നു കിടക്കുന്നത് ഹാളും അടുക്കളയും മാത്രം.
മോള്‍ ചെന്നു ലൈറ്റ് ഇടാന്‍ ആരംഭിച്ചു.
"ടാ മണ്ടാ.. ലൈറ്റ് ഇട്ടാ ഇവിടെ ആരാണ്ട് കള്ളന്‍മാര്‍ കയറി എന്ന് നാട്ടുകാര്‍ വിചാരിക്കും" ശ്രീകുട്ടന്‍ പറഞ്ഞു.
"ഓ പിന്നെ...കള്ളന്‍മാര്‍ ലൈറ്റ് ഇട്ടോണ്ടല്ലേ മോഷ്ടിക്കുന്നത്! ഒന്നു പോടാ." മോള്‍ തിരിച്ചടിച്ചു.
"എന്തായാലും അവര്‍ ഇവിടെ ഇല്ലാന്ന് നാട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന സ്തിഥിക്ക് ലൈറ്റ് ഇടണ്ടാ..." ഒത്തു തീര്‍പ്പിനായി പുഞ്ചിരി പറഞ്ഞു.
മോള്‍ ചെന്നു സോഫയില്‍ മലര്‍ന്നു കിടന്നു ടി.വി. കാണാന്‍ ആരംഭിച്ചു.
"ടാ സൂക്ഷിച്ചു വേണം. സാധനങ്ങള്‍ എല്ലാം ഇരിക്കുന്ന സ്ഥലം എല്ലാം ഓര്‍ത്തു വെച്ചോണം,മാറി പോയാ അവര്‍ക്ക് വല്ലോ സംശയവും തോന്നും" എന്‍റെ കുശാഗ്ര ബുദ്ധി പ്രവര്‍ത്തിച്ചു.
"പോടാ പോടാ, 4-5 ദിവസം കഴിഞ്ഞിട്ട് വരുമ്പോള്‍ എന്ത് എവിടെയാണെന്നു എങ്ങനെ ഓര്‍മ്മിക്കാന്‍!" ശ്രീകുട്ടന്‍ എന്‍റെ ബുദ്ധിയെ പുച്ഛിച്ചു തള്ളി.
"എന്തായാലും ഒരു മുന്‍കരുതല്‍ ഒക്കെ വേണമല്ലോ, അതോണ്ട് പറഞ്ഞതാ." അല്പം സങ്കടത്തോടെ ഞാന്‍ പറഞ്ഞു.
"ശോ എനിക്ക് വിശക്കുന്നു. അടുക്കളെ വല്ലോം ഉണ്ടോന്നു ഞാന്‍ ഒന്നു നോക്കട്ടെ" പുഞ്ചിരി അടുക്കള ലക്ഷ്യമാക്കി ഓടി.
"അളിയാ രക്ഷപെട്ടു. എന്തുമാത്രം സാധനങ്ങളാ ഈ ഫ്രിഡ്ജില്‍ ഇരിക്കുന്നെ! ൨-൩ ദിവസം കുശാല്‍ ആയി!" പുഞ്ചിരിയുടെ നിലവിളി കെട്ട് ഞങ്ങളെല്ലാം ഓടി ചെന്നു.
ശരിയാണ്, ഫ്രിഡ്ജ്‌ മുഴുവനും സാധനങ്ങള്‍... വിവിധ തരം ജ്യുസുകള്‍ ഒക്കെ നിരത്തി വെച്ചിരിക്കുന്നു. എല്ലാവരും ഓരോന്ന് എടുത്തു തിന്നാന്‍ തുടങ്ങി.
"ടാ ഇതു കുഴപ്പം ആവും,അവര്‍ വന്നു എല്ലാം തീര്‍ന്നു പോയി എന്ന് കണ്ടാല്‍ പ്രശ്നം അല്ലെ?" ശ്രീകുട്ടന്‍ ചോദിച്ചു.
"അതിന് നമ്മള്‍ എല്ലാം തീര്‍ക്കുന്നില്ലലോ, കുറച്ചൊക്കെ വെച്ചേക്കാം" പുഞ്ചിരി പറഞ്ഞു.
ജ്യൂസ്‌ ഒക്കെ കുറെ കുടിച്ചിട്ട് അറിയാതിരിക്കാനായി കുറെ വെള്ളം ഒക്കെ ചേര്‍ത്ത് അങ്ങ് വെച്ചു.
"കളറിനു ഒരു ചെറിയ മങ്ങള്‍ ഉണ്ട്, എന്നാലും സാരമില്ല, നിറഞ്ഞു തന്നെ ഇരിപ്പുണ്ടല്ലോ." മോള്‍ പറഞ്ഞു.
അപ്പോളാണ് അവിടെ ഇരുന്ന ഫോണ്‍ പുഞ്ചിരിയുടെ ശ്രദ്ധയില്‍ പെട്ടത്. "ഹിഹി ഇന്നു ഞാന്‍ ഫോണ്‍ വിളിച്ചു മരിക്കും, ഹഹഹാ!" പുതിയ കളിപാട്ടം കിട്ടിയ കുട്ടികളെ പോലെ അവന്‍ തുള്ളിച്ചാടി.
ടാ അധികം ഒന്നും വിളിക്കണ്ട, ബില്‍ കൂടിയാ അവര്‍ക്ക് വല്ലോ സംശയവും തോന്നും." ഞാന്‍ വീണ്ടും സദാചാരത്തിന്റെ വക്താവായി."ഏയ് ഏറിയാല്‍ ഒരു മണിക്കൂര്‍ അത്രേ ഉള്ളു..." പുഞ്ചിരി നമ്പര്‍ കുത്തികൊണ്ട് പറഞ്ഞു.
അങ്ങനെ ഒരു 2-3 ദിവസം ടി.വി യും ഫോണും ഒക്കെ ആയി കഴിഞ്ഞു.ഒരു ദിവസം ഞങ്ങള്‍ പതിവുപോലെ ടി.വി. ഒക്കെ കണ്ടു വിശ്രമിക്കുക ആയിരുന്നു. രാത്രി ഒരു 9 മണി ആയി കാണും. മോള്‍ വിശപ്പ്‌ മൂത്ത് എന്തൊക്കെയോ അടുക്കളയില്‍ പോയി തപ്പി പെറുക്കി തിന്നാന്‍ ആരംഭിച്ചു. നോക്കുമ്പോള്‍ അതാ വീടിനു മുന്നില്‍ ഒരു കാര്‍ വന്നു നില്‍ക്കുന്നു. അതില്‍ നിന്നു സുനിത ചേച്ചിയും ഭര്‍ത്താവും ഒക്കെ ചാടി ഇറങ്ങുന്നു. പെട്ടന്ന് തന്നെ ഞങ്ങള്‍ എല്ലാം stair case വഴി ഓടി, മുകളില്‍ ചെന്നു കതകും അടച്ചു. ധൃതിക്കിടയില്‍ ഞങ്ങള്‍ മോളുടെ കാര്യം അങ്ങ് മറന്നു പോവുകേം ചെയ്തു. കതകു അടച്ചു കഴിഞ്ഞപ്പോഴാണ് മോള്‍ താഴെ കുടുങ്ങി പോയ കാര്യം ഓര്‍ത്തത്‌.
താഴെ നിന്നു ഒരു പൊട്ടിത്തെറി കേള്‍ക്കാമെന്ന് കരുതി ഞങ്ങള്‍ കതകിനോട് ചേര്‍ന്നു നിന്നു ശ്രദ്ധിച്ചു. പക്ഷേ കുറെ നേരം കഴിഞ്ഞിട്ടും നിരാശ ആയിരുന്നു ഫലം!
നോക്കിയിരുന്നു നോക്കിയിരുന്നു എപ്പോഴോ ഞങ്ങള്‍ എല്ലാം ഉറക്കത്തിലേക്കു വഴുതി വീണു.
പ്രഭാതം പൊട്ടി വിടര്‍ന്നു. സുനിത ചേച്ചിയുടെ അമ്മായി രാവിലെ മുറ്റമടിക്കാനായി ചൂല് തപ്പി സ്റ്റോര്‍ റൂമില്‍ ചെന്നു.
"അയ്യോ എന്നെ കൊല്ലുന്നേ...! കള്ളന്‍, കള്ളന്‍..." ഒരു നിലവിളി ആയിരുന്നു. ചക്കൊക്കെ മൂടിയ ഒരു രൂപം ചാടി, തുറന്നു കിടന്ന അടുക്കള വാതിലില്‍ കൂടെ ഇറങ്ങി അയ്യം വഴി ഓടി. ബഹളം ഒക്കെ കെട്ട് ഉണര്‍ന്ന ഞങ്ങളും ചാടി എഴുന്നേറ്റു ആ രൂപത്തിനെ പിന്തുടര്‍ന്നു. കുറച്ചു ദൂരം ഓടിയപ്പോഴാണ് ചാക്കൊക്കെ മാറ്റി മോള്‍ പുറത്തു ചാടിയത്. നാട്ടുകാര്‍ ആരും കൂടാഞ്ഞത് കൊണ്ടു ആരും അവനെ കണ്ടുമില്ല.
"എടാ അവിടുന്ന് പുറത്തു ചാടാന്‍ വേറെ വഴി ഇല്ലായിരുന്നു... എനിക്ക് വയ്യ നാട്ടുകാരുടെ ഇടി കൊള്ളാന്‍."
ഞങ്ങള്‍ അവനെയും കൂട്ടി ചാക്കും ഒക്കെ കൊണ്ടു ഒന്നും അറിയാത്ത പോലെ തിരിച്ചു ചെന്നു. അമ്മായി ബോധം ഇല്ലാതെ നിലത്തു കിടക്കുന്നു. സുനിത ചേച്ചിയും ഭര്‍ത്താവും വെള്ളം ഒക്കെ തളിച്ച് അമ്മായിയെ എഴുന്നേല്‍പ്പിച്ചു.
"ഏതോ ഭയങ്കര കള്ളനായിരുന്നു, ഒരു ആറു-ആറര അടി നീളമുണ്ട്! വല്യ കറുത്തിരണ്ട രൂപം! ചാടി വന്നു എന്നെ കൊല്ലാനും നോക്കി!" അമ്മായി ബോധം വീണപ്പോള്‍ പറഞ്ഞു.
"അതെ അതെ, ഞങ്ങള്‍ ഓടിച്ചിട്ടും അവന്‍ രക്ഷപ്പെട്ടു കളഞ്ഞില്ലേ... ഓടിച്ചപ്പോള്‍ ചാക്ക് ഒക്കെ ഇട്ടിട്ടു ഓടി കളഞ്ഞു. പക്ഷേ മുഖം കാണാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല...ഏതോ പഠിച്ച കള്ളന്‍ തന്നെ." അവര്‍ക്ക് കാര്യങ്ങള്‍ പിടികിട്ടുന്നതിനു മുന്‍പ് തന്നെ ഞങ്ങള്‍ മോളെയും കൊണ്ടു സ്ഥലം കാലിയാക്കി.
-----------
എന്തായാലും ഞങ്ങള്‍ കയറി വിളയാടിയത് അവര്‍ക്ക് മനസ്സിലാവാഞ്ഞത് കൊണ്ടു തടി കേടാവാതെ രക്ഷപ്പെട്ടു. കുറെ നാള്‍ കൂടി അവിടെ താമസിക്കുകേം ചെയ്തു.

തിങ്കളാഴ്‌ച, നവംബർ 03, 2008

ഓയൂരില്‍ നിന്നും തീവ്രവാദികളെ പിടിച്ചു

(Disclaimer: ഇതു വെറും ഒരു സങ്കല്പ കഥ മാത്രമാണ്. ഇതിന് ആരോടെങ്കിലും സംബന്ധം തോന്നുന്നെങ്കില്‍ അവരവര്‍ തന്നെ സഹിച്ചോണം!)

ഇങ്ങനെ പത്രത്തില്‍ ഒരു തലക്കെട്ട്‌ കണ്ടാണു ഞാന്‍ ഉറക്കം ഉണര്‍ന്നത്. ദൈവമേ! ചതിച്ചോ! ടോണിമോന്‍ നാട്ടില്‍ പോയിട്ടുണ്ടായിരുന്നു. അവന്‍ ഓയൂരുകാരന്‍ ആണ് താനും. അതും വെളുത്തു പൊക്കമുള്ള 25 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു യുവാവിനെ ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇനി അബദ്ധത്തില്‍ എങ്ങാനം(തെറ്റിധാരണയുടെ പുറത്ത് ആണെങ്കില്‍ കൂടി) അവനെ പിടിച്ചാലോ?
ഇതു ടോണി മോന്‍ തന്നെ. ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. അവനെ കണ്ടാല്‍ ഒരു തീവ്രവാദി ലുക്ക് ഒക്കെ ഉണ്ട് താനും.
ഞാന്‍ ഈ വാര്‍ത്ത ടിന്റുമോനെയും ബാബുമോനെയും കൊച്ചേട്ടനെയും ഒക്കെ കാണിച്ചു. അവരും ഉറപ്പിച്ചു പറഞ്ഞു. ഇതു അവന്‍ തന്നെ. ഒയൂരില്‍ നിന്നും നാടു വിട്ടു പോയിട്ടുള്ള ചുരുക്കം ചിലരില്‍ ഉള്ള ഒരാളാന്നു ടോണിമോന്‍.
"ഇനി നമ്മള്‍ എന്ത് ചെയ്യും? തീവ്രവാദികളുടെ ഫ്രണ്ട്സിനെ ഒക്കെ അകത്താക്കുന്ന സീസണ്‍ ആണ്. ഇനി അവനെങ്ങാനം നമ്മുടെ ഒക്കെ പേരു പറഞ്ഞാ... ദേവിയെ...ഞാന്‍ നാട്ടില്‍ പോവാ, എനിക്ക് വയ്യാ പോലീസിന്റെ ഇടി കൊള്ളാന്‍!" ബാബുമോന്‍ ആദ്യം കണ്ട കുറെ തുണികള്‍ ഒക്കെ വാരി ഒരു ബാഗില്‍ കുത്തിനിറച്ചു കൊണ്ടു പറഞ്ഞു.
"അയ്യാടാ...അതിന്റെ പേരില്‍ എന്റെ കുറെ ഉടുപ്പുകള്‍ അടിച്ചോണ്ട് പോകാമെന്ന് കരുതിയോ?" ടിന്റുമോന്‍ ചാടി വീണു തടഞ്ഞു.
"എടാ, അവന്‍ പറഞ്ഞതിലും കാര്യമുണ്ട്. ടോണിമോനേ പിടിച്ചാല്‍ ഉറപ്പായിട്ടും പോലീസ് നമ്മളേം തേടി വരും. ഒരുത്തനെ പോക്കിയാ അവന്റെ കൂട്ടുകാരേം പോക്കും, ഉറപ്പാ." ഞാന്‍ പറഞ്ഞു.
"ഹും ഗള്‍ഫില്‍ പോവാണെന്ന് പറഞ്ഞാ അവന്മാര്‍ വീട്ടില്‍ നിന്നും ഇറങ്ങിയിരിക്കുന്നത്. ടോണിമോന്‍ എന്താ പറഞ്ഞിരിക്കുന്നത് എന്ന് ആര് അറിയുന്നു!" പത്രത്തില്‍ നോക്കിക്കൊണ്ട്‌ കൊച്ചേട്ടന്‍ പറഞ്ഞു. "ഇനി നാട്ടില്‍ പോവാണന്നൊക്കെ നമ്മളോട് പറഞ്ഞിട്ട് വല്ല കാശ്മീരിലും പോയതാന്നോ? "
"ഇനി ഒറ്റ വഴിയേ ഉള്ളു. എത്രേം വേഗം നമുക്കും ഒന്നു മാറി നില്‍ക്കാം." ടിന്റുമോന്‍ പറഞ്ഞു.
"ഇപ്പൊ പോലീസുകാര്‍ ഒക്കെ ഭയങ്കര അന്വേഷണം അല്ലെ... വേഗം തന്നെ അവര്‍ ഇവിടേം എത്തും."
"ഡാ അവന്റെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലേ? ഒന്നു വിളിച്ചു നോക്കിയാലോ? " ബാബുമോന്‍ ചോദിച്ചു.
"പിന്നെ എന്തിനാ? ചുമ്മാ ഇരിക്കുന്ന പട്ടിയുടെ വായില്‍ കമ്പിട്ടു കുത്തി കടിപ്പിക്കണോ?" ടിന്റുമോന്‍ എതിര്‍ത്ത് കൊണ്ടു പറഞ്ഞു.
"അതല്ലടാ...ഇനി അവന്‍ ശരിക്കും വീട്ടില്‍ പോയതാണങ്കിലോ? വെറുതെ ടെന്‍ഷന്‍ അടിക്കണ്ടല്ലോ." ഞാന്‍ പറഞ്ഞു.
"എന്നാ നി നിന്റെ ഫോണില്‍ നിന്നു തന്നെ അങ്ങ് വിളിച്ചാ മതി. ഇനി അവസാനം അതിനും ഉത്തരം പറയാന്‍ എനിക്ക് വയ്യ!" ബാബുമോന്‍ മൊബൈല്‍ ഒക്കെ കീശയില്‍ തിരുകി കൊണ്ടു പറഞ്ഞു.
ഞാന്‍ അവിടെ നോക്കിയപ്പോള്‍ അതാ കിടക്കുന്നു ടിന്റുമോന്റെ മൊബൈല്‍ വഴിയില്‍! പിന്നെ താമസിച്ചില്ല, അവന്‍ കാണാതെ ഒരു വിളി അങ്ങ് വെച്ചു കൊടുത്തു. പക്ഷേ ഒരു രക്ഷയും ഇല്ല. ഫോണ്‍ സ്വിച്ചട് ഓഫ് ആണ്.
"ഇപ്പൊ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഒക്കെ ഉപയോഗിക്കാം എന്ന് കേട്ടല്ലോ. പിന്നെ എന്താ സ്വിച്ചട് ഓഫ്?" കൊച്ചേട്ടന്‍ ചോദിച്ചു.
"പിന്നെ നി ജയിലില്‍ നിന്നു വന്നതല്ലേ...എടാ തീവ്രവാദി എന്ന് പറഞ്ഞാ പിന്നെ ഒരു സൌകര്യോം കാണില്ല. ഇടി മാത്രം കിട്ടും" ടിന്റു മോന്‍ തന്‍റെ അനുഭവം വിവരിച്ചു.
"അത് ശരി ആയിരിക്കും. പോലീസുകാര്‍ മൊബൈലില്‍ നിന്നുള്ള കോള്‍ ഒക്കെ ട്രേസ് ചെയ്തു ഇങ്ങു വരും. എല്ലാവനും അകത്തായത് തന്നെ" ഞാന്‍ എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ പറഞ്ഞു.
ഇങ്ങനെ ഒക്കെ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാന്നു പെട്ടെന്ന് ഡോര്‍ ബെല്‍ മുഴങ്ങിയത്....
"ദൈവമേ...." ഞങ്ങള്‍ എല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു."ഇത്ര വേഗം പോലീസ് എത്തിയോ? ഇനി നമ്മള്‍ എന്ത് ചെയ്യും?" വിറയാര്‍ന്ന സ്വരത്തില്‍ ടിന്റുമോന്‍ ചോദിച്ചു.
"എടാ ആരേലും പോയി വാതില്‍ തുറക്ക്‌. എന്തായാലും നേരിട്ടല്ലാ പറ്റു..." അല്പം ധൈര്യം സംഭരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
വീണ്ടും നിറുത്താതെ ബെല്‍ മുഴങ്ങി."ട്രിം ട്രീം...."
"എന്നാ വാ നമുക്ക് എല്ലാം കൂടി ഒരുമിച്ചു പോയി തുറക്കാം."
വാതില്‍ തുറന്നതും ഒരു അലര്‍ച്ച ആയിരുന്നു. "എവിടെ പോയി കിടക്കുവായിരുന്നെടാ എല്ലാ എണ്ണോം ?"
എവിടുന്നോ ഒരു കറുത്ത കണ്ണട ഒക്കെ വെച്ചു ദാ നില്ക്കുന്നു നമ്മുടെ ടോണി മോന്‍!
"എടാ നിന്നെ അവര്‍ വെറുതെ വിട്ടോ?" ഗുഡ് മോര്‍ണിംഗ് പറയുന്ന ഭാവത്തില്‍ ടിന്റുമോന്‍ ചോദിച്ചു.
"ആരാ എന്താ..നിനക്കൊക്കെ വട്ടു പിടിച്ചോ?" ഒന്നും മനസ്സിലാവാതെ ടോണിമോന്‍ ചോദിച്ചു.
"ഇനി ഒളിക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ഞങ്ങള്‍ എല്ലാം അറിഞ്ഞു. നി കാശ്മീരി പോയിട്ട് എപ്പോ വന്നു?"
"കാശ്മിരോ? എടാ മണ്ടന്മാരെ ഞാന്‍ വീട്ടി പോയതാ. നിന്നോടൊക്കെ അന്നേ പറഞ്ഞതല്ലേ? ഇനി സംശയം ഉണ്ടെങ്കില്‍ ഇന്നാ നോക്ക്." ടോണി മോന്‍ ബാഗ് തുറന്നു വീട്ടില്‍ ഉണ്ടാക്കിയ കുറെ അച്ചാറുകളും തീറ്റി സാധനങ്ങളും പുറത്തിട്ടു."ഇപ്പൊ വിശ്വാസം ആയോ?"
ബാബുമോന്‍ ചാടി വീണു രണ്ടു കവര്‍ പൊട്ടിച്ചു തിന്നാന്‍ തുടങ്ങി.
"അപ്പൊ നിന്നെ ശരിക്കും പോലീസ് പിടിച്ചില്ലേ? ഞങ്ങള്‍ വിചാരിച്ചു നി തന്നെ ആരിക്കും അതെന്നു". കൊച്ചേട്ടന്‍ പറഞ്ഞു.
"ഏത്?"
ടിന്റുമോന്‍ ആ പത്ര വാര്‍ത്ത ടോണി മോനേ കാണിച്ചു.
"ഹും നിന്നെ പോലെ ഒക്കെ ഉള്ള കൂട്ടുകാരെ സഹിക്കുന്നതിലും നല്ലത് വല്ല തീവ്രവാധികളുടെയും കൂടെ പോവുന്നതാ! നിയൊക്കെ ചുട്ട കോഴിയെ പറപ്പിക്കുന്ന ഇനങ്ങള്‍ ആണല്ലോ. നിന്‍റെ ഒക്കെ വാക്കു കേട്ടു വല്ലോ പോലീസുകാര്‍ വരാഞ്ഞത് എന്‍റെ കാരണവന്മാര്‍ ചെയ്ത പുണ്യം!
-----
ഇതൊക്കെ ആണെങ്കിലും അന്നത്തെ ദിവസം മുഴുവനും ടോണി മോനേ ഒരു സംശയ ദൃഷ്ടിയോടെയാണ് ഞങ്ങള്‍ നോക്കിയത്!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 17, 2008

വടകക്കാരുടെ ഓരോരോ ദുഖങ്ങള്‍

"ഇന്നു തന്നെ പുതിയ വീടിലോട്ടു മാറിക്കോണം" ഓണര്‍ അമ്മച്ചി കൊച്ചേട്ടനോട് കലി തുള്ളികൊണ്ട് പറയുന്നത് കേട്ടാണ് ഞാന്‍ എഴുന്നേറ്റത്. ഇതു ഒരു പതിവു സംഭവം ആയതിനാല്‍ ഞാന്‍ അത്ര മൈന്ഡാന്‍ പോയില്ല.


"നിന്റെ ഒക്കെ ശല്യം കാരണം ഇവിടെ ആരും താമസിക്കാന്‍ പോലും വരുന്നില്ല" അമ്മച്ചി വെച്ചു കാച്ചി.


പിന്നേ നമ്മള്‍ ഒരു 5-6 പേരു വിചാരിച്ചാ ഇത് ഒക്കെ എങ്ങനെ നടക്കാനാ? അത് 4-5 നില ഉള്ള ഫ്ലാറ്റ്.എല്ലാം ഒഴിഞ്ഞു കിടക്കുകയാണ് പോലും! ശുദ്ധ നുണയാണന്നെ.. നമ്മളെ ഇവിടുന്നു ഇറക്കി വിടാനുള്ള നുണ.


അല്ലെ തന്നെ അല്പം ഉറക്കെ ചിരിക്കുന്നത് ഒരു തെറ്റാന്നോ? സമയം ഒക്കെ ആര് നോക്കുന്നു? രാത്രി 12 മണി ആയതു ആരുടെ തെറ്റാ? ഞങ്ങള്‍ക്ക് അപ്പോഴേ ചിരിക്കാന്‍ വന്നുള്ളൂ കൂവേ! അല്ലെ തന്നെ അപ്പൊ തമാശ പറഞ്ഞ ആളിന്റെ തെറ്റല്ലേ? അതിന് എല്ലാവരേം ഒരു പോലെ എങ്ങനെ കുറ്റക്കാരാക്കും? എന്‍റെ മനസ്സില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ തത്തി കളിച്ചു.


ഞങ്ങടെ തൊട്ടപ്പുറത്തെ മുറി പൂട്ടി കിടക്കുന്നത് ഞങള്‍ക്ക് അറിയാമായിരുന്നു.ഇതിപ്പോ എല്ലാം പൂട്ടി കിടക്കുവാന്നു പറഞ്ഞാ...ഹൊ ഒന്നു അന്വേഷിച്ചിട്ട് തന്നെ കാര്യം.ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചു.


"രാവിലെ ആകുമ്പോ എല്ലാരും വീട്ടി തന്നെ കാണും ഇപ്പോള്‍ തന്നെ നോക്കികളയാം." ബാബുമോന്‍ പറഞ്ഞു.


"ആ എന്നാ ശരി വാ നമുക്കു പോയി നോക്കാം." കൊച്ചേട്ടനും ബാബുമോനും കൂടി ആ കാര്യത്തിന്റെ സത്യാവസ്ഥ മനസ്സിലാക്കാനായി എല്ലാ മുറികളിലും പോയി നോക്കി.


എന്തിനധികം പറയുന്നു..എല്ലാം കാലി!കൊച്ചേട്ടനും ബാബുമോനും തിരിച്ചു വന്നു ആ സത്യം വെളിപെടുത്തി : എല്ലാം കാലി തന്നെ.അമ്മച്ചി പറഞ്ഞതു നുണ അല്ല!


"നമ്മള് കുറച്ചു അലമ്പ് വല്ലോം അന്നോ ഉണ്ടാക്കുന്നേ? അതോണ്ട് ആരും പേടിച്ച് ഇങ്ങോട്ട് വരത്തതാരിക്കും" ടോണിമോന്‍ പറഞ്ഞു.


"ഏയ് അതൊന്നും അല്ല, അപ്പുറത്തെ ഫ്ലാറ്റുകാര്‍ ഗൂഢാലോചന നടത്തുന്നതാ. ഇവിടെ നിന്നും നമ്മളെ പുറത്താക്കാന്‍!" ടിന്റുമോന്‍ തള്ളി വിട്ടു.ആരും അതത്ര മൈന്ഡാന്‍ പോയില്ല. "എന്നാ നമുക്ക് വല്ല ബ്രോക്കര്‍മാരെയും കണ്ടാല്ലോ? ഇങ്ങനെ സ്ഥലം കാലി ഉണ്ടെന്നു പറയാം. അങ്ങനെ ആരേലും വന്നാ അമ്മച്ചി അടങ്ങുമല്ലോ." ഞാന്‍ ഒരു ഐഡിയ ഇട്ടു നോക്കി.അതങ്ങ് ഏറ്റെന്ന് തോന്നുന്നു.എല്ലാരും സമ്മതിച്ചു.


അങ്ങനെ ഞങ്ങള്‍ എല്ലാവരും കൂടി അടുത്തുള്ള ഒരു ബ്രോക്കറിന്റെ അടുത്ത് ചെന്നു. ഭാഷ മനസ്സിലാകാഞ്ഞിട്ടും ഞങ്ങള്‍ ബുദ്ധിമുട്ടി അങ്ങേരോട് കാര്യം അവതരിപ്പിച്ചു.


"ഇങ്ങനെ ഒരു സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ട്, ആരെ എങ്കിലും ഏര്‍പ്പാടാക്കി തരണം." ഞങ്ങള്‍ പറഞ്ഞ് ഒപ്പിച്ചു.


അയാളുടെ മുഖത്ത് എന്തോ ഒരു ഭാവം മിന്നിമറയുന്നതായി എനിക്ക് തോന്നി. അങ്ങേര്‍ ഞങ്ങളോടായി ചോദിച്ചു :" No 8, 4th cross, S.G. Palaya" ഇതു തന്നെ അല്ലെ നിങടെ അഡ്രസ്സ്?


എന്ത്! പറയാതെ തന്നേ ഇങ്ങേര്‍ക്ക് ഞങ്ങടെ അഡ്രസ്സ് എങ്ങനെ മനസ്സിലായി? ഇനി ഞങ്ങള്‍ അത്ര പ്രസിദ്ധര്‍ ആയോ? ഞങ്ങള്‍ അതിശയിച്ചു നിന്നുപോയി.


ഉടനെ തന്നെ അങ്ങേര്‍ ഉള്ള മലയാളം ഒക്കെ അഡ്ജസ്റ്റ് ചെയ്തു പറഞ്ഞു:" മക്കളെ അറിഞോണ്ട് ആരേലും വയ്യാവേലി എടുത്തു തലേ വെക്കുവോ? അതിനടുത്തുള്ള ഫ്ലാറ്റുകാര്‍ കൂടെ മാറി പോവെന്ന ഇപ്പൊ കേള്‍ക്കുന്നത്...എനിക്ക് വയ്യേ..."


പട പേടിച്ചു പണ്ട് എവിടെയോ പോയപ്പോള്‍ അവിടുന്ന് എന്തൊക്കെയോ കൊണ്ടുള്ള പട!


അങ്ങേരു ഞങ്ങളെ കയ്യൊഴിഞ്ഞു.


ആഹാ ഇതു ശരി അകില്ലലോ...ബ്രോക്കര്‍ മാര്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ തന്നെ ആരെകും കണ്ടുപിച്ചു കൊണ്ട് വരും. ഞങ്ങള്‍ ആലോചിച്ചു.


"അങ്ങനെ ആണേല്‍ നമ്മുടെ കൂടെയുള്ള ആരേലും വിളിച്ചോണ്ട് വരാം, അതാവുമ്പോ നമ്മുക്ക് ഒരു കമ്പനി ആവുകേം ചെയ്യും".


ഞങ്ങള്‍ ചെന്നു ഓണര്‍ അമ്മച്ചിയോട്‌ കാര്യം അവതരിപ്പിച്ചു."ഇങ്ങനെ ഒരു സംഭവം ഉണ്ട്. അമ്മച്ചി എന്ത് പറയുന്നു?"


നിനച്ചിരിക്കാതെ അമ്മച്ചി ഒരു പൊട്ടികരച്ചില്‍ ആയിരുന്നു( ഒരുമാതിരി ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ ഉഷാ ഉതുപ്പ് കരയുന്നത് പോലെ...ഞാന്‍ അതൊന്നും കാണാറേ ഇല്ല,കേട്ടോ).


"മക്കളെ വയസ്സാം കാലത്ത് കഞ്ഞി കുടിച്ചു കഴിയുന്നത് ഈ ഒരു കെട്ടിടം ഉള്ളതുകൊണ്ടാ...നിങ്ങള്‍ മാറി ഇല്ലേലും വേണ്ട...ഇനിയും നിങ്ങടെ കൂട്ടത്തി ഉള്ളവരെ കൂടെ വിളിച്ചോണ്ട് വരല്ലേ... എന്നിട്ട് വേണം ഞാന്‍ പെരുവഴി ആവാന്‍!"


അമ്മച്ചിയുടെ വിഷമം സഹിക്കാനാവാതെ ഞങ്ങള്‍ അന്ന് തന്നെ ഒരു തീരുമാനം എടുത്തു.


"എത്രേം വേഗം വീട് മാറണം"


അങ്ങനെ ഇന്നും തുടരുന്നു ഞങ്ങടെ ഒരിക്കലും തീരാത്ത അന്വേഷണം...

ഞായറാഴ്‌ച, ഒക്‌ടോബർ 12, 2008

ഒരു പരീക്ഷ തലേന്ന്

"ഛേ ഈ പരീക്ഷ കണ്ടു പിടിച്ചവനെ തല്ലി കൊല്ലണം!" ശ്രീകുട്ടന്‍ പുസ്തകം വലിച്ചെറിഞ്ഞു ദേഷ്യത്തോടെ പറഞ്ഞു."ഹും അല്ലേലും നിനക്കൊക്കെ ഉള്ളതാ...പരീക്ഷയുടെ തലേ ദിവസം വരെ പഠിക്കാതെ ഇരിക്കും.എന്നിട്ട് അവസാനം കിടന്നു എന്തൊരു വെപ്രാളമാ" പുഞ്ചിരി അല്പം പുച്ഛിച്ചു കൊണ്ടു തന്നെ പറഞ്ഞു.


"നി എല്ലാം നേരത്തെ പഠിച്ചെന്നു കരുതി ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്ക് ഇവിടെ ജീവിക്കണ്ടേ?" പുച്ഛം സഹിക്കാന്‍ വയ്യാതെ ഞാന്‍ തിരിച്ചടിച്ചു. "ഓ അല്ലേലും ഈ അവസാനം പഠിച്ചില്ലേ പഠിക്കുന്നതെല്ലാം വേസ്റ്റ് ആണെന്നെ. ഇതാവുമ്പോ അധിക നേരം ഓര്‍ത്തിരിക്കണ്ടല്ലോ. കുറച്ചു കഴിഞ്ഞു പോയി പരീക്ഷക്ക് എല്ലാം അങ്ങ് എഴുതി വെച്ച പോരെ?" ഞാന്‍ തലേ ദിവസം പഠിക്കുന്ന ഞങ്ങളെ പോലുള്ള മഹാന്മാര്‍ക്ക് വേണ്ടി വാതോരാതെ പ്രസംഗിച്ചു.


പുഞ്ചിരി സ്റ്റഡി ലീവിന്റെ സമയത്തു തന്നെ എല്ലാം പഠിച്ചിട്ട് പരീക്ഷയുടെ തലേ ദിവസം ഞങ്ങടെ ഒക്കെ അഭ്യാസം കാണാന്‍ ഉണര്‍ന്നിരിക്കും. പതിവായി ഇങ്ങനെ ഒക്കെ തനെയാണ്‌ സംഭവിച്ചുപോരുന്നത്.


"അയ്യോ 1 മണി ആവുമ്പോ മോളെ വിളിക്കാമെന്ന് പറഞ്ഞതാ." ശ്രീകുട്ടന്‍ ഓടി ചെന്നു മോളെ കുത്തി ഉണര്‍ത്തികൊണ്ട് പറഞ്ഞു. "ഡാ എഴുന്നെക്കെടാ, നിന്നെ വിളിക്കാമെന്ന് പറഞ്ഞില്ലേ...എണ്ണിച്ചു വാ" "എന്തായാലും ഇന്നു ഉറക്കം ഒന്നും ഇല്ലാലോ, നമുക്ക് പോയി ഒരു ചായ ഒക്കെ കുടിച്ചിട്ട് വരാം, എന്താ?" സ്രീകുട്ടന്റെ പേഴ്സ് ഒക്കെ തുറന്നു നോക്കിക്കൊണ്ട്‌ പുഞ്ചിരി പറഞ്ഞു.


"ആ അത് ശരിയാ, പഠിത്തം മറന്നാലും വയറിനെ മറക്കരുതല്ലോ..."ശ്രീകുട്ടന്‍ ഭക്ഷണത്തോടുള്ള തന്‍റെ ആഭിമുഖ്യം പ്രഖ്യാപിച്ചു.


"എന്തായാലും ഈ ബുക്ക് കൂടി എടുത്തേക്കാം...അത്രേം സമയം കളയാതെ പഠിക്കാമല്ലോ." പഠിക്കാനുള്ള താല്‍പ്പര്യം മൂത്ത് ഞാന്‍ പറഞ്ഞു.


അങ്ങനെ ഏകദേശം ഒരു 1.30 ആയി കാണും. ഞാനും പുഞ്ചിരിയും മോളും ശ്രീകുട്ടനും കൂടി വീടിനടുത്തുള്ള ഒരു ചായക്കട ലക്ഷ്യമാക്കി നടന്നു. ഒരു വിശാലമായ ഹൈവേ കടന്നു വേണം ചായക്കടയില്‍ എത്താന്‍. ചായക്കട എന്ന് പറഞ്ഞാല്‍ ഒരു നല്ല സെറ്റപ്പ് ഒക്കെ ഉള്ള ഒരു ഹോട്ടല്‍ ആണ്. ഞങ്ങള്‍ അവിടെ സ്ഥിരമായി കഴിക്കുന്നത്‌ കൊണ്ടു പറ്റ് ഒക്കെ ഉള്ള കൂട്ടത്തിലാ. ആ ഹോട്ടലിന്റെ ഒരു ഗുണം എന്ന് പറയുന്നതു അത് 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കും എന്നുള്ളതായിരുന്നു.


നടന്നു നടന്നു അവസാനം ഞങ്ങള്‍ ഹോട്ടലില്‍ എത്തി. "ചേട്ടാ ഒരു 4 ചായേം ഒരു 10-15 പഴം പൊരിയും ഇങ്ങു എടുത്തോ"


ഞങ്ങളെ നന്നായി അറിയാവുന്ന കടക്കാരന്‍ ഒരു വൈക്ലഭ്യവും ഇല്ലാതെ അതെല്ലാം എടുത്തു തന്നു. അവിടെ ഇരുന്നവര്‍ എല്ലാം "ഇവന്‍മാര്‍ ഒന്നും ഭക്ഷണം കണ്ടിട്ടില്ലേ" എണ്ണ മട്ടില്‍ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

കൊണ്ടുവന്ന പഴം പൊരി ഒക്കെ അകത്താക്കി പുഞ്ചിരി ചോദിച്ചു :"ഇനിം വേണോ?...അല്ലെ വേണ്ട നമുക്ക് ഒരു 5 മണി ആവുമ്പോ വീണ്ടും വരം..അപ്പൊ ഉറങ്ങാതെ ഇരിക്കാമല്ലോ..."

അങ്ങനെ പറ്റൊക്കെ എല്ലാം കറക്റ്റ് ആയിട്ട് എഴുതി ഞങ്ങള്‍ തിരിച്ചു നടന്നു. തിരിച്ചു ഹൈവേയില്‍ എത്തിയപ്പോള്‍ ശ്രീകുട്ടന്‍ ഒരു ആഗ്രഹം പറഞ്ഞു. ദുരാഗ്രഹം എന്ന് വേണം പറയാന്‍ : "എടാ ഇപ്പോള്‍ റോഡില്‍ വണ്ടികള്‍ ഒന്നും ഇല്ലാലോ, എനിക്ക് ഹൈവേയില്‍ ഒന്നു മലര്‍ന്നു കിടക്കണം, എങ്ങനെ ഉണ്ടെന്നു ഒന്നു അറിയണമല്ലോ."

"ഹൊ എനിക്ക് വയ്യ, ഞാന്‍ കിടന്നാ പിന്നെ അവിടെ കിടന്നു ഉറങ്ങി പോവും, എന്നെ നിര്‍ബന്ധിക്കരുത്" മോള്‍ പാതി ഉറക്കത്തില്‍ പറഞ്ഞു.

"എന്നാ നി ഒരു കാര്യം ചെയ്യ്, നി അവിടെ നിന്നു വല്ലോ വണ്ടിയും വരുന്നുണ്ടോ എന്ന് നോക്ക്. ഞങ്ങള്‍ റോഡില്‍ നീണ്ടു നിവര്‍ന്നു ഒന്നു കിടക്കട്ടെ. ഇനി ഇതുപോലെ ഒരു അവസരം കിട്ടുമോ?" ഞാന്‍ ശ്രീകുട്ടനെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് പറഞ്ഞു.


അങ്ങനെ ഞങ്ങള്‍ 3 പേരും ഹൈവേയുടെ ഒത്ത നടുക്ക് മാനം നോക്കി കിടന്നു. അതുകണ്ട മോള്‍ പറഞ്ഞു "ആ എന്നാ ഞാനും ഒന്നു ട്രൈ ചെയ്തു നോക്കട്ടെ"


"അയ്യോ എന്തൊരു കാറ്റാ...ബീച്ചില്‍ കിടക്കുന്നത് പോലെ ഉണ്ട്!"പുഞ്ചിരി ആത്മഗതം പറഞ്ഞു.

"എടാ ഇപ്പൊ വല്ല വണ്ടിയും വന്നാ നമ്മുടെ പുറത്തുടെ കേറില്ലേ?" മോള്‍ മാനത്തു നിന്നു കണ്ണെടുക്കാതെ ചോദിച്ചു.

"ഏയ് ഇല്ലെടാ, വണ്ടി വന്നാ വെട്ടം അടിക്കില്ലേ? അപ്പൊ നമുക്ക് എണ്ണീച്ചു മാറാം" ഞാന്‍ അവനെ സമാധാനിപ്പിച്ചു.

അങ്ങനെ ഒരു 5 മിനിട്ട് കഴിഞ്ഞു കാണും. ഞങ്ങള്‍ കാണാതെ ഒരു വണ്ടി പതിയെ വന്നു സൈഡില്‍ നിന്നു.
"ആരാടാ അത്?!! നിനക്കൊക്കെ ചാവാന്‍ വേറെ സ്ഥലം ഒന്നും കണ്ടില്ലേ?" ജീപ്പില്‍ നിന്നും ഒരു അലര്‍ച്ച കെട്ട് ഞങ്ങള്‍ക്ക് സുബോധം വീണു.
"മോളെ ഓടിക്കോടാ..." പുഞ്ചിരി പറഞ്ഞു തീര്‍ന്നതും ഞങ്ങള്‍ എല്ലാം ഒരുമിച്ചു ഒരു ഓട്ടം അങ്ങ് വെച്ചു കൊടുത്തു. പക്ഷേ ഒരു രക്ഷയുമില്ല. പോലീസുകാര്‍ പുറകെ തന്നെ ഓടി.

"ഡാ ഇതു വഴി ഓടിക്കോ.." ആദ്യം കണ്ട ഇടവഴി ചൂണ്ടി കാണിച്ചു ശ്രീകുട്ടന്‍ പറഞ്ഞു. അങ്ങനെ ഓടി ഓടി ഒരു പരിചയമില്ലാത്ത സ്ഥലത്ത് എത്തി. എന്നിട്ടും പോലീസുകാര്‍ വിടുന്ന മട്ടില്ല.

ഗത്യന്തരം ഇല്ലാതെ ഓടി ഒരു വീടിന്‍റെ terrace -ഇല്‍ കയറി ഇരുന്നു. ഭാഗ്യം കൊണ്ടു പോലീസുകാര്‍ ഞങ്ങളെ കണ്ടില്ല. അവര്‍ ഞങ്ങളെ ഏതോ സാമൂഹ്യ വിരുദ്ധരായി തെറ്റി ധരിച്ചു. അതാ പ്രശ്നം ആയതു. ഞങ്ങള്‍ വെറും പാവങ്ങള്‍ ആണെന്നുണ്ടോ അവര്‍ അറിയുന്നു! എന്തായാലും ഇറങ്ങി ചെന്നാല്‍ പിന്നെ അന്നത്തെ പരീക്ഷ പോയിട്ട് ആ സെമസ്റ്ററില്‍ പരീക്ഷ എഴുതാന്‍ പറ്റില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി.

"ഹും നി ഒക്കെ എന്തായാലും പുറത്തു വരുമല്ലോ...അപ്പൊ എടുത്തോളാം.." "നിന്നെ ഒക്കെ കുറെ നാളായി ഞങ്ങള്‍ നോക്കി നടക്കുവാ" എന്നൊക്കെ അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

കുറെ നേരം ആയിട്ടും അവര്‍ അവിടെ ഒക്കെ തന്നെ കറങ്ങി നടപ്പുണ്ടായിരുന്നു. ഞങ്ങള്‍ കയറി ഇരുന്ന വീട് ഒരു റോഡ് സൈഡില്‍ ആയിരുന്നു. അതുകൊണ്ട് ഇറങ്ങി പോവാനും പറ്റാത്ത അവസ്ഥ.

"അമ്മേ! നാളെ പരീക്ഷക്ക്‌ പോയി എന്തോന്ന് എഴുതി വെക്കും?" ഞാന്‍ ആരോടെന്നില്ലാതെ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു പോയി.

"ഏതായാലും ബുക്ക് നമ്മുടെ കയ്യില്‍ ഉണ്ടല്ലോ. ഇവിടെ ഇരുന്നു അഡ്ജസ്റ്റ് ചെയ്തങ്ങു പഠിക്കാം." മോള്‍ പറഞ്ഞു.


കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നത് കൊണ്ട് വെളിച്ചത്തിന് പ്രശ്നം ഒന്നും ഉണ്ടായില്ല. അങ്ങനെ മൊബൈല്‍ ഒക്കെ തെളിച്ചു പഠനം ആരംഭിച്ചു. ഏകദേശം 5-5.30 ആയപ്പോള്‍ പോലീസുകാര്‍ പോയെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി. പതിയെ ഇറങ്ങി ആദ്യം കണ്ട വഴിയിലൂടെ വീട്ടിലേക്ക് ഓടി.


"ആ ഇത്രേം സമയം ആയില്ലെ? ഇനിയും പോയി ഒരു ചായ കൂടി കുടിച്ചാലോ? പുഞ്ചിരി ചോദിച്ചു."അയ്യോ!" പുഞ്ചിരിയുടെ മുതുകു നോക്കി ശ്രീകുട്ടന്‍ ആഞ്ഞൊന്നു കൊടുത്തു. മോളും ഞാനും വിട്ടില്ല, കൊടുത്തു ചട പടാന്ന് ഒരു 5-6 എണ്ണം.

അന്ന് ആദ്യമായി പഠിച്ചു പഠിച്ചു പഠിച്ചു നടുവേദനയുമായി പുഞ്ചിരി പരീക്ഷ എഴുതാന്‍ പോയി.

-----

എന്തായാലും ആ പരീക്ഷക്ക്‌ എല്ലാവര്‍ക്കും നല്ല മാര്‍ക്ക് ആയിരുന്നു. പോലീസുകാരുടെ കാവലില്‍ പഠിച്ചാല്‍ നല്ല പോലെ ഓര്‍മ്മ നില്‍ക്കുമെന്ന് അന്നത്തോടെ ഞങ്ങള്‍ക്ക് മനസ്സിലായി.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 03, 2008

ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്

ഇതു പണ്ടു എന്‍റെ കോളേജില്‍ നടന്ന ഒരു ടൂറിന്‍്റെ കഥയാണ്. ഞാന്‍ നേരത്തെ എഴുതിയിട്ടുള്ളത് പോലെ എന്‍റെ ക്ലാസ്സില്‍ എല്ലാവരും ഒറ്റെകെട്ടായി കുരുത്തക്കേടുകള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കാലം. ഒരിക്കല്‍ ഞങ്ങള്‍ എല്ലാവരും കൂടെ ഒരു വിനോദയാത്ര പോവാന്‍ തീരുമാനിച്ചു. എല്ലാവരും ഒന്നടങ്കം ആ തീരുമാനത്തെ പിന്താങ്ങി. പക്ഷെ ഒരു കുഴപ്പം. പഴയ ആ ബുക്ക് ഒക്കെ ഇറക്കിയതിന്റെ ക്ഷീണം തീര്‍ന്നതേ ഉള്ളു. അതുകൊണ്ട് ടീച്ചേര്‍സ് ഒക്കെ ഇതിന് സമ്മതിക്കില്ല എന്ന് ഉറപ്പാണ്‌.


എല്ലാവരും തലപുകഞ്ഞ് ആലോചിച്ചു. ആരുടെ തലമണ്ടേലും ഒരു ഐഡിയയും വരുന്നില്ല. അവസാനം നിവര്‍ത്തി ഇല്ലാതെ പോയി സാറുമ്മാരുടെ കാല് പിടിച്ചു. ഭക്തവല്സരായ അവര്‍ മനസ്സലിഞ്ഞു പറഞ്ഞു : "പോവുന്നതൊക്കെ കൊള്ളാം, കൂടെ വരാന്‍ പറ്റിയ ടീച്ചര്‍ മാരെ വല്ലോം കണ്ടു പിടിച്ചോ. നിങ്ങളെ അറിയുന്ന ആരേലും നിങ്ങടെ കൂടെ വരുമോ?"അപ്പോഴാണ് ഞങ്ങള്‍ ഒരു സത്യം ഓര്‍ത്തത്‌. ടൂറിനു പോയിട്ട് നേരെ ചൊവേ ക്ലാസ്സില്‍ പോലും വരാന്‍ ടീച്ചര്‍മാര്‍ക്ക് പേടിയായിരുന്നു.പിന്നല്ലേ... അവസാനം ഞങ്ങള്‍ കുത്തി ഇരുന്നു ഒരു തീരുമാനം എടുത്തു. കുട്ടി ടീച്ചര്‍മാരെ കൊണ്ടുപോകാം. കുട്ടി ടീച്ചര്‍മാര്‍ എന്ന് പറഞ്ഞാല്‍ Guest lecturers. അവരാകുമ്പോ ഞങ്ങളെ കുറിച്ച് അറിയത്തുമില്ല.


അങ്ങനെ ഞങ്ങള്‍ 2-3 പേരെ ഒക്കെ സോപ്പിട്ടു വരാന്‍ സമ്മതിപ്പിച്ചു. ഞങ്ങടെ ദയനീയത ഒക്കെ കണ്ടപ്പോള്‍ അവര്‍ക്ക് തോന്നിപോയി "ഇതുപോലെ പാവം കുട്ടികള്‍ വേറെ എവിടേലും കാണുമോ?"അങ്ങനെ ഞങ്ങളെ നയിക്കാനായി ഞങ്ങടെ എല്ലാം എല്ലാം ആയ HOD യും കൂടെ വരാന്‍ തീരുമാനിച്ചു. സാറുമായി നല്ല "terms" ആരുന്നതുകൊണ്ട് സര് പറഞ്ഞു :" ഞാന്‍ ഉള്ളപ്പോ തന്നെ ഇത്രേം കാണിക്കുന്നു.അപ്പൊ ഞാന്‍ ഇല്ലെങ്കിലോ? എനിക്ക് വയ്യേ ആ റിസ്ക് എടുക്കാന്‍..."

ആ എന്തായാലും സാരമില്ല..ടൂറിനു പോകുന്നതല്ലേ പ്രധാനം, ഞങ്ങള്‍ ആലോചിച്ചു. അങ്ങനെ പുള്ളിക്കാരനെ സഹിക്കാന്‍ ഞങ്ങള്‍ തയ്യാറായി.


അവസാനം പോകേണ്ടതിന്റെ തലേ ദിവസം വന്നെത്തി. ക്ലാസ്സിലെ എല്ലാ ആണ്‍കുട്ടികളും ഞങ്ങടെ വീട്ടില്‍ ഒത്തുകൂടി. വീണ്ടും ഓരോരോ ആശയങ്ങള്‍ ഉടലെടുത്തു തുടങ്ങി. സാറിനെ കൊണ്ടുപോകുന്നതൊക്കെ കൊള്ളാം, എന്തേലും ഒരു പണി കൊടുക്കണം. എല്ലാവരും ഐക്യ കണ്ഠേനെ അത് അംഗീകരിച്ചു.

"ഛേ! ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ, നമ്മുക്ക് എന്തേലും different ആയിട്ട് ചെയ്യാം". വവ്വാല്‍ തല പൊക്കി.

"ഹും വീണ്ടും പഴയ പോലെ സസ്പെന്‍ഷന്‍ ഒന്നും മേടിക്കാന്‍ എനിക്ക് വയ്യ" ശ്രീകുട്ടന്‍ തറപ്പിച്ചു പറഞ്ഞു. "നിരുപദ്രവകരമായ എന്തേലും ചെയ്യാം. അതാവുമ്പോ ആര്‍ക്കും കുഴപ്പമില്ലലോ. "

"എന്നാ ആദ്യം നമുക്ക് ഒരു ബാനര്‍ എഴുതാം. എന്നിട്ട് ബസ്സിന്റെ മുന്‍പില്‍ കെട്ടാം. അപ്പൊ എല്ലാരും കാണുമല്ലോ." മോള്‍ പറഞ്ഞു.

ആ ഐഡിയ എല്ലാവര്‍ക്കും ഇഷ്ടമായി.

അങ്ങനെ കുറെ നേരം തലപുകച്ചു ഒരു വരി കണ്ടെത്തി. പഴയ ഒരു പാട്ടിലെ ഒരു വരി ഒക്കെ അടിച്ചെടുത്തു. "മരണത്തില്‍ പോലും മിന്നും സ്മരണ തേടി പോകാം...." ഇതായിരുന്നു ആ വരി.

ഉടനെ തന്നെ പോയി തുണിയും പെയിന്റ്-ഉം ഒക്കെ വാങ്ങികൊണ്ട് വന്നു ബാനറിന്‍്റെ പണി ആരംഭിച്ചു. അല്പം "ഇഫക്ട്" കിട്ടുനതിനു വേണ്ടി ഒരു കറുത്ത തുണിയാണ് മേടിച്ചത്. അതില്‍ ഫ്ളൂറസെന്‍്റെ പെയിന്റ് വെച്ചു എഴുതാന്‍ ആരംഭിച്ചു. എല്ലാവരും ടേണ്‍ ഒക്കെ ഇട്ടു ഒരു വല്യ യത്നത്തിന് ശേഷം ബാനറിന്‍്റെ ഭംഗിയായി പുര്‍ത്തിയാക്കി.

പിറ്റേ ദിവസം ബസ്സില്‍ കെട്ടാനായി ബാനര്‍ ഒക്കെ കൊണ്ടു നേരത്തെ തന്നെ കോളേജില്‍ എത്തി. എന്നിട്ട് ബസ്സിന്റെ മുന്‍പില്‍ തന്നെ വലിച്ചു കെട്ടി. ഭംഗി ഒക്കെ നോക്കിയപ്പോ കിടിലന്‍ ആയിട്ടുണ്ട്.

ഹൊ! എല്ലാവരുടെയും അദ്ധ്വാനം ഫലം കണ്ടു. വേറെ രണ്ടു ക്ലാസ്സുകളുടെ ബസ്സ് കൂടി ഉണ്ടായിരുന്നു. അവരുടെ ഒക്കെ ബസ്സിന്റെ മുന്‍ഭാഗം ഒഴിഞ്ഞു കിടക്കുനത് കണ്ടു ഞങ്ങള്‍ അവരെ കളിയാക്കി: നാണമില്ലലോ... ടൂറിനെന്നു പറഞ്ഞു വന്നിരിക്കുന്നു, വിവരം കേട്ടവര്‍!

എന്തായാലും പോവാനുള്ള സമയം അടുത്തു. എല്ലാവരും ബസ്സില്‍ കേറാന്‍ തുടങ്ങി. അപ്പോഴാണു പുറത്തു ഒരു ബഹളം കേട്ടത്. "ഹും ആരാടാ ഈ അറം പറ്റുന്ന വാക്കുകള്‍ ഒക്കെ എഴുതി ബസ്സിന്റെ മുമ്പില്‍ വെച്ചിരിക്കുന്നത്? അതും വളരെ സിംബോളിക് ആയി കറുത്ത തുണിയില്‍! HOD സര്‍ ഭയങ്കര കലിപ്പ്. "ഇതു അഴിക്കാതെ ഞാന്‍ ബസ്സേല്‍ കേറുകേം ഇല്ല നിങ്ങള്‍ ഒട്ടു പോവുകേം ഇല്ല..."

"സാറിന് അങ്ങനെ ഒക്കെ പറയാം. ഞങ്ങള്‍ രാത്രി മുഴുവനും ഇരുന്നു അദ്ധ്വാനിച്ച് ഉണ്ടാക്കിയ ബാനറാ.... അത് അങ്ങനെ പെട്ടന്നൊന്നും മാറ്റാന്‍ പറ്റില്ല." ഞങ്ങള്‍ ഒന്നടങ്കം രോഷം പ്രകടിപിച്ചു. " അത് മാറ്റുന്ന പ്രശനമില്ല!"
"അതൊന്നും പറഞ്ഞാ പറ്റില്ല...ഇതു അറം പറ്റുന്ന പരിപാടിയാ. ഇനി പോയിട്ട് വല്ലോം പറ്റിയാ നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ? പുള്ളികാരന്‍ തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. അവസാനം ടൂര്‍ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോ ഞങ്ങള്‍ കടുംപിടുത്തത്തില്‍ നിന്നു അയയേണ്ടി വന്നു. ബാനര്‍ അഴിച്ചുമാറ്റി. എല്ലാവരും തകര്‍ന്ന ഹൃദയത്തോടെ ബസ്സില്‍ കയറി.

"ഹും ഇനി എന്നാ ഇങ്ങേര്‍ക്ക് ഇട്ട് ഒരു പണി കൊടുത്തിട്ടേ ഉള്ളു കാര്യം!" എല്ലാവരും ഒരുപോലെ മനസ്സില്‍ ഉറപ്പിച്ചു.

ബസ്സ് നീങ്ങി തുടങ്ങിയപ്പോ ആരോ പുറകില്‍ നിന്നു ഒരു പാട്ടു പാടി. ബാക്കി എല്ലാവരും അതേറ്റു പിടിച്ചു:"സമയമാം രഥത്തില്‍ ഞാന്‍..."

ബസ്സില്‍ നിന്നും എടുത്തു ചാടാന്‍ ശ്രമിച്ച സാറിനെ അവസാനം എല്ലാരും കൂടെ സമാധാനിപ്പിച്ചു കൊണ്ടു പോകേണ്ടി വന്നു!

ശനിയാഴ്‌ച, സെപ്റ്റംബർ 27, 2008

സുന്ദരന്റെ പെണ്ണു കാണല്‍

ഇത്രെയും എഴുതിയതില്‍ കുറെ കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു, ബാബുമോന്‍, ടോണി മോന്‍, ടിന്‍റുമോന്‍, കൊച്ചേട്ടന്‍ ഒക്കെ... പക്ഷെ ഇവര്‍ കൂടാതെ എന്‍റെ മുറിയില്‍ ഒരു സഹമുറിയന്‍ ഉണ്ട്. സഹമുറിയന്‍ എന്ന് പറയാനാ പറ്റില്ല, ഒരു മുറി മുഴുവനും അവനു വേണം. അവനാണ് 'സുന്ദരന്‍'. പേരു ജനിക്കുന്നതിനു മുമ്പെ അവന്‍റെ അച്ഛനമ്മമാര്‍ ഇട്ടതാണ്. പക്ഷേ ഇപ്പോള്‍ പേരില്‍ മാത്രമെ ഉള്ളു സൗന്ദര്യം.
അപ്പൊ കഥ എഴുതാനുള്ള കാര്യം. അത് സുന്ദരന് വന്ന ഒരു കല്യാണ ആലോചനയുമായി ബന്ധപെട്ടതാണ്. സുന്ദരന് പൊതുവെ നല്ല പണി ഉള്ള കൂട്ടത്തിലാ.എന്നും വരുമ്പോള്‍ ഒരു 10-11 മണി ഒക്കെ ആവും. ഇടക്ക് ഓരോ അസുഖം പിടിച്ചു ഒരു 10-25 ദിവസത്തെ ലീവ് ഒക്കെ പതിവാ.

അങ്ങനെ ജോലി ഒക്കെ ചെയ്തു ഉണ്ങനെ പോവുമ്പോഴാ സുന്ദരന് ഒരു ആലോചന വന്നത്. പെണ്ണും ബാംഗ്ലൂര്‍ ഒക്കെ ഉള്ളത് തന്നെ. നാട്ടിലെ ഏതോ ഒരു ബന്ധു വഴി വന്ന ആലോചനയാ. അവസാനം പെണ്ണ് കാണല്‍ ബാംഗ്ലൂര്‍ വെച്ചുതന്നെ നടത്താന്‍ തീരുമാനിച്ചു, ലീവ് എടുക്കണ്ടല്ലോ.

പെണ്ണു കാണാനുള്ള സ്ഥലവും തീരുമാനിച്ചു. എല്ലാ മലയാളികളുടെയും 'ഹാങ്ങ്‌ ഔട്ട്' സ്ഥലമായ 'ഫോറം'!


മുഹൂര്‍ത്തവും രാഹുകാലവും ഒക്കെ നോക്കി ഒരു 11 മണി ആകുമ്പോ ഫോറത്തില്‍ വരാന്‍ പെണ്ണിനോട് പറഞ്ഞു.

11 മണി എന്നൊക്കെ പറഞ്ഞാലും സുന്ദരന്‍ അതിരാവിലെ തന്നെ ഉറക്കം എഴുന്നേറ്റു. തലേ ദിവസം 12 മണിക്ക് എങ്ങാണ്ട് വന്നവനാ! ഒരിക്കലും ഇല്ലാത്ത പോലെ കുളിക്കാനായി കുളിമുരിയിലെക്ക് ഓടി. എന്നിട്ട് വെള്ളം ഒക്കെ നിലത്തോഴിച്ചു ശബ്ദം ഉണ്ടാക്കി (സാധാരണ ഇതു ടിന്‍റുമോന്‍റെ പണിയാ, എപ്പോ ഓഫീസില്‍ പോണം എന്ന് പറഞ്ഞു കുളിക്കാന്‍ കേറിയാലും നിലത്തു കുറെ വെള്ളം ഒക്കെ ഒഴിച്ച് ശബ്ദം ഉണ്ടാക്കി ഇങ്ങു ഇറങ്ങി വരും, ദേഹത്ത് വെള്ളം തൊടുകപോലും ഇല്ല. വെള്ളം അലെര്‍ജി ഉള്ള കൂട്ടത്തിലാ.)

എന്നിട്ട് ഒരുങ്ങാന്‍ ആരംഭിച്ചു. അത്രെയും നേരം സംഗതി എന്താണെന്നു ഞങ്ങള്‍ക്ക് ആര്‍ക്കും പിടികിട്ടിയില്ല. അപ്പോളാണ് സുന്ദരന്‍ തന്നെ ആ വാര്‍ത്ത‍ വെളിയില്‍ വിട്ടത്. നാണത്തോടെ കളം ഒക്കെ വരച്ചുകൊണ്ട് അവന്‍ പറഞ്ഞു " ഇന്നു ഒരു പെണ്ണു കാണല്‍ ഉണ്ട്, അതാ...ആരേലും ഒരു കമ്പനിക്ക് എന്‍റെ കൂടെ വരണം.."

"അതിനെന്താ? ഇന്നു ശനി അല്ലെ? ഒരു പണിയും ഇല്ലല്ലോ. എല്ലാരും കൂടെ അങ്ങ് പോവാം...അതാവുമ്പോ എല്ലാര്‍ക്കും അഭിപ്രായം പറയുകേം ചെയ്യാമല്ലോ...." കൊച്ചേട്ടന്‍ കേറി അങ്ങ് ഏറ്റു.

"എല്ലാരും ഒന്നും വരണ്ടാ, പെണ്ണിന് കണ്‍ഫ്യൂഷന്‍ ആയാലോ...ആരേലും ഒരാള്‍ വന്നാ മതി" സുന്ദരന്‍ പറഞ്ഞു.

ആരു വക വെക്കാന്‍! സുന്ദരന്റെ വിഷമം കണ്ടു ഞാന്‍ പറഞ്ഞു: " ശരി എന്നാ ഞാന്‍ നിന്‍റെ കൂടെ വരാം. ബാക്കി എല്ലാവരും കുറച്ചു മാറി നിന്നു കണ്ടോട്ടെ. കല്യാണം എന്നൊക്കെ പറഞ്ഞാ എല്ലാരുടേം അഭിപ്രായം നോക്കണ്ടേ?"

"പക്ഷേ എന്‍റെ കൂടെ വരുന്നതൊക്കെ കൊള്ളാം, കുറച്ചു ഡിസന്റ് ആയിട്ടു വരണം! നിന്‍റെ ആ എപ്പോഴുമുള്ള ഷര്‍ട്ട്‌ ഒക്കെ മാറ്റി വേറെ ഒരെണ്ണം എടുത്ത് ഇട്ടോണ്ട് വാ" സുന്ദരന്‍ പൌഡര്‍ ഒക്കെ വാരി പൂശികൊണ്ട്‌ പറഞ്ഞു.

എവിടുന്നോ ഒരു ജൂബ്ബ ഒക്കെ സങ്കടിപ്പിച്ച് അതാണ് അവന്‍ ഇട്ടിരുന്നത്. ഒരു ജീവിത പ്രശ്നം അല്ലെ. ഞാന്‍ അങ്ങ് സമ്മതിച്ചു.

സുന്ദരന്‍ പൌഡറിനു മുകളില്‍ ഒരു അര കുപ്പി പെര്‍ഫ്യൂം കൂടെ തളിച്ച് കാണും. പിന്നെയാ മനസ്സിലായത് അത് ടിന്‍റു മോന്‍ വേടിച്ചു വെച്ചിരുന്ന പുതിയ പെര്‍ഫ്യൂം ആരുന്നു എന്ന്.

ഞാന്‍ ഉടനെ പോയി ഒരു കാക്ക കുളി ഒകെ അങ്ങ് വെച്ചുകൊടുത്തു. എന്നിട്ട് അവിടെ കണ്ട ബാബുമോന്റെ ഒരു ഷര്‍ട്ടും ഇട്ടുകൊണ്ട്‌ പറഞ്ഞു: "ഞാന്‍ റെഡി, ഇനി എന്‍റെ കാരണം കൊണ്ടു താമസിച്ചെന്ന് പറയരുത്".

അങ്ങനെ ഒരു 10.30 ഒക്കെ ആയപ്പോള്‍ സുന്ദരനും, ഞാനും, കൊച്ചേട്ടനും,ബാബുമോനും, ടിന്റുമോനും,ടോണി മോനും കൂടെ ഫോറം ലക്ഷ്യമാക്കി പദയാത്ര ആരംഭിച്ചു.

"എടാ ഒരു കുഴപ്പം, പെണ്ണിനെ എങ്ങനെ തിരിച്ചറിയും? അത് പോലെ പെണ്ണു സുന്ദരനെ എങ്ങനെ തിരിച്ചറിയും?" ടിന്‍റു മോന്‍ ഇതു മാത്രമാണ് ലോകത്തില്‍ അറിയാത്ത കാര്യമെന്ന മട്ടില്‍ ചോദിച്ചു.

"സുന്ദരനെ ഏത് ആള്‍ക്കൂട്ടത്തിലും തിരിച്ചറിയാന്‍ പറ്റും...അതിന് പ്രതേയ്കിച്ചു ഒന്നിന്‍റെയും ആവശ്യം ഇല്ല" കൊച്ചേട്ടന്‍ പറഞ്ഞു.

പക്ഷേ നമ്മള്‍ എങ്ങനെ പെണ്ണിനെ തിരിച്ചറിയും? അതും അവരു അറിയാതെ വേണ്ടേ നമുക്കു കാണാന്‍?" ടോണി മോന്‍ പറഞ്ഞു.

"ഹി ഹി അണ്ണാന്‍ കുഞ്ഞുങ്ങളെ മരം കേറ്റം പഠിപ്പിക്കണോ??" ബാബുമോന്‍ കണ്ണിറുക്കി കൊണ്ടുപറഞ്ഞു.

ഇതിനിടയില്‍ സുന്ദരന്‍ കേറി ഇടപെട്ടു "ഹും നിന്‍റെ ഒക്കെ പറച്ചില്‍ കേട്ടാല്‍ തോന്നും നി ഒക്കെയാണ് പെണ്ണുകാണാന്‍ പോവുന്നത് എന്ന്! അവളുടെ നമ്പര്‍ എന്‍റെ കയ്യില്‍ ഉണ്ട് അവിടെ ചെന്നു വിളിച്ചാല്‍ മതി".

അങ്ങനെ അവസാനം ഞങ്ങള്‍ ഫോറത്തില്‍ എത്തി. ഏകദേശം ഒരു 10.45 ആയി കാണും. ഞാന്‍ പറഞ്ഞു

"സുന്ദരന്‍ തല്‍കാലം ഇവിടെ നില്‍ക്ക്. ഞങ്ങള്‍ പോയി വല്ല പടത്തിനും ടിക്കറ്റ് ഉണ്ടോ എന്ന് നോക്കിയിട്ട് വരാം".

എന്തായാലും സുന്ദരന്റെ ഭാഗ്യമോ നിര്‍ഭാഗ്യമോ എന്ന് അറിയില്ല...എല്ലാ പടവും ഫുള്‍ ആയിരുന്നു.

അങ്ങനെ ഞാനും സുന്ദരുനും കൂടി ഒരു കടയുടെ മുന്നില്‍ നിന്നു. ബാക്കി ഉള്ളവര്‍ എല്ലാം കുറച്ചു മാറി നിന്നു. അവസാനം പെണ്കുട്ടി വന്നു. സുന്ദരന്റെ അത്രേം വണ്ണം ഇല്ലെങ്കിലും തരക്കേടില്ലാത്ത വണ്ണം ഉണ്ടായിരുന്നു പെണ്ണിന്. എന്തായാലും അവനു മാച്ച് ആവും. പെണ്ണിന്റെ കൂടെ ഒന്നു രണ്ടു കൂട്ടുകാരികള്‍ ഉണ്ടായിരുന്നു. ഞാന്‍ അവസരം മനസ്സിലാകി പറഞ്ഞു: "നമുക്ക് ആ KFC യില്‍ ഇരുന്നു സംസാരിക്കാം, അവിടെ ആവുമ്പോള്‍ ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ"

എന്നെ ദയനീയമായി നോക്കികൊണ്ട്, വന്നവരുടെ മുന്നില്‍ കുറയാതിരിക്കാന്‍ സുന്ദരന്‍ പറഞ്ഞു "അതിനെന്താ അങ്ങോട്ട് പോവാം". ഒരു വെജിറ്റേറിയന്‍ ആയ സുന്ദരനെയാണ് ഞാന്‍ ചിക്കന്‍ കഴിക്കാന്‍ വിളിച്ചത്. രാവിലെ ഇറങ്ങിയപ്പോഴേ സുന്ദരന്‍ പറയുന്നുണ്ടായിരുന്നു "എന്‍റെ കയ്യില്‍ പൈസാ ഒന്നും ഇല്ല...വെറുതെ കറങ്ങിയിട്ട് ഇങ്ങു പോരാം. അത്ര തന്നെ!". അതിനൊരു മാറ്റം ഒക്കെ വരണ്ടേ... ഹി ഹി...ഞാന്‍ മനസ്സില്‍ പൊട്ടിച്ചിരിച്ചു.

അവര്‍ എല്ലാം പോയി ടേബിളില്‍ ഇരുന്നപ്പോള്‍ ഞാന്‍ കുറച്ചു സാധനങ്ങള്‍ ഒക്കെ ഓര്‍ഡര്‍ ചെയ്തു. ഒരു ൭൩൫ രൂപ ആയികാണും. ഞാന്‍ സുന്ദരനോട് ഉറക്കെ ചോദിച്ചു. "അയ്യോടാ ഞാന്‍ പേഴ്സ് എടുക്കാന്‍ മറന്നു, നിന്‍റെ കയ്യില്‍ പൈസ ഉണ്ടാവുമോ?"

"അതിനെന്താ?!" ഒരു ജാടയും ഇല്ലാതെ അവന്‍ പേഴ്സ് എടുത്തു തന്നു. അല്ലാത്തപ്പോ വല്ലോം ഒരു ചെലവ് ഒക്കെ ചോദിച്ചാല്‍ അവന്‍റെ ഒരു ജാട കാണണം... ദൈവമേ ഇങ്ങനെ എല്ലാ ദിവസവും ഒരു പെണ്ണു കാണല്‍ ഉണ്ടായിരുന്നെങ്കില്‍! ഞാന്‍ അല്പം അത്യാഗ്രഹിച്ചു പോയി.

അപ്പോഴാണ് ഞാന്‍ മറ്റുള്ളവരുടെ കാര്യം ഓര്‍ത്തത്. എന്തായാലും സ്വന്തം കാര്യം മാത്രം നോക്കിയാ പോരല്ലോ. ഞാന്‍ ഫോണ്‍ എടുത്തു ഒരു കറക്കങ്ങു വെച്ചു കൊടുത്തു. അവന്മാര്‍ എല്ലാം ഉടനെ തന്നെ പ്രത്യക്ഷ പെടുകയും ചെയ്തു. വീണ്ടും പോയി ഒരു 500 രൂപ കൂടി.

ചിക്കെന്റെ കാല് കടിച്ചു വലിക്കുന്നതിന്നിടയില്‍ കൊച്ചേട്ടന്‍ ചോദിച്ചു " ഡാ ഇതന്നോ നി പറയാറുള്ള നിന്‍റെ ഗേള്‍ ഫ്രണ്ട്?"


പെണ്ണിന്റെയും സുന്ദരന്റെയും മുഖം ഒരു പോലെ കറക്കുന്നത്‌ കണ്ടു. അല്പം യാഥാര്‍ത്യമായി തോന്നാന്‍ ടിന്‍റു മോനും അടിച്ചു " അപ്പൊ നീ വീണ്ടും പുതിയ ലൈന്‍ തുടങ്ങി അല്ലെ! ഇനി എങ്കിലും നിറുത്തികൂടെ ഇതൊക്കെ! എന്നിട് ഞങ്ങളെ പോലെ ഡിസന്റ് ആയി ജീവിക്കാന്‍ പഠിക്ക്!


ഒരു പെണ്ണിനെ പോലും മുഖമുയര്‍ത്തി നോക്കാത്ത സുന്ദരന്‍ അതൊക്കെ സഹിച്ചു കൊണ്ടിരുന്നു. എന്തായാലും പെണ്ണു കാണല്‍ അധികം നീണ്ടില്ല. "എനിക്ക് അത്യാവശ്യമായി ഒരു ഫ്രണ്ട് നെ കാണാന്‍ ഉണ്ടെന്നു പറഞ്ഞു പെണ്ണു തടി തപ്പി.


അന്നത്തോടെ സുന്ദരന്‍ ഒരു പ്രതിജ്ഞ എടുത്തു: "നിന്‍റെ ഒക്കെ കൂടെ താമസിക്കുന്നിടത്തോളം കാലം ഞാന്‍ കല്യാണം കഴിക്കില്ല" എന്ന്.


തന്‍റെ ദൃഡ പ്രതിജ്ഞയില്‍ ഉറച്ചു സുന്ദരന്‍ ഇന്നും ഒരു 'ബ്രഹ്മചാരിയായി' കഴിയുന്നു...

ചൊവ്വാഴ്ച, സെപ്റ്റംബർ 23, 2008

എന്‍റെ റിയാലിറ്റി ഷോ

എനിക്ക് സംഭവിച്ച ഒരു റിയാലിറ്റിയുടെ കാര്യം ഞാന്‍ ഓര്‍ത്തു പോവുകയാണ്.ഇതു എഞ്ചിനീയറിംഗ്-നു പഠിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ആണ്. എന്‍റെ ഒരു കൂട്ടുകാരന്‍, ശ്യാം,അവന്‍റെ കോളേജില്‍ ഒരു 'inter Collegiate Meet' നടക്കുമ്പോള്‍ അതിലേക്ക് എന്നെയും ക്ഷണിച്ചു. "2-3 ദിവസത്തെ പരിപാടിയാ, നി പെട്ടിം കിടക്കേം ഒക്കെ എടുത്തു ഇങ്ങു പോരെ, നമുക്ക് ഇവിടെ അടിച്ചുപൊളിക്കാം. ഭക്ഷണം ഒക്കെ ഫ്രീയാ" അവന്‍ പറഞ്ഞു.


ഭക്ഷണം എന്നൊക്കെ പറഞ്ഞപ്പോ പിന്നെ ഒന്നും ആലോചിച്ചില്ല. ദാ ഇപ്പൊ വരാം എന്ന് പറഞ്ഞു, ഒരു ധൈര്യത്തിനു ശ്രീകുട്ടനെയും കൂട്ടി, ഒരു ബാഗില്‍ കുറെ തുണി ഒക്കെ വാരി ഇട്ടു വേഗം അങ്ങോട്ട് യാത്ര ആയി.


കോളേജില്‍ ചെന്നപ്പോള്‍ ശ്യാമിന്റെ വക ഉഗ്രന്‍ സ്വീകരണം ഒക്കെ കിട്ടി. അവന്‍ ആ കോളേജിലെ ആര്‍ട്സ് ക്ലബ്ബ് സെക്രട്ടറി ഒക്കെ ആയിരുന്നു. ഞങ്ങള്‍ ചെന്നപ്പോള്‍ തന്നെ അവന്‍ ഞങ്ങളെ കുറെ പൊക്കി പറഞ്ഞു. "ഇവന്മാര്‍ അവിടുത്തെ വല്യ കിടുക്കളാ, എന്ത് സഹായം വേണേലും ചോദിച്ചാ മതി. പിന്നെ പരിപാടിക്ക്‌ വെല്ല ഹെല്പും വേണേല്‍ ഇവന്മാര്‍ ഏറ്റു" ശ്യാം ഞങ്ങളെ ഇന്ട്രോടുസ് ചെയ്തുകൊണ്ട് അവന്‍റെ കൂട്ടുകാരോട് പറഞ്ഞു.


ഞങ്ങടെ പൊക്കം അല്പം കൂടി എന്ന് എനിക്ക് തോന്നി. എന്തായാലും അവന്‍ പറഞ്ഞതല്ലേ...വെയിറ്റ് ഒട്ടും കുറയണ്ട എന്ന് ഞങ്ങളും അങ്ങ് വിചാരിച്ചു."ഞങ്ങടെ കോളേജില്‍ നടത്തിയ പരിപാടിയുടെ അത്രേം വരില്ല, എന്നാലും കുഴപ്പമില്ല, അഡ്ജസ്റ്റ് ചെയ്യാം" ഞങ്ങള്‍ തട്ടി വിട്ടു.


പിന്നെ അന്നത്തെ ദിവസം ഫുഡ് ഒക്കെ തട്ടി അങ്ങ് ആഘോഷിച്ചു. എല്ലാവരും ഓരോരോ വിഭവങ്ങള്‍ സ്പോന്‍സര്‍ ചെയ്തു അവസാനം മൂക്ക് മുട്ടെ തിന്നു. ഇടക്കിടക്ക് ഓരോ പാട്ടും നൃത്തവും ഒക്കെ പോയി കാണും. വെയിറ്റ് കൈവിടാതിരിക്കാനായി ഇടയ്ക്ക് ഓരോരോ കമന്റും അടിക്കും. "ഇതു അത്ര ശരിയായില്ല", "സംഗതി ഒന്നും വന്നില്ല" എന്നുള്ള മട്ടില്‍.ശ്യാമിനോടുള്ള ബഹുമാനം കൊണ്ടാന്നോ എന്തോ അവന്മാര്‍ എല്ലാം ക്ഷമയോടെ കേട്ടു. അത് മനസ്സിലാക്കി ഞങ്ങളും വിട്ടുകൊടുത്തില്ല. ഓരോ പരിപാടി കഴിഞ്ഞപ്പോഴും കമന്റ്സ് വന്നുകൊണ്ടിരുന്നു. "ഇതു തീരെ കൊള്ളില്ലയിരുന്നു, ഞങ്ങള്‍ എങ്ങാനം ആയിരുന്നെങ്കില്‍ കാണിച്ചു തരാമായിരുന്നു" എന്നൊക്കെ അങ്ങ് തള്ളി കളഞ്ഞു!


എന്തായാലും അന്ന് ശരീരത്തിന് കേടോന്നുമില്ലാതെ അങ്ങ് പോയി. പിറ്റേ ദിവസം രാവിലെ കുളിച്ചു ഒരുങ്ങി ഒക്കെ ചെന്നു ഞങ്ങടെ വിമര്‍ശനം വീണ്ടും ആരംഭിച്ചു. കുറച്ചു കഴിഞ്ഞു ഒരു പാവം (ആണെന്ന് തോന്നുന്നു) പയ്യന്‍ വന്നു ഞങ്ങളോട് പറഞ്ഞു: "നിങ്ങള്‍ ശ്യാം ചേട്ടന്റെ കൂട്ടുകാര്‍ അല്ലെ? ഞങ്ങള്‍ക്ക് ഒരു സഹായം വേണം. ഞങ്ങള്‍ എല്ലാരും കൂടി ഒരു പരിപാടി നടത്തുന്നുണ്ട്. അതിന് ഇപ്പൊ 3 ടീമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ . നിങ്ങള്‍ രണ്ടു പേരും കൂടെ ഒന്നു ടീമായി കേറണം, എന്നാലേ പരിപാടി നടക്കു..."


ദൈവമേ! വെളുക്കാന്‍ തേച്ചത് പണ്ടായല്ലോ...ഞാന്‍ ഇനി എന്ത് ചെയ്യും എന്ന് അറിയാന്‍ വയ്യാതെ ശ്രീകുട്ടന്റെ കാലേല്‍ ആഞ്ഞു ഒരു ചവിട്ട് അങ്ങ് കൊടുത്തു. എന്നിട്ടും അവന് കാര്യം മനസ്സിലായില്ല, അവന്‍ ചാടി കേറി അങ്ങ് ഏറ്റുകളഞ്ഞു : "അതിനാന്നോ പാട്? ഞങ്ങടെ കോളേജില്‍ എത്ര എത്ര പരിപാടികള്‍ ഞങ്ങള്‍ നടത്തിയിട്ടുള്ളതാ...പേടിക്കാതെ പൊയ്ക്കോ, ഞങ്ങള്‍ ഏറ്റെന്നെ...."അപ്പോ ശ്യാമും ഞങ്ങളോട് പറഞ്ഞു:"എന്തായാലും ഇവന്മാര്‍ നടത്തുന്ന പരിപാടി അല്ലെ, നിങ്ങള്‍ക്ക് ഫസ്റ്റോ സെകോണ്ടോ ഉറപ്പാക്കാം!"


"ആ ചേട്ടന്മാരെ ഒന്നു ഹെല്പ് ചെയ്തേക്കണേ..."അവന്‍ ഓര്‍ഗനൈസ് ചെയ്യുന്ന പിള്ളാരോട് പറഞ്ഞു.


അങ്ങനെ ഞങ്ങള്‍ പ്രാക്ടീസ് തുടങ്ങി. "വെറും ഒരു ക്വിസ് പരിപാടി പോലെ ഉള്ളു...നിങ്ങള്‍ കലക്കുമെന്നെ..." അവന്മാര്‍ തള്ളി(ആക്കിയതാണോ എന്തോ എന്ന് അപ്പോ മനസ്സിലായില്ല).


ചെറിയെ ചെറിയെ ഉടായിപ്പ് പരിപാടികള്‍ ഒക്കെ കാണിച്ചു നടന്നിരുന്ന ഞങ്ങള്‍ വിചാരിച്ചു" ഓ ക്വിസ് എന്നൊക്കെ പറഞ്ഞാ എവിടെ വരെ പോവാനാ!".


"ക്വിസ് എന്ന് പറഞ്ഞാ ഒരു 4-5 റൌണ്ട് കാണും, കുഴപ്പം ഒന്നും ഇല്ലാലോ? അതില്‍ 'dumb charades'- ഉം കാണും." ശ്യാം പറഞ്ഞു."ആഹാ, അതാ ഞങ്ങള്‍ക്ക് ഇഷ്ടപെട്ടത്, ഞങ്ങള്‍ എത്ര സമ്മാനം വാങ്ങിയിട്ടുള്ളതാ എന്ന് അറിയുവോ?" ഞാന്‍ ഒരു ജാഡ ഒക്കെ ഒപ്പിച്ചങ്ങു തട്ടിവിട്ടു.


അങ്ങനെ ഒരു 5 മണി ആയി കാണും. ഓടിറ്റോറിയത്തില്‍ അനൌണ്സ്മെന്‍്റ്റ് നടന്നു. "അടുത്ത പരിപാടിയായ ക്വിസ് ഉടനെ ആരംഭിക്കുന്നതാണ്..."


ഞാനും ശ്രീകുട്ടനും ഓടിച്ചെന്നു സ്റ്റേജില്‍ ഒരു മൂലയ്ക്ക് സ്ഥലം പിടിച്ചു. "ടീം നമ്പര്‍ 4". അപ്പോഴാണ് ഞങ്ങള്‍ സദസ്സിലേക്ക് ഒന്നു എത്തി നോക്കിയത്. "അമ്മേ..."ഞാന്‍ അറിയാതെ പറഞ്ഞു പോയി. നോക്കിയപ്പോള്‍ ഏകദേശം ഒരു 1500-ല്‍ അധികം ആളുകള്‍ നിരന്ന് അങ്ങ് ഇരിക്കുന്നു. "അവിടെ ഇരുന്നു നോക്കിയപ്പോള്‍ ഇത്രേം ഒന്നും തോന്നിയില്ലലോ, അവന്മാര്‍ നമ്മളെ സിംഹ കൂട്ടിലേക്ക് അണല്ലോടാ തുറന്നു വിട്ടത്...ചതിയന്മാര്‍..." വിറയ്ക്കുന്ന ശബ്ദത്തില്‍ ഞാന്‍ ശ്രീകുട്ടനോട് പറഞ്ഞൊപ്പിച്ചു. അവന്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടി മുട്ടാതിരിക്കാന്‍ പാടുപ്പെടുകയായിരുന്നു.


ആദ്യത്തെ റൌണ്ട് : Dumb Charades


ഞാനും ശ്രീകുട്ടനും തമ്മില്‍ നേരത്തെ ഒരു ധാരണ ഒക്കെ ഉണ്ടായിരുന്നു. ഏത് വാക്ക് വന്നാലും മറ്റുള്ളവര്‍ക്ക് മനസ്സിലാവാതെ alphabetize ചെയ്യ്തു പറയാന്‍ ഒരു സൂത്ര പണി ഞങ്ങള്‍ പഠിച്ചിരുന്നു. മറ്റു ടീമുകള്‍ക്കൊക്കെ കിട്ടിയ വാക്കുകള്‍ കണ്ടു ഞങ്ങള്‍ കണ്ണ് തള്ളി. ആര്ക്കും ഉത്തരം പറയാന്‍ ആയില്ല. അവസാനം ഞങ്ങടെ ഊഴം ആയി. ശ്രീകുട്ടന്‍ ആണ് വാക്കു കേള്‍ക്കാന്‍ പോയത്. അവന്‍ പോയി എന്തൊക്കെയോ ആംഗ്യം കാണിച്ചു. ഞാന്‍ മനസ്സിലായത് ഒരു പേപ്പറില്‍ കുറിച്ചിട്ടു. 'C-l-a-d-i-s-t-i-c-s’ എങ്ങനെ പറയണം എന്ന് അറിയാന്‍ വയ്യാത്തത്തുകൊണ്ട് ഞാന്‍ anchor നെ അടുത്ത് വിളിച്ചു പറഞ്ഞു."ഇതാ ആ വാക്ക്".


"ഉത്തരം ശരിയാണ്..." ഓടിറ്റോറിയം മുഴവനും നിറുത്താതെ കരഘോഷം. ആദ്യമായി ഉത്തരം പറഞ്ഞതിന്‍റെ അഹങ്കാരത്തില്‍ ഞങ്ങള്‍ ഞെളിഞ്ഞിരുന്നു. ഞാന്‍ ശ്രീകുട്ടന്റെ ചെവിയില്‍ പറഞ്ഞു: "കണ്ടോടാ ഇത്രേ ഉള്ളരുന്നു....നമ്മള്‍ വരാതിരുന്നെങ്കില്‍ വല്യ നഷ്ടമായേനെ..."


അടുത്ത ചോദ്യവും അതുപോലെ തന്നെ ആരും പറഞ്ഞില്ല.വീണ്ടും ശ്രീകുട്ടന്‍ പോയി ആംഗ്യം കാണിച്ചു, ഞാന്‍ കുറിച്ചിട്ടു. 'v-o-c-i-f-e-r-o-u-s’. വീണ്ടും ശരി ഉത്തരം. അങ്ങനെ ഞങ്ങള്‍ക്ക് 20 മാര്‍ക്ക് ആയി.ബാക്കി എല്ലാ ടീമും പൂജ്യവും വാങ്ങി വായ്നോക്കി ഇരിക്കുകയാണ്. "ഹും... ക്വിസ്സിനു വന്നിരിക്കുന്നു...മണ്ടന്മാര്‍..." ശ്രീകുട്ടന്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.


ഞങ്ങളോട് പരിപാടിയില്‍ പങ്കെടുക്കണം എന്ന് പറഞ്ഞ പിള്ളേര്‍ എല്ലാം തുള്ളിച്ചാടുന്നത് സ്റ്റേജില്‍ ഇരുന്നു ഞങ്ങള്‍ നോക്കിക്കണ്ടു. ശ്യാം കുറച്ചു അഹങ്കാരത്തോടെ അവിടെ ഒക്കെ നടന്നു "നമ്മുടെ പയ്യന്മാരാ" എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവിടം കൊണ്ടു തീര്‍ന്നിരുന്നെങ്കില്‍ കഥ വേറൊരു വഴിക്കാകുമായിരുന്നു. പക്ഷെ അവിടെ എങ്ങും തീര്‍ന്നില്ല.


രണ്ടാമത്തെ റൌണ്ട്: Debate


ഒരു വിഷയം തന്നിട്ട് 'For and Against' വാദിക്കണം. കുറച്ചു പോയിന്റ്സ് ഒക്കെ പറഞ്ഞാലേ മാര്‍ക്ക് കിട്ടു. അതാണ് നിയമം. എന്‍റെ കാല് വിറക്കാന്‍ ആരംഭിച്ചു. സഭാകമ്പം കണ്ടുപിടിച്ച ആളെ തല്ലി കൊല്ലണം. ഞാന്‍ മനസ്സില്‍ ഓര്‍ത്തു. സാധാരണ വിധത്തില്‍ സ്റ്റേജില്‍ കയറി ഒരു നാല് വാക്ക് പറയണം എന്ന് പറഞ്ഞാലേ എന്‍റെ മുട്ട് വിറക്കും. ഇതിപ്പോ ഡിബേറ്റ് എന്നൊക്കെ പറഞ്ഞാ...ദൈവമേ...അതും അത്ര പരിചയമില്ലാത്ത ഇംഗ്ളീഷില്‍! ഇതു വരെ കെട്ടിപ്പൊക്കി കൊണ്ടുവന്ന കോട്ടകള്‍ എല്ലാം തകര്‍ന്നു വീഴുന്നത് ഞാന്‍ മനസ്സില്‍ സിനിമ കണ്ടു.


ബാക്കി എല്ലാ ടീമുകളും തകര്‍ക്കുകയാണ്.


"ഇപ്പൊ ഇറങ്ങി ഓടിയാല്‍ ഉള്ള മാനം കൊണ്ടു രക്ഷപെടാം..." ശ്രീകുട്ടന്‍ വിറച്ചുകൊണ്ട് ഐഡിയ പറഞ്ഞു, "നമുക്ക് വീട്ടി ചെന്നിട്ട് നിന്നാ മതി,അറിയാവുന്ന ആരും ഇല്ലാത്തതിനാല്‍, വല്യ പബ്ലിസിറ്റി കൊടുക്കാതിരുന്ന മതി."
"എന്നാ ഓടിക്കോ" ഞാന്‍ ആദ്യമായി ഒരു അഭിപ്രായത്തില്‍ ശ്രീകുട്ടനോട് എതിര് പറയാതെ യോജിച്ചു.
പക്ഷെ വിധി എന്ന കശ്മലന്‍ anchor-ഉടെ രൂപത്തില്‍ വിളിച്ചു:"അടുത്തത് നമ്മുടെ പ്രീയപ്പെട്ട ടീം നമ്പര്‍ 4"


അങ്ങനെ ഞങ്ങള്‍ മൈക്കും പിടിച്ചു എഴുന്നേറ്റു. കാല് കൂട്ടിഇടിക്കുന്നത് അറിയാതിരിക്കാനായി ഞാന്‍ നല്ലവണ്ണം മുട്ടുകള്‍ ചേര്‍ത്തു നിന്നു. 'കേരളത്തിലെ രാഷ്ട്രീയം നല്ലതോ ചീത്തയോ' അതാണ് ഞങ്ങള്‍ക്ക് കിട്ടിയ വിഷയം. ശ്രീകുട്ടന്‍ എന്തൊകെയോ അനുകൂലിച്ചു കൊണ്ട് പറഞ്ഞ് ഒപ്പിച്ചു. കടിച്ചാല്‍ പൊട്ടില്ല എന്ന എനിക്ക് തോന്നിയ കുറെ വാക്കുകള്‍ കൂടി ഒരു 5-6 വരികള്‍ ഞാനും പറഞ്ഞൊപ്പിച്ചു. ആര്‍ക്കും ഒന്നും മനസ്സിലായില്ല എന്ന് എനിക്ക് മനസ്സിലായി. സദസ്സില്‍ ആകെ ഒരു മൌനം മാത്രം. കൂവല്‍ ഒന്നും കേള്‍ക്കുന്നില്ല താനും. ഞാന്‍ അതിശയിച്ചു. എന്തായാലും ആ റൌണ്ട് അവിടെ അവസാനിച്ചു. ഞങ്ങള്‍ക്ക് 5 മാര്‍ക്കും ബാക്കി ഉള്ളവര്‍ക്ക് ഇരുപതില്‍ കുറയാതെ ഉള്ള മാര്‍ക്കുകളും കിട്ടി.


മൂന്നാമത്തെ റൌണ്ട്: (ഇത്രെയും ആയപ്പോള്‍ പേരു ഓര്‍ക്കാനുള്ള മാനസിക അവസ്ഥയില്‍ അല്ലായിരുന്നു)


ഒരു പാട്ടു പറഞ്ഞിട്ട ആര് പാടിയതാണ് എന്ന് കണ്ടുപിടിക്കണം, അതായിരുന്നു ചോദ്യം. പക്ഷെ പാട്ടെല്ലാം ഇംഗ്ലീഷിലും. മറ്റു ടീമുകള്‍ എല്ലാം പുട്ട് പോലെ പറഞ്ഞു,അവസാനം ഞങ്ങള്‍ക്കുള്ള പാട്ടു കേള്‍പ്പിച്ചു. ശ്രീകുട്ടന്‍ എന്തോ ഒരു പേരു എന്‍റെ ചെവിയില്‍ പറഞ്ഞു. "അതൊന്നുമല്ല" ഞാന്‍ തറപ്പിച്ചു പറഞ്ഞു, എന്നിട്ട് ആകെ അറിയാവുന്ന ഒരു പേരങ്ങ് വെച്ചു കാച്ചി. "shakira" .


"ഉത്തരം തെറ്റാണ്". ചെറിയെ കൂവല്‍ അല്ലാതെ ഒന്നും കേട്ടില്ല.(അതേതോ ബോയ് ബാന്‍ഡിന്‍്റെ പാട്ടായിരുന്നു, അപ്പോഴാ ഞാന്‍ പറഞ്ഞതു shakira എന്ന്!)


"ഞാന്‍ അതുതന്നെ അല്ലെടാ പറഞ്ഞേ" ശ്രീകുട്ടന്‍ ചൂടായി, "പിന്നെ നീ എന്തിനാ മാറ്റി പറഞ്ഞേ?"


"ആ ഇനി ഇപ്പൊ അങ്ങനെ ഒക്കെ പറയാം.അന്നേരം ടെന്‍ഷനില്‍ ഞാന്‍ കേള്‍ക്കാഞ്ഞത് നിന്‍റെ ഭാഗ്യം." ഞാന്‍ പറഞ്ഞു.


എന്തായാലും മൊത്തം കുളം ആയി എന്ന് പറഞ്ഞാ പോരെ. പിന്നെ നടന്ന രണ്ട് റൌണ്ട് ഒന്നും എനിക്ക് ഒരോര്‍മ്മയും ഇല്ല.പരിപാടി കഴിഞ്ഞപ്പോ ആരോ എന്‍റെ മുഖത്ത് വെള്ളം തളിച്ചെന്നു തോന്നുന്നു. പരിപാടി കഴിഞ്ഞു വിജയികളെ പ്രഖ്യാപിക്കാന്‍ പോയപ്പോഴാണ്‌ അവര്‍ കണ്ടതത്രേ: ഞാന്‍ ബോധം ഇല്ലാതെ കിടക്കുന്നു! എന്തായാലും എന്നെ പൊക്കി എടുത്തുകൊണ്ടു വന്ന കൂട്ടത്തില്‍ ശ്രീകുട്ടനും പയ്യെ സ്റ്റേജില്‍ നിന്നു മുങ്ങി. ശ്യാം പറഞ്ഞപ്പോഴാ കാര്യങ്ങള്‍ ഒക്കെ മനസ്സിലായത്. ആരേലും കൂവിയാല്‍ വെട്ടികളയും, കൊന്നുകളയും എന്നൊക്കെ പറഞ്ഞു അവന്‍ ഭീഷണി പെടുത്തിയത് കൊണ്ടാണത്രേ ആരും അനങ്ങാതെ ഇരുന്നത്. അല്ലേല്‍ ഞങ്ങള്‍ക്ക് ഇടാന്‍ മാല ഒക്കെ എല്ലാരും കൂടെ റെഡി ആക്കി വെച്ചിരുന്നു! ഇങ്ങനെ ഒരു സംഭവത്തിനു ശേഷം പിന്നെ ഞങ്ങള്‍ ആ കോളേജിലേക്ക് പോയിട്ടേ ഇല്ല.


എന്തായാലും അവന്‍റെ കോളേജ് നല്ല ദൂരത്ത് ആയിരുന്നത്‌ കൊണ്ട് എന്‍റെ കോളേജില്‍ ആരും ഈ സംഭവം അറിഞ്ഞതെ ഇല്ല. അല്ലെ മാനം കപ്പലു കയറിയേനെ...

വെള്ളിയാഴ്‌ച, സെപ്റ്റംബർ 19, 2008

സസ്പെന്‍ഷന്‍ വാങ്ങാന്‍ ഒരു 100 വഴികള്‍

കോളേജ് ജീവിതത്തിന്‍റെ ഹരം തലയ്ക്കു പിടിച്ചു നില്ക്കുന്ന സമയം. ഏകദേശം ഒരു 4th സെമസ്റ്റര്‍ ആയി കാണും. ഇന്ന് എന്ത് കുരുത്തക്കേട്‌ ഒപ്പിക്കും എന്ന് പറഞ്ഞാണ് ഓരോ ദിവസവും കോളേജിന്റെ പടി ചവുട്ടിയിരുന്നത്. അങ്ങനെ ഉള്ള ഒരു സമയം. പുതിയ കുട്ടികള്‍ ഒക്കെ ജോയിന്‍ ചെയ്യാന്‍ തുടങ്ങി. അന്ന് എന്‍റെ ക്ലാസ്സില്‍ 42 പേരാണു ഉണ്ടായിരുന്നത്. അതില്‍ 21 ആണ്‍ കുട്ടികളും ബാക്കി പെണ്‍കുട്ടികളും. ഈ കാര്യത്തിനൊക്കെ എല്ലാ 42 പേരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു പോരുന്നു.

ഇതില്‍ ഞാന്‍ താമസിച്ചിരുന്നത് ഒരു ഉഗ്രന്‍ വീടൊക്കെ വാടകക്ക് എടുത്തു ഞങ്ങള്‍ 5-6 പേര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഈ കൂട്ടത്തില്‍ ഞാനും മോളും ശ്രീകുട്ടനും പുഞ്ചിരിയും ഒക്കെ ഉണ്ടായിരുന്നു. പുലരുവോളം ഉള്ള ചീട്ടു കളി കത്തി വെപ്പ്....ഇതൊക്കെ കഴിഞ്ഞു ക്ലാസ്സില്‍ ചെന്നാല്‍ ഇതിന്റെ ബാക്കി..

അങ്ങനെ ഒരു ചീടു കളി സദസ്സില്‍ ഇരിക്കുമ്പോള്‍ ആരോ ഒരു ഐഡിയ ഇട്ടു : "പുതിയ പിള്ളേര്‍ ഒക്കെ വരുവല്ലേ...നമുക്ക് ഒന്ന് ആളായി കളയാം...എന്തേലും 'different' ആയിട്ടു ചെയ്യാം."

"ആ എന്നാ ശരി, നമുക്ക് എല്ലാവര്‍ക്കും സിലബസ് അടിച്ച് വിതരണം ചെയ്യാം...അതാവുമ്പോ സാറന്മാരും ഒന്നും പറയില്ലലോ... പുള്ളാരെ പഠിക്കാന്‍ പ്രേരിപ്പിക്കുക അല്ലെ? " ഞാന്‍ വളരെ 'ഇന്നസെന്റ്' ആയി പറഞ്ഞു.

"ആഹാ,എന്നാ സിലബസ് മാത്രം ആക്കുന്നത് എന്തിനാ? നമുക്ക് കോളേജ് ഹാന്‍ഡ് ബുക്ക് തന്നെ ആക്കി കളയാം.അതാവുമ്പോ എല്ലാര്‍ക്കും പ്രയോജനപെടുമല്ലോ" മോള്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തി.

"എന്നാ ഞാന്‍ ഇപ്പൊ തന്നെ പേനയും പേപ്പറുമായി വരാം,ചൂടാറാതെ അങ്ങ് എഴുതാമല്ലോ..." ശ്രീകുട്ടന്‍ ഓടി ചെന്നു എങ്ങുനിന്നോ ഒരു പേനയും പേപ്പറും ഒക്കെ ആയി വന്നു.( അല്ലാത്ത സമയത്ത് ഒരു പേന ഒക്കെ തപ്പിയാ പൊടി പോലും കാണില്ല...)

പിന്നെ അഭിപ്രായങ്ങളുടെ പെരുമഴ ആയിരുന്നു. നമുക്ക് അത് ചേര്‍ക്കാം ഇതു ചേര്‍ക്കാം എന്നൊക്കെ പറഞ്ഞു എല്ലാവരും തങ്ങളുടെ ആശയങ്ങള്‍ നിരത്തി ഇട്ടു. ഏകദേശം 2 മണി ആയി കാണും. അത്രെയും നേരം എഴുതിയത് നോക്കിയപ്പോ ഈ പ്രാവശ്യത്തെ ജ്ഞാനപീഠം ഞങ്ങള്‍ക്ക് തന്നെ എന്ന് തോന്നിപ്പോയി.

(എഴുതിയത് എന്തൊക്കെ ആണെന്ന് ഇനി ഒരു പോസ്റ്റില്‍ ഇടാം. എന്തായാലും സംഗതി അത്ര പന്തി അല്ലെന്നു ഇപ്പൊ മനസ്സിലാക്കിയാ മതി).

"ഇതെല്ലം കൂടി വല്ല നോവലും ആക്കിയാലോ? അതാവുമ്പോ കുറച്ചു പൈസയും കിട്ടും." വവ്വാല്‍ പറഞ്ഞു.

"ഓ അതിനെന്താ ഇതു പ്രിന്റ് ചെയ്തിട്ട് പിള്ളാര്‍ക്ക് കൊടുക്കുമ്പോള്‍ അവരുടെ കയ്യിന്നു പൈസ മേടിച്ചാ പോരെ? അവരാന്നെങ്കി പേടിച്ചു പൈസായും തരും" ഞാന്‍ ചെറിയ ഒരു ഐഡിയ അങ്ങ് ഇട്ടു.

"ഹതു കലക്കി! നല്ല ഒരു ഐഡിയ ആദ്യമായി കേള്‍ക്കുന്നത് പോലെ ശ്രീകുട്ടന്‍ ആഹ്ലാദിച്ചു.

അങ്ങനെ ഞങ്ങള്‍ എഡിറ്റിംഗ് ഒക്കെ കഴിഞ്ഞു പ്രിന്‍റിംഗ് ആരംഭിക്കാന്‍ തുടങ്ങി. ഏകദേശം ഒരു 50 പേജ് ഉണ്ടായിരുന്നു. അതൊക്കെ സെന്‍സര്‍ ബോര്‍ഡ് അവാര്‍ഡ് പടം വെട്ടുന്നത് പോലെ അങ്ങ് കത്രിച്ചു കളഞ്ഞു.അവസാനം 25 പേജ് ആയി ചുരുങ്ങി. "ഹോ ആശ്വാസമായി, ഇനി സ്വസ്ഥമായി പ്രിന്റ് ചെയ്യാം."

അപ്പോളാണ് മോള്‍ ഒരു പുതിയ ഐഡിയ ഇട്ടതു: "എന്തായാലും നമ്മള്‍ കഷ്ടപ്പെട്ട് പ്രിന്റ് ചെയ്യുകയല്ലേ. അല്പം കൂടുതല്‍ ക്രെഡിറ്റ് നമുക്ക് ഇരിക്കട്ടെ! എഡിറ്റെര്സ് എന്ന് പറഞ്ഞു നമ്മുടെ എല്ലാം പേരങ്ങ് വെച്ചാലോ?"

"ആഹാ ഇതൊക്കെ നേരത്തെ പറയണ്ടേ? അവസാന നിമിഷം ആന്നോടാ ഇതു പോലെ ഉള്ള കിടിലന്‍ ഐഡിയ ഒക്കെ ഇറക്കുന്നത്? വവ്വാല്‍ കോപാക്രാന്തനായി.

"ഇപ്പൊ പറഞ്ഞതു നന്നായി..പ്രിന്‍റ് എങ്ങാനം ചെയ്തു ചെയ്തു കഴിഞ്ഞിട്ടാരുന്നെ നിന്നെ കൊന്നേനെ..."ശ്രീകുട്ടനും പങ്കു ചേര്‍ന്നു.

അങ്ങനെ അല്പം പ്രശസ്തി കിട്ടാനായി ഞങ്ങള്‍ 5-6 പേരുടെ പേരുകള്‍ "ക്രെടിറ്റ്സ്" എന്ന് പറഞ്ഞു അച്ചടിക്കാന്‍ തീരുമാനിച്ചു.പ്രിന്‍റിംഗ് ഒക്കെ ഭംഗിയായി തന്നെ നടന്നു. പക്ഷേ പിന്നീട് ഇരുന്നു ആലോചിച്ചപ്പോ പേരു വെക്കണ്ടായിരുന്നു എന്നൊരു തോന്നല്‍. അവസാനം വല്ല പുലിവാലുമായി നമ്മളെ ഒക്കെ പൊക്കിയാല്‍? അതുകൊണ്ട് വിതരണം തുടങ്ങുന്നതിനു മുമ്പ് പേരൊക്കെ കറുത്ത മഷി ഉപയോഗിച്ചു മായിച്ചു കളഞ്ഞു. പുസ്തകത്തിന്‍റെ വില ഒകെ പ്രിന്‍റ് ചെയ്തിരുന്നു. '5 രൂപ'.

പക്ഷേ 5 രൂപ എന്നൊക്കെ പറഞ്ഞാ വളരെ കുറഞ്ഞു പോയില്ലേ... അതുകൊണ്ട് വിതരണം തുടങ്ങിയപ്പോള്‍ പുതിയ പിള്ളേരോട് പറഞ്ഞു: "5 എന്ന് ഒക്കെ അടിച്ചിരിക്കും, പക്ഷേ നിങ്ങള്‍ 25 രൂപ തരണം. ചേട്ടന്മാര്‍ കുറെ കഷ്ടപെട്ടാണ് ഇതൊക്കെ അച്ചടിച്ചതെ...അതും നിങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി! അതോണ്ട് ഒരു സാരവുമില്ല." അങ്ങനെ എല്ലാ ക്ലാസ്സിലും ഞങ്ങള്‍ പുസ്തകം വിതരണം ചെയ്തു.

"ഹയ്യാ! എന്തൊരു ലാഭമാ...നമുക്ക് ഇതൊരു പരിപാടി ആക്കി തുടര്‍ന്നാല്ലോ? കോഴ്സ് അവസാനിക്കുന്നതിനു മുമ്പ് തന്നെ നമുക്ക് പണക്കരാവാം" ശ്രീകുട്ടന്‍ കുറച്ചു പണക്കാരന്‍ ആയതിന്റെ അഹങ്കാരത്തില്‍ പറഞ്ഞു.

പുസ്തകം എല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. മറ്റു കോളേജില്‍ നിന്നു പോലും മേടിക്കാന്‍ ആളുകളെത്തി! പക്ഷേ അധികം കഴിയേണ്ടി വന്നില്ല. എല്ലാ വിവരവും വള്ളി പുള്ളി വിടാതെ ഏതോ കശ്മലന്‍ പ്രിന്‍സിപ്പാളിന്റെ ചെവിയില്‍ എത്തിച്ചു. ഉടനെ തന്നെ പ്രിന്സിപലും സാറന്മാരും കൂടെ വട്ടം കൂടി ഞങ്ങളെ വിളിപ്പിച്ചു. പിന്നെയാ മനസ്സിലായത് കറുത്ത മഷി ഒക്കെ ഇട്ടു മായിച്ചിട്ടും ഞങ്ങളുടെ പേരൊക്കെ വെണ്ടയ്ക്ക അക്ഷരത്തില്‍ വായിക്കാമായിരുന്നു."എന്തോന്നാടാ കോളേജിന്റെ പേരു കളയാന്‍!" "ഇങ്ങനെ ഒക്കെ അന്നോടാ ബുക്ക് ഇറക്കുന്നത്?" "കുട്ടികളായാല്‍ ഒരു അടകവും ഒതുക്കവും ഒക്കെ വേണ്ടേ?" "ഇവനെ ഒക്കെ കോളേജില്‍ നിന്നു ഡിസ്മിസ് ചെയ്യണം"

എല്ലാരും അവരവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞു. അവസാനം പ്രിന്‍സിപ്പല്‍ ഇടപെട്ടു. "മേടിച്ച പൈസ അതു‌ പോലെ തന്നെ തിരിച്ചു കൊടുക്കണം, ബുക്ക് എല്ലാം മടക്കി വാങ്ങണം, എന്നാല്‍ കാര്യങ്ങള്‍ ഒക്കെ സസ്പെന്‍ഷനില്‍ ഒതുക്കാം."

സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമല്ല എന്ന് മനസ്സിലാക്കി ഞങ്ങള്‍ അതങ്ങ് സമ്മതിച്ചു.അങ്ങനെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു ആഴ്ച സസ്പെന്‍ഷന്‍ അടിച്ചുതന്നു.

സസ്പെന്‍ഷനില്‍ ആയി കോളേജില്‍ പോവാതെ വീട്ടില്‍ ഇരുന്നു കിണഞ്ഞു ആലോചിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല : "ഈ സാറന്മാര്‍ക്ക് എന്തിന്റെ കേടാ? അല്പം സാഹിത്യ വാസന കൂടിപോയതു ഞങ്ങടെ തെറ്റാന്നോ? "

എന്തായാലും അല്പം പ്രസിദ്ധി ആഗ്രഹിച്ചു കുറെ ഏറെ കുപ്രസിദ്ധി കിട്ടി എന്ന് പറഞ്ഞാ പോരെ.

(ബാക്കി ഉള്ള 99 വഴികള്‍ ഇനി ഒരു അവസരത്തില്‍...)

ചൊവ്വാഴ്ച, സെപ്റ്റംബർ 16, 2008

സഞ്ചാര സാഹിത്യം

കുറേ നാള്‍ ആയി മനസ്സിനെ അലട്ടുന്ന ഒരു ഒരു ചിന്തയാണു എനിക്കും ഒരു സഞ്ചാര സാഹിത്യം ഒക്കെ എഴുതണം. അങ്ങനെ ഇരുന്നപ്പോള്‍ ആണ് എനിക്കും ഒരു സാഹചര്യം ഒത്തു വന്നത്.


എന്റെ യാത്ര തുടങ്ങുന്നത് അതിരാവിലെ വീട്ടില്‍ നിന്നുമാണ്. പ്രത്യേകിച്ച് ലക്ഷ്യങ്ങള്‍ ഒന്നും ഇല്ലാതെ അലഞ്ഞു നടക്കുന്ന മനസ്സ്. അതിനെ ഏകാഗ്രം ആക്കി ഒരു ചെറിയ കുളി ഒക്കെ കഴിഞ്ഞു ഞാന്‍ എന്റെ യാത്ര ആരംഭിച്ചു. യാത്രയില്‍ ഇടയ്ക്ക് കഴിക്കാനായി ഞാന്‍ പ്രാതലും കരുതിയിരുന്നു. അല്‍പ സമയം കൊണ്ട് അതിദൂരം സഞ്ചരിച്ചു എന്ന് എനിക്ക് തോന്നിപോയി. പക്ഷേ വളരെ അധികം വാഹനങ്ങള്‍ ഉള്ളതിനാല്‍ എന്റെ വാഹനം വളരെ പതുക്കെയാണു നിങ്ങികൊണ്ടിരുന്നത്.


ഇപ്പോള്‍ ഞാന്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ഗലിയില്‍ കൂട്ടെയാണ്.കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ഒക്കെ മുഖമുദ്ര അണിഞ്ഞു നില്ക്കുന്ന വീടുകള്‍, ഇടിഞ്ഞു വീഴാറായ മേല്‍ക്കൂരകള്‍, മഴയില്‍ നിന്നും അഭയം പ്രാപിക്കാനായി കെട്ടി വെച്ചിരിക്കുന്ന പ്ലാസ്റ്റിക് കവറുകള്‍. അവിടെ ഒക്കെ മുറ്റത്തു കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍. എന്നാലും അവരുടെ ഒക്കെ മുഖത്ത് ഒരു സന്തോഷം കാണാന്‍ എനിക്ക് സാധിക്കുന്നുണ്ടായിരുന്നു. ഉള്ളത് കൊണ്ടു തൃപ്തിപെടുന്നവര്‍, ഇന്നത്തേക്ക് മാത്രം വിചാരപെടുന്നവര്‍.... ഞാന്‍ പലതും മനസ്സില്‍ ഓര്‍ത്തു.


പിന്നെ ഞാന്‍ കടന്നു പോയത് ഒരു പാലത്തില്‍ കൂടെ ആയിരുന്നു.കണ്ടാല്‍ അഴുക്കു ചാല്‍ ഒഴുകുന്നത്‌ പോലെ ഉള്ള ഒരു പുഴ. കഷ്ടിച്ച് വാഹങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും പോകുവാന്‍ പറ്റിയ ഒരു പാലം.പരിഷ്കാരത്തിന്റെ പരിണിത ഫലമായ മാലിന്യങ്ങളുടെ ദുര്‍ഗന്ധം അവിടെയൊക്കെ വമിക്കുന്നുണ്ടായിരുന്നു. അതൊക്കെയും കടന്നു എന്റെ വാഹനം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.


കുറേ കൂടി എന്റെ വാഹനം മുന്നോട്ട് പോയി. പരിഷ്കാരത്തിന്റെ പ്രത്യക്ഷ ചിന്ഹങ്ങള്‍ തലയെടുപ്പോട് കൂടി നില്ക്കുന്ന ഒരു വീധിയിലൂടെയാണ് ഞാന്‍ പിന്നീട് സഞ്ചരിച്ചത്. ബഹുനില മന്ദിരങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന ചില്ല് കൊട്ടാരങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍...അങ്ങനെ സൂചി കുത്താന്‍ സ്ഥലം ഇല്ലാത്ത രീതിയില്‍ കുത്തി നിറച്ചിരിക്കുന്ന കെട്ടിടങ്ങള്‍. ഭൂമി ദേവിയുടെ ഒരു തേങ്ങല്‍ എനിക്ക് കേള്‍ക്കാമോ എന്ന് പോലും എനിക്ക് തോന്നിപോയി.അവിടെ ഉള്ള ജനങ്ങള്‍ പുച്ഛത്തോടെ താഴെക്കിടയില്‍ ഉള്ളവരെ നോക്കുന്നതായും എനിക്ക് കാണാമായിരുന്നു.


അവിടെയും കടന്നു എന്റെ വാഹനം മുന്നോട്ട് പോയ്കൊണ്ടിരുന്നു. ഇപ്പോള്‍ എന്റെ വാഹനം നീങ്ങുന്നത് ഒരു മിനിട്ടുകൊണ്ട് ഒരു ഇഞ്ച്‌ എന്ന രീതിയിലാണ്. വഴിയോരത്ത് സ്കൂള്‍ ബസ്സിനായി കാത്തു നില്ക്കുന്ന കുട്ടികളുടെ കലപില എനിക്ക് കേള്‍ക്കാമായിരുന്നു.ഓഫീസില്‍ എത്താനായി നെട്ടോട്ടം ഓടുന്ന അനേകം പേര്‍. ഈ രീതിയില്‍ ദിവസവും ഓഫീസില്‍ പോകുന്നവരെ കുറിച്ചോര്‍ത്തു എനിക്ക് ദുഃഖം തോന്നി. എന്തായാലും ഞാന്‍ കയ്യില്‍ കരുതിയിരുന്ന പ്രാതല്‍ ഭക്ഷിക്കുവാനാരംഭിച്ചു. കുറെ ബദ്ധപെട്ട ശേഷം ഡ്രൈവര്‍ എന്റെ വാഹനം ഒരു ഇടവഴിയിലൂടെ തിരിച്ചു വിട്ടു.


അവിടെ കണ്ട കാഴ്ചകള്‍ അതിദയനീയം ആയിരുന്നു. ഞാന്‍ ആദ്യം കടന്നു പോയ തെരുവിനെക്കള്‍ പരിതാപകരമായ ഒരു അവസ്ഥ. ചെറ്റകുടിലുകളെകാളും ദുരവസ്ഥയിലുള്ള വീടുകള്‍.നടുവിലൂടെ ഒഴുകുന്ന അഴുക്കു ചാല്‍. ഇത്രയും പുരോഗതിയുടെ ഇടയിലും ഇതു പോലുള്ള സ്ഥലങ്ങള്‍ ഉണ്ടോ എന്ന് അതിശയിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.


പിന്നെ ഞാന്‍ സഞ്ചരിച്ചത് ഒരു മൈതാനത്തിനു അടുത്തുകൂടെയായിരുന്നു. ചുറ്റും സന്തോഷത്തോടെ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍. തങ്ങള്‍ക്കു ചുറ്റും നടക്കുന്ന അനിതികള്‍ അറിയാതെ നിഷ്കളങ്ക മനസ്സുമായി തങ്ങളുടെ കളികളില്‍ ലയിച്ചു നില്ക്കുന്ന ബാല്യങ്ങള്‍. അത് കണ്ടപ്പോള്‍ എനിക്കും എന്റെ ബാല്യത്തിലേക്ക് തിരിച്ചു പോകാന്‍ ഒരു മോഹം തോന്നി.


അങ്ങനെ കുറെ നേരം സഞ്ചരിച്ച ശേഷം ഞാന്‍ എന്റെ ലക്ഷ്യ സ്ഥാനത്ത് എത്താറായി. ഡ്രൈവര്‍ വാഹനം ഒരു ഭാഗത്തായി ഒതുക്കി നിറുത്തി. എന്നിട്ട് കൂലി ആവശ്യപെട്ടുകൊണ്ട് എന്നോടായി ചോദിച്ചു " സാര്‍ 85 രൂപാ ആയി". സാഹിത്യ ലോകത്തില്‍ നിന്നു ഞെട്ടി ഉണര്‍ന്ന ഞാന്‍ ചോദിച്ചു "എന്തോന്നാ ? 85 രൂപയോ ? ഞാന്‍ ദിവസോം 65 രൂപയ്ക്കു വരുന്നതാ... എന്നോട് കളിക്കല്ലേ... 65 രൂപാ തരം". അത് കൊടുത്തിട്ട് ഞാന്‍ എന്റെ ഓഫീസിലേക്ക് നടന്നു...

ചൊവ്വാഴ്ച, സെപ്റ്റംബർ 09, 2008

ഔട്ട് ഓഫ് സിലബസ്

പരീക്ഷ എന്നും എനിക്കൊരു വീക്ക്നെസ്സ് ആയിരുന്നു. അങ്ങനെ ഒരു പരീക്ഷയുടെ കഥ എഴുതാം.
ഇതു എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവം ആണ്.ഞാന്‍ തേര്‍ഡ് സെമസ്റ്റര്‍ പരീക്ഷ എഴുതുന്ന കാലം. അന്ന് ഡേറ്റാ സ്ട്രക്ക്ചേഴസ് -ന്‍റെ പരീക്ഷ ആയിരുന്നു.ഒരു വിധം ജയിക്കാനുള്ള മാര്‍ക്ക് മേടിക്കമെന്നുള്ള പ്രതീക്ഷയുമായി ഞാന്‍ പരീക്ഷ എഴുതാന്‍ ഇരുന്നു.അടുത്തിരുന്നവരുടെ മുഖത്ത് ഒക്കെയും എല്ലാം അറിയവുന്നതിന്റെ ഒരു പുഞ്ചിരിയും പ്രസരിപ്പും ഒക്കെ കാണാമായിരുന്നു.
10 മണി ആയപ്പോള്‍ സാര്‍ വന്നു ചോദ്യ പേപ്പര്‍ വിതരണം ചെയ്യാന്‍ ആരംഭിച്ചു. അപ്പോള്‍ തന്നെ അവിടിവിടുന്നു ഒരു പിറുപിറുപ്പ് കേള്‍ക്കാന്‍ തുടങ്ങി.ചോദ്യ പേപ്പര്‍ എന്‍റെ കയ്യില്‍ കിട്ടിയപ്പോള്‍ അല്ലെ എനിക്ക് കാര്യം മനസിലായത് : ചോദ്യങ്ങള്‍ എല്ലാം 'ഔട്ട് ഓഫ് സിലബസ്'.
ഞങ്ങള്‍ പഠിച്ചുകൊണ്ടിരുന്നത് "സീ" യില്‍ ഉള്ള ഡേറ്റാ സ്ട്രക്ക്ചേഴസ് ആയിരുന്നു. എന്നാല്‍ ചോദ്യ പേപ്പറില്‍ മുഴുവനും ഫോര്‍ട്രാന്‍ -നില്‍ ഉത്തരം എഴുതു‌ എന്ന കണക്കിനുള്ള ചോദ്യങ്ങളും.
ആ ഇനി പരീക്ഷ മാറ്റിവക്കുമായിരിക്കും...എന്റെ മനസ്സില്‍ ഞാന്‍ ഒരു സന്തോഷ ബ്രേക്ക് ഡാന്‍സ് ഒക്കെ കളിച്ചു.ഇനി സ്വസ്ഥമായി നല്ല പോലെ പഠിച്ചു പരീക്ഷ എഴുതാം,ഒരു സെക്കന്റ് ചാന്‍സ് കിട്ടിയല്ലോ!അപ്പോഴണു ഞാന്‍ അടുത്തുള്ളവരെ ഒക്കെ ശ്രദ്ധിച്ചത്...എല്ലാവരും സീരിയസ് ആയി പരീക്ഷ എഴുതുന്നു. ഞാന്‍ എന്‍റെ തൊട്ടപ്പുറത്ത് ഇരുന്ന ശ്രീകുട്ടനെ വിളിച്ചിട്ട് ചോദിച്ചു :"എന്തോന്നാടാ ഇത്രേ എഴുതാന്‍? എന്താണ്ട് അങ്ങ് അറിയാമെന്നുള്ളത്‌ പോലാ…” ഞാന്‍ പുച്ഛിച്ചു ഒരു ചിരി അങ്ങു പാസാക്കി.
അവന്‍ പറഞ്ഞു :"എന്തേലും ഒക്കെ എഴുതിയാ മതി,അവര്‍ മാര്‍ക്ക് തരും".... പിന്നെ യൂണിവേഴ്സിറ്റി അവന്റെ ആരുടേം വക അല്ലാലോ മാര്‍ക്ക് തരാന്‍, ഞാന്‍ എന്റെ തോന്നലില്‍ തന്നെ ഉറച്ചു നിന്നു. "പരീക്ഷ മാറ്റി വെക്കും..."
പ്രിന്‍സിപ്പല്‍ വന്നു പരീക്ഷ മാറ്റിവെച്ചതായി അനൌണ്‍സ് ചെയ്യുന്നത് ഞാന്‍ എന്‍റെ മനസ്സില്‍ സങ്കല്പിച്ചു. ഏത് നിമിഷവും പരീക്ഷ മാറ്റിവെച്ചതായി ഉള്ള അറിയിപ്പിനായി ഞാന്‍ കാത്തിരുന്നു. ഒരു 5 മിനിട്ട് കഴിഞ്ഞു കാണും.എന്നിട്ടും ഒരു അനക്കവും ഇല്ല. ഞാന്‍ പതിയെ എന്‍റെ കയ്യിലെ ചോദ്യ പേപ്പറിലേക്ക് നോക്കി.
ഒന്നാമത്തെ ചോദ്യം: “Write an algorithm for animating a cat's face.”
ഹാ! ഇതാന്നോ ഇത്ര വലിയ ചോദ്യം! ഞാന്‍ പൂച്ചയുടെ കണ്ണുകള്‍ കറങ്ങുന്നത് മനസ്സില്‍ സ്വപ്നം കണ്ടു.(ഹൊ 25 മാര്‍ക്ക് ഉറപ്പായി).
കണ്ണുമടച്ചു ഞാന്‍ ഉത്തരം എഴുതി:
Ans)
1.സ്റ്റാര്‍ട്ട്.
2.പൂച്ച കണ്ണ് തുറക്കുന്നു, കണ്ണ് അടക്കുന്നു.
3.പൂച്ച കണ്ണ് വലത്തോട്ട് തിരിക്കുന്നു, കണ്ണ് ഇടത്തോട്ടു തിരിക്കുന്നു.
4.പൂച്ച ചിരിച്ചു കാണിക്കുന്നു.
5.ഏന്‍ഡ്.
എന്നിട്ട് പേപ്പര്‍ നോക്കുന്നവര്‍ക്ക് മനസ്സിലയിക്കോട്ടേ എന്ന് കരുതി ഇങ്ങനെ ഒരു പടവും അങ്ങു വരച്ചു ചേര്‍ത്തു.




രണ്ടാമത്തെ ചോദ്യം: Describe Eight Queens(8 queens) Problem.

പണ്ട് എങ്ങോ ചെസ്സ് കളിച്ചിട്ടുള്ളതിനാല്‍ എനിക്ക് ഇത് ചെസ്സ് കളിയുമായി ബന്ധപെട്ടെ എന്തോ ഒന്ന് ആണെന്ന് എനിക്ക് മനസ്സിലായി. ഉടനെ തന്നെ എന്നിലെ സാഹിത്യകാരന്‍ ഉണര്‍ന്നു.ഞാന്‍ ഉത്തരം എഴുതാന്‍ ആരംഭിച്ചു.(ബാക്കി 25 മാര്‍ക്ക്...എന്തായാലും ജയിക്കും!)
Ans)
"ഇതു ചെസ്സ് കളിയില്‍ കാണപെടുന്ന ഒരു വലിയ പ്രശ്നം ആണ്.ചെസ്സ് കളിക്കുമ്പോള്‍ ഒരിക്കലും ൮ രാഞ്ജിമാര്‍ ഒരുമിച്ചു വരാത്തത് കൊണ്ട് ഇതൊരു പരികല്പിതമായ പ്രശനം മാത്രം ആണ്.യഥാര്‍ത്ഥ ജീവിതത്തില്‍ ഇതൊരിക്കലും വരാന്‍ പാടില്ല. അഥവാ വന്നാല്‍ തന്നെ അതിനെ നമ്മള്‍ കാര്യമാക്കേണ്ടതില്ല, കാരണം അത് വെറും ചെസ്സ് കളിയില്‍ ആണ്, ജിവിതത്തില്‍ അല്ലല്ലൊ."

പണ്ടു ഉത്തരം എഴുതുമ്പോള്‍ വിവരിക്കാനായി "figure" വരക്കണമെന്ന് പഠിപ്പിച്ച അധ്യാപകരെ മനസ്സില്‍ ഓര്‍ത്തു ,വീണ്ടും പേപ്പര്‍ നോക്കുന്നവര്‍ക്ക് മനസ്സിലാകാന്‍ വേണ്ടി ഒരു പടം അങ്ങു വരച്ചു ചേര്‍ത്തു.(താഴെ കൊടുത്തിരിക്കുന്നു)

പിന്നെ അവിടേം ഇവിടേം ഒക്കെ 2-3 രഞ്ജിമാരെയും വരച്ചു ചേര്‍ത്തു.(8 എണ്ണം വരയ്ക്കാന്‍ ശ്രമിച്ചിട്ട് നടന്നില്ല).

ഇനിയും കിടക്കുന്നു 3 ചോദ്യങ്ങള്‍. സമയം 10.25. അപ്പോള്‍ വീണ്ടും എന്നിലെ പഴയ ചിന്ത ഉറക്കെ കേട്ടു :"പരീക്ഷ മാറ്റി വെക്കും".

പിന്നെ ഒന്നും ആലോചിച്ചില്ല. "സാര്‍ പേപ്പര്‍ കെട്ടാനായി ട്വയിന്‍ വേണം." സാര്‍ കണ്ണും തള്ളി എന്നെ നോക്കി.എല്ലാ സപ്പളിയും വാരിമേടിച്ചു കൂട്ടിയ "മൂത്താപ്പ" പോലും അവിടെ ഇരുന്നു എഴുതുന്നു. അപ്പോളാ ഞാന്‍...എന്തായലും സാര്‍ എന്‍റെ ആഗ്രഹത്തിന് തടസം നിന്നില്ല. അങ്ങനെ ആദ്യമായി ഒരു പരീക്ഷ അധികം മേനെക്കെടാതെ പാസ്സാവാമെന്നുള്ള ആഗ്രഹവുമായി ഞാന്‍ പടി ഇറങ്ങി...

കഥ ഇതൊക്കെ ആണെങ്കിലും ആ പരീക്ഷ മാറ്റിവെച്ചുമില്ല,എന്‍റെ ക്ലാസ്സിലെ എല്ലാവരും പാസ് ആവുകേം ചെയ്തു. പാസ് ആവാതെ ഇരുന്നത് ഞാനും പരീക്ഷ അറ്റന്‍ഡ് ചെയ്യാത്ത വേറെ 2 പേരും മാത്രം.എന്നാലും എനിക്ക് നല്ല മാര്‍ക്ക് ഉണ്ടായിരുന്നു. "figure" വരച്ചതിനു 1 മാര്‍ക്ക് വീതം, എഴുതിയതിനു ½ മാര്‍ക്ക് വീതം. മൊത്തം 3/100!!അങ്ങനെ ജീവിതത്തില്‍ ആദ്യമായി സപ്പളിയുടെ രുചി ഞാന്‍ അറിഞ്ഞു(പിന്നെ അതൊരു നിത്യ സംഭവം ആയതു ഇന്നി ഒരിക്കല്‍)...

തിരുവോണ ആശംസകള്‍

എല്ലാവര്‍ക്കും സമ്പല്‍ സമൃദ്ധമായ ഒരു പൊന്നോണം ആശംസിച്ചുകൊള്ളുന്നു...




പിന്നെ തിരുവോണം ഒക്കെ ആയിട്ട് ബ്ലോഗ് ഒന്നും ചെയ്യാന്‍ സമയം ഇല്ല. അതുകൊണ്ട് ഒരു ആശംസയില്‍ കാര്യങ്ങള്‍ ഒക്കെ ഒതുക്കുന്നു. സദ്യ ഒക്കെ പോയി തിന്നാന്‍ സമയം ആയി. അപ്പോ പിന്നെ കാണാം
ബൈ ബൈ...

തിങ്കളാഴ്‌ച, സെപ്റ്റംബർ 08, 2008

കഷ്ടപാടിന്റെ ഒരു ഓണസദ്യ

(ബംഗ്ലൂരിലെ ഒരു തിരുവോണ ദിവസം )

" എടാ തിരുവോണം ആയിട്ട് സദ്യ പോലും ഇല്ലാതെ എങ്ങനാ? " ഭക്ഷണത്തിന്റെ കാര്യത്തില്‍ മുമ്പില്‍ നില്‍കുന്ന ബാബുമോന്‍ രാവിലെ എഴുന്നെറ്റപ്പോള്‍ തന്നെ ഒരു ഭൂലോക പ്രശ്നം ഞങ്ങളുടെ മുന്നിലേക്ക് ഉരുട്ടി വിട്ടു.

"അതിനെന്താ നമുക്ക് ഒരു സദ്യ അങ്ങ് വെച്ചുകളയാം. എന്തായാലും ഇന്ന് ഓഫീസില്‍ പോവണ്ടല്ലോ . " കൊച്ചേട്ടന്‍ ഒരു മൂലക്ക് പത്രത്തിന്നു കണ്ണെടുക്കാതെ പറഞ്ഞു.

"പക്ഷെ സദ്യ എന്നൊക്കെ പറഞ്ഞ കുറെ സമയം എടുക്കില്ലേ ? എനിക്കാന്നെ വിശന്ന് ഇരുന്നാല്‍ ഉറക്കം വരാത്ത അസുഖം ഉള്ളതാ.. " ആരുടേയോ ഒരു ബ്രഷ് ഒക്കെ തപ്പി പിടിച്ചു ടിന്റുമോന്‍ പല്ലു തേച്ചുകൊണ്ട് (തേക്കുനത്പോലെ കാണിച്ചു എന്ന് വേണം പറയാന്‍ ) പറഞ്ഞു .

"നമുക്കൊരു 5- 6 കറി ഉണ്ടാക്കണം , എന്നാലെ സദ്യ ഒന്നു കൊഴുക്കു" "വേണെങ്കി ഒരു പായസവും ഉണ്ടാക്കാം" സദ്യയുടെ കാര്യം ഒക്കെ കേട്ടു ഉറക്കം ഉണര്‍ന്ന ഞാന്‍ അഭിപ്രായങ്ങളുടെ കുത്തൊഴുക്കില്‍ പിന്തള്ളപ്പെടാതിരിക്കാനായി അങ്ങ് തള്ളി വിട്ടു.

"സദ്യ അല്ല നീയാ കൊഴുക്കുന്നെ.. ഇവിടെ പുളിശ്ശേരി വെക്കാന്‍ പോലും ഉള്ള സാധനങ്ങള്‍ ഇല്ല അന്നേരമാഅവന്റെ ഒരു 5-6 കറി ! വേണേ പോയി വല്ല സാധനവും മേടിച്ചോണ്ട് വാ ! ടോണിമോനും പങ്കു ചേര്‍ന്നു .
"എന്നാ വല്ല ലിസ്റ്റും ഉണ്ടാക്കികൊണ്ട് പോവാം, കടേ ചെന്ന് തപ്പെണ്ടല്ലോ."കൊച്ചേട്ടന്‍ മാനേജമെന്റിന്റെ ബാലപാഠങ്ങള്‍ അപ്ലൈ ചെയ്തു.
"അതൊക്കെ അവിടെ നിക്കട്ടെ, ആര് എന്ത് ചെയ്യുമെന്ന് ആദ്യം തന്നെ പറ, പിന്നെ അടി ഇടണ്ടല്ലോ. " സ്വതവേ മടിയനായ ടിന്റുമോന്‍ പറഞ്ഞു.
"എന്നാ ഞാന്‍ പാത്രം ഒക്കെ കഴുകാം" ബാബുമോന്‍ ചാടി വീണു.
"ഓ.കെ. ഞാന്‍ ചോറ് വെക്കാം,നിങ്ങള്‍ ഓരോ കറി വെച്ചോ" കൊച്ചേട്ടന്‍ പാചകത്തിന്റെ നേതൃത്വം എറ്റെടുത്തു.
"അപ്പൊ പായസമോ?" ഞാന്‍ നിഷ്കളങ്കതയോടെ ചോദിച്ചു.
"പായസമല്ല...ഓണമായിട്ട് എന്റെ വായിന്ന് ഒന്നും കേള്‍ക്കരുത്.." ടോണി മോന്‍ കലി തുള്ളികൊണ്ട് പറഞ്ഞു.
"എടാ വല്യ പാടൊന്നും ഇല്ല..പായസം ഉണ്ടാക്കാന്‍ ഒരു 45 മിനിട്ട് മതി" എല്ലാ കാര്യങ്ങളിലും നല്ല അറിവുള്ള(എന്സൈക്ലോപെഡിയ) ടിന്റുമോന്‍ തള്ളി വിട്ടു.
"ആ എന്നാ ശരി അതൂടെ മേടിക്കാം" കൊച്ചേട്ടന്‍ സമാധാനത്തിന്റെ വെള്ളകൊടി വീശി.(പിന്നെയാ മനസിലായത് കടേ പോവാന്‍ ഷര്‍ട്ട്‌ ഇടുകയായിരുന്നു എന്ന്)
അങ്ങേനെ ഒരു 10.30 ആയപ്പോള്‍ സാധനങ്ങള്‍ ഒക്കെയായി കൊച്ചേട്ടനും ബാബുമോനും എത്തി.
"ആ ഇനി എല്ലാരും പോയി പണി ചെയ്യ്‌"
ബാബുമോന്‍ പത്രങ്ങള്‍ ഒക്കെ കഴുകി കഴിഞ്ഞപ്പോള്‍ എല്ലാവരോടും കൂടെ പറഞ്ഞു "എന്റെ പണി ഓക്കെ കഴിഞ്ഞിട്ടുണ്ട് ഇനി വേണേല്‍ നിങ്ങളായി നിങളുടെ പാടായി, ഞാന്‍ പോയി പടം കാണാന്‍ പോവാ,തുടങ്ങിയോ ആവോ...ദേവ്യേ..."
"അയ്യേ ഓണം അയിട്ട് വെള്ള അരി അന്നോടാ മണ്ടന്മാരെ മേടിച്ചോണ്ട് വന്നിരിക്കുനത്?" ടിന്റു മോന്‍ ദേഷ്യം ഒട്ടും ചോരാത്ത വിതത്തില്‍ പറഞ്ഞു.
"പിന്നെ നിന്റെ അമ്മാച്ചന്‍ അവിടെ കട തുറന്നു വെച്ചിട്ടുണ്ടോ? കടേല്‍ ഇതൊക്കെ ഉള്ളാരുന്നു" കൊച്ചേട്ടന്‍ അരി കഴുകികൊണ്ട് പറഞ്ഞു.
"എന്നാ ശരി എല്ലാരും പാചകറാണി (കൈരളി ടി വി) ലക്ഷ്മി ചേച്ചിയെ മനസ്സില്‍ ധ്യാനിച്ചോ." തീ കത്തിച്ചു കൊണ്ട് ടോണിമോന്‍ പറഞ്ഞു " ഓരോ എപിസോടും വിടാതെ കണ്ടതുകൊണ്ട് ഇപ്പൊ ഫലം ഉണ്ടായില്ലേ?"
"ലക്ഷ്മി ചേച്ചി കുളം ആക്കല്ലേ.."കടുക് വറുക്കാനിട്ടുകൊണ്ട് ഞാനും പറഞ്ഞു.
ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും. കെമിസ്ട്രി ലാബിലെ അസിടുകളും അല്കലികളും കൂട്ടി ചേര്ക്കുമ്പോഴുണ്ടാവുന്ന ഒരു തരം അവശിഷ്ടവുമായിട്ട് വന്നു ടോണി മോന്‍ പറഞ്ഞു "ഇച്ചിരി കരിഞ്ഞു പോയെന്ന് തോന്നുന്നു, എന്നാലും നല്ല ടേസ്റ്റ് ഉണ്ട്"
(ബാബു മോന്‍ അല്പം എടുത്തു വായിലോട്ട് വെച്ചിട്ട് ടോയ് ലെറ്റ് ലക്ഷ്യമാക്കി ഓടുന്നത് കണ്ടോ എന്നൊരു സംശയം )
"ആ മതി മതി നിന്റെ ഒക്കെ പരീക്ഷണം, ഇനി ഞാന്‍ പയര്‍ കറി(പരിപ്പ് ആണെന്ന് തോന്നുന്നു) ഉണ്ടാക്കട്ടെ." ടിന്റു മോന്‍ പറഞ്ഞു.
വീണ്ടും ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും , കറുത്ത ഒരു ദ്രാവകവുമായി ടിന്റു മോനും പ്രത്യക്ഷപെട്ടു എന്നിട്ട് ഒരു ചെറിയ ചിരിയോടെ " മുളക് പൊടി അല്പം കൂടി പോയെന്ന് തോന്നുന്നു"
"ദൈവമേ! പരിപ്പിനകത്താന്നോടാ മുളക് പൊടി? ലക്ഷ്മി ചേച്ചി... ചതിച്ചല്ലോ!",ഞാന്‍ ആരോടെന്നില്ലാതെ പറഞ്ഞു പോയി.
"അതിനെന്താ ഞങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെയാ..ഇതു പരിപ്പ് കറിയാ.." ടിന്റു മോന്‍ പറഞ്ഞു.
"ശരി വേറെ തോരന്‍ വല്ലോം ഉണ്ടാക്കുന്നേ ഉണ്ടാക്ക്, ഞാന്‍ പായസം വെക്കാന്‍ പോവാ" എന്ന് പറഞ്ഞു ഞാന്‍ 'ഓണത്തിന് 150 വിഭവങ്ങള്‍ 'എന്ന പുസ്തകം തുറന്നു. ഞാനും സഹായിക്കാം എന്ന് പറഞ്ഞു കൊച്ചേട്ടനും എന്റെ കൂടെ കൂടി.
വീണ്ടും ഒരു അര-മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. ഏഷ്യാനെറ്റിലെ സിനിമയുടെ ശബ്ദം ബാക്ക് ഗ്രൗണ്ടില്‍ മുഴങ്ങുന്നുണ്ടായിരുന്നു. മനസ്സിനെ എകാഗ്രം ആക്കി ഞങ്ങളും ഒരു കെമിക്കല്‍ റിയാക്ഷനിലൂടെ പായസം ഉണ്ടാക്കി എടുത്തു.
"അത്രേം ഒക്കെ മതി, ബാക്കി ചമ്മന്തിപൊടിയും മീന്‍ അച്ചാറും വെച്ചു അഡ്ജസ്റ്റ് ചെയ്യാം" ഞാന്‍ പറഞ്ഞു.
"ഇനി നമുക്ക് സദ്യ തുടങ്ങാം..."
ഏകദേശം 2 മണി ആയി കാണും. അപ്പോഴാണ് എല്ലാവരും ഓര്‍ത്തത്‌ , സദ്യ കഴിക്കാന്‍ പറ്റിയ പാത്രങ്ങള്‍ ഒന്നും ഇല്ല!
"അല്ലേലും സദ്യ വാഴ ഇലയില്‍ കഴിക്കണ്ടേ? " ടോണി മോന്‍ പറഞ്ഞു. "ആ എന്നാ പോയി വാഴയില മേടിച്ചോണ്ട് വാ. നാട്ടില്‍ ആയിരുന്നേല്‍ വല്ലോന്റെ പറമ്പില്‍ നിന്നും വെട്ടമാരുന്നു,ഇതിപ്പോ എവിടെ എന്ന് പറഞ്ഞാ? "
ഉടനെ തന്നെ എല്ലാവരും നാല് പാടും ഓടി. കുറെ നേരം അലഞ്ഞു നടന്നിട്ടും എങ്ങും വാഴയിലയുടെ പൊടി പോലും കിട്ടിയില്ല. അവസാനം ബാബുമോന്‍ കുറെ പേപ്പര്‍ പ്ലേറ്റുമായി വന്നു."സാരമില്ല ഇതു വെച്ചു അഡ്ജസ്റ്റ് ചെയ്യാം" ചോറ് വിളമ്പി കൊണ്ട് അവന്‍ പറഞ്ഞു.
"ഫ് ത് ത്തൂ ...എന്തോന്നാടാ ഇത് " പരിപ്പ് രുചിച്ചു കൊണ്ട് കൊച്ചേട്ടന്‍ അലറി.
"സാരമില്ല ബാക്കി ഒക്കെ വെച്ചു അഡ്ജസ്റ്റ് ചെയാം" ഈ അഡ്ജസ്റ്റ് ചെയ്യുന്നതില്‍ മലയാളികളെ പോലെ വേറെ ആരും ഇല്ലെന്നു തെളിയിച്ചുകൊണ്ട് ടിന്റുമോന്‍ പറഞ്ഞു.
തട്ട് കേടു മനസിലാക്കി ബാബുമോന്‍ പറഞ്ഞു " ഞാന്‍ എന്തായലും കൈരളി ഹോട്ടലില്‍ പോയി കഴിക്കാന്‍ പോവാ.. ആരേലും വരുന്നേ വാ" .

എന്തായലും 3 മണി ആയിട്ടും ഹോട്ടലില്‍ ഓണസദ്യ തീരാത്തതിനാല്‍ ഒരു തിരുവോണത്തിന് പട്ടിണി കിടക്കാതെ രക്ഷപെട്ടു!